കോഴിക്കോട്: ഇന്ന് ലോക തപാൽ ദിനം. നിരവധി അന്താരാഷ്ട്ര വേദികളിൽ നിന്നും മെഡലുകൾ വാരിക്കൂട്ടിയിരുന്ന കാലത്ത് തന്റെ ആരാധകരുമായുള്ള ബന്ധം നിലനിർത്താൻ ഏറെ സഹായകരമായത് കത്തുകളായിരുന്നുവെന്ന് ഇന്ത്യയുടെ അഭിമാന താരം പി ടി ഉഷ ഫേസ്ബുക്കിൽ കുറിച്ചു. തന്റെ ജീവിതത്തിലെ അവിഭാജ്യഘടകങ്ങളിലൊന്നായിരുന്നു തപാൽ വകുപ്പെന്നും ഉഷ കൂട്ടിച്ചേർത്തു.
അന്നത്തെ കാലത്ത് അഡ്രസിൽ തന്റെ പേര് മാത്രം ഉണ്ടായിരുന്നാൽ മതി, കത്തുകൾ കൃത്യമായി തന്റെ വീട്ടിൽ എത്തുമായിരുന്നുവെന്ന് ഉഷ കുറിച്ചു. അഡ്രസ് എഴുതേണ്ട സ്ഥലങ്ങളിൽ പി ടി ഉഷ, ഇന്ത്യ എന്നും പി ടി ഉഷ, പയ്യോളി എന്നും മാത്രമുള്ള നിരവധി കത്തുകളുടെ ഫോട്ടോയും ഫേസ്ബുക്കിൽ ഉഷ ഷെയർ ചെയ്തിട്ടുണ്ട്. ചില കത്തുകളിൽ അഡ്രസ് എഴുതേണ്ട സ്ഥലത്ത് ഉഷയുടെ ഫോട്ടോ ആണ് ഉള്ളത്. എന്നിട്ടും ഈ കത്തുകൾ സുരക്ഷിതമായി ഉഷയുടെ കൈകളിൽ എത്തിയെന്നത് താരത്തിന് അന്നുണ്ടായിരുന്ന ജനപ്രീതിയുടേയും പോസ്റ്റൽ വകുപ്പിന്റെ കാര്യക്ഷമതയുടേയും തെളിവുകളാണ്.
1984ലെ ലോസ് ഏയ്ഞ്ചൽസ് ഒളിമ്പിക്‌സിൽ സെക്കന്റുകളുടെ വ്യത്യാസത്തിൽ മെഡൽ നഷ്ടപ്പെട്ട പി ടി ഉഷ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച അത്‌ലറ്റുകളിൽ ഒരാളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |