മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപന സമയത്തുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് പാർട്ടി അച്ചടക്ക നടപടി നേരിട്ട ടി.എം സിദ്ദിഖിനെ അനുകൂലിച്ച് ഒരു വിഭാഗം സിപിഎം പ്രവർത്തകരുടെ പ്രകടനം. പുതുപൊന്നാനി ബ്രാഞ്ച് സമ്മേളന വേദിയിലേക്കാണ് ഒരുവിഭാഗം പാർട്ടി പ്രവർത്തകർ പാർട്ടി പതാകയുമേന്തി പ്രതിഷേധ പ്രകടനം നടത്തിയത്.
ചിലർക്കെതിരെ പാർട്ടി നടപടിയെടുത്തു എന്നാൽ മറ്റ് ചിലരെ ഒഴിവാക്കി ഇതിൽ വിശദീകരണം വേണമെന്നും സിദ്ദിഖിനെതിരെ ഉൾപ്പടെ അച്ചടക്കനടപടി പിൻവലിക്കണമെന്നുമാണ് പത്തോളം പേരടങ്ങിയ പ്രകടനക്കാർ ആവശ്യപ്പെട്ടത്.
മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി.എം സിദ്ദിഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്കാണ് തരംതാഴ്‌ത്തിയത്. നന്ദകുമാറിനെ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ സിദ്ദിഖ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്‌ച വരുത്തിയെന്ന് ആരോപിച്ചാണ് പാർട്ടി നടപടിയുണ്ടായത്. സിദ്ദിഖിനെ അനുകൂലിച്ച് പൊന്നാനിയിൽ വലിയ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.
പൊന്നാനിയിലേതിനു പുറമേ പെരിന്തൽമണ്ണയിലെ തോൽവിയിലും പാർട്ടി അച്ചടക്ക നടപടിയെടുത്തിരുന്നു. സി.ദിവാകരൻ, വി.ശശികുമാർ എന്നീ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ ഏരിയ കമ്മറ്റിയിലേക്ക് തരംതാഴ്‌ത്തുകയും ഏരിയാ കമ്മിറ്റിയംഗം എം.മുഹമ്മദ് സലീം സ്ഥാനാർത്ഥിയാകാത്തതിനാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നതിനാൽ ബ്രാഞ്ചിലേക്ക് തരം താഴ്‌ത്തുകയും ചെയ്‌തിരുന്നു. ഇതിനുപുറമേ സംസ്ഥാന കമ്മിറ്റിയംഗമായ പി.പി വാസുദേവനെതിരെ നടപടി സംസ്ഥാന സമിതിക്ക് വിടുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |