SignIn
Kerala Kaumudi Online
Friday, 19 April 2024 11.08 PM IST

ജാമ്യമില്ല: ആര്യൻഖാൻ ജയിലിൽ

aryan-khan

മുംബയ്: ആഡംബരക്കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ബോളിവുഡ് നടൻ ഷാരൂഖ്ഖാന്റെ മകൻ ആര്യൻഖാൻ, സുഹൃത്തുക്കളായ അർബാസ് മർച്ചന്റ്, മുൻമുൻ ധമേച എന്നിവരുടെ ജാമ്യാപേക്ഷ മുംബയിലെ ലഹരിക്കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി തള്ളി. ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കാൻ കോടതി നിർദ്ദേശിച്ചു. ആര്യനടക്കം ആറ് പ്രതികളെ ആർതർ റോഡ് ജയിലിലടച്ചു. രണ്ട് സ്ത്രീകളെ ബൈക്കുള ജയിലിലേക്കും വിട്ടു.

ആര്യന് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമിടയുണ്ടെന്ന് എൻ.സി.ബി കോടതിയിൽ വാദിച്ചു. എന്നാൽ ആര്യന്റെ പക്കൽനിന്ന് ലഹരിവസ്തുക്കൾ പിടിച്ചെടുത്തിട്ടില്ലെന്നും മൊബൈൽ ചാറ്റിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ആര്യന്റെ അഭിഭാഷകൻ പറഞ്ഞു. എൻ.സി.ബി ഫോൺ ഉൾപ്പെടെ പിടിച്ചെടുത്തതിനാൽ തെളിവു നശിപ്പിക്കുമെന്ന വാദം അസ്ഥാനത്താണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ എൻ.സി.ബിയുടെ വാദം അംഗീകരിച്ച കോടതി, ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

ആര്യൻ ഉൾപ്പെടെ 8 പേരെ ചൊവ്വാഴ്ച മുംബയ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. കൊവിഡ് പരിശോധന നടത്താതെ ജയിലിൽ പാർപ്പിക്കാൻ അനുമതിയില്ലാത്തതിനാൽ എൻ.സി.ബി ഓഫീസിലാണ് കഴിഞ്ഞദിവസം രാത്രി പ്രതികൾ തങ്ങിയത്. ഇന്നലെ ജയിലിലേക്ക് മാറ്റി.

ആര്യൻ കോടതിയിൽ പറഞ്ഞത്

പ്രതിക് ഗാബ എന്ന സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് ആഡംബരക്കപ്പലിലെ വിരുന്നിൽ പങ്കെടുക്കാൻ പോയത്. ബോളിവുഡിൽനിന്നുള്ള ആളായതുകൊണ്ട് പാർട്ടിയുടെ ഗ്ലാമർ കൂട്ടാൻവേണ്ടി ക്ഷണിച്ചതാകാം. അർബാസും ഞാനും സുഹൃത്തുക്കളാണെങ്കിലും ഒരുമിച്ചല്ല പാർട്ടിയിൽ പങ്കെടുത്തത്. ഗേറ്റിലെത്തിയപ്പോൾ അർബാസിനെ കണ്ട് സംസാരിച്ചിരുന്നു. അവിടെ എൻ.സി.ബി ഉദ്യോഗസ്ഥരെയും കണ്ടു. ലഹരിമരുന്ന് കൈയിലുണ്ടോ എന്ന് അവർ ചോദിച്ചു. ഇല്ലെന്ന് പറഞ്ഞു. തുടർന്ന് അവർ ബാഗിലും മറ്റും പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. പിന്നീട് അവർ അർബാസിനെ പരിശോധിച്ചു. അതിനു ശേഷം എന്നോട് എൻ.സി.ബി ഓഫീസിലെത്താൻ ആവശ്യപ്പെടുകയായിരുന്നു. അർബാസുമായുള്ള സൗഹൃദം നിഷേധിക്കുന്നില്ല. ഒറ്റയ്ക്കാണ് വന്നതെന്ന് അർബാസ് പറഞ്ഞിട്ടുമുണ്ട്. അവൻ വരുന്നുണ്ടെന്ന് പോലും എനിക്കറിയില്ലായിരുന്നു.

അചിത് എന്നയാളെയും എന്നെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് എൻ.സി.ബി ശ്രമിക്കുന്നത്. അചിതുമായുള്ള ചാറ്റ് ക്രിക്കറ്റിനെക്കുറിച്ചും ഫുട്‌ബാളിനെക്കുറിച്ചും ആയിരുന്നു. എന്റെ ഫോണും ചാറ്റും എല്ലാം അവരുടെ കൈയിലുണ്ട്.

എൻ.സി.ബിയുടെ വാദം

വാട്സാപ്പ് സംഭാഷണം യാദൃച്ഛികമായി നടന്നതല്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവങ്ങൾ മുഴുവൻ പുറത്തുവന്നത്. ആര്യനും അർബാസും ആര്യന്റെ വീട്ടിൽ കണ്ടു. ഇരുവരും ഒരു കാറിലാണ് പോയത്. ഇതും യാദൃച്ഛികമല്ല. കപ്പലിൽ ലഹരിപ്പാർട്ടി നടത്തിയ സംഘാടകരെയും വിതരണക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം മയക്കുമരുന്ന് പതിവായി ഉപയോഗിക്കുന്നവരാണ്. എൻ.സി.ബിക്ക് വേണ്ടി എ.എസ്.ജി അനിൽ സിംഗ് കോടതിയിൽ വാദിച്ചു.
ശനിയാഴ്ച 17 പേരെ ഞങ്ങൾ അറസ്റ്റ് ചെയ്തു. ഇവരുടെ വാട്സാപ്പ് സംഭാഷണങ്ങളും വീണ്ടെടുത്തിട്ടുണ്ട്. ഇവരെല്ലാം ഫുട്ബാളിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ആചിതും ആര്യനും ഫുട്ബാൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് വലിയ അളവിലുള്ള മയക്കുമരുന്നിനെയാണ്.' അനിൽ സിംഗ് വാദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NO BAIL FOR ARYAN KHAN HE WILL SPEND WEEKEND IN JAIL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.