ന്യൂഡൽഹി: കെ.പി.സി.സി ഭാരവാഹികളെ ഹൈക്കമാൻഡ് ഇന്ന് പ്രഖ്യാപിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ അറിയിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വി.പി.സജീന്ദ്രൻ, പദ്മജ വേണുഗോപാൽ, ബിന്ദു കൃഷ്ണ എന്നിവരെ പരിഗണിക്കുന്നതായി സൂചനയുണ്ട്.
അഞ്ച് വർഷത്തിൽ കൂടുതൽ കെ.പി.സി.സി ഭാരവാഹിയായവരെ ഒഴിവാക്കണമെന്ന മാനദണ്ഡം പദ്മജയ്ക്കും മുൻ ഡി.സി.സി പ്രസിഡന്റുമാരെ എക്‌സിക്യൂട്ടീവിൽ ഉൾപ്പെടുത്തിയാൽ മതിയെന്ന തീരുമാനം ബിന്ദു കൃഷ്ണയ്ക്കും ബാധകമാക്കില്ല. ഡി.സി.സി പ്രസിഡന്റുമാരിൽ വനിതകൾ ഇല്ലാത്തത് വിവാദമായ സാഹചര്യത്തിലാണ് ഇരുവരെയും പരിഗണിക്കുന്നത്. കുന്നത്തുനാട് മുൻ എം.എൽ. എ വി.പി. സജീന്ദ്രനെ വൈസ് പ്രസിഡന്റാക്കി ദളിത് പ്രാതിനിദ്ധ്യം ഉറപ്പിക്കാമെന്നും കണക്കുകൂട്ടുന്നു. മുതിർന്ന നേതാവെന്ന നിലയിൽ ശിവദാസൻ നായരും പരിഗണനയിലുണ്ട്.
ഡി.സി.സി അധ്യക്ഷന്മാരുടെ കാര്യത്തിൽ വിവാദമുണ്ടായ സാഹചര്യത്തിൽ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി ,രമേശ് ചെന്നിത്തല എന്നിവരുമായി സംസാരിക്കുമെന്ന് താരിഖ് അൻവർ അറിയിച്ചു. ചർച്ച നടത്തുമെന്ന് പ്രതീക്ഷയുണ്ടെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. നിർദ്ദേശങ്ങൾ തള്ളിയാൽ ശക്തമായി എതിർക്കാനാണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം.
പട്ടികയുമായി ഡൽഹിയിലെത്തിയ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും താരിഖ് അൻവറുമായും സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായും വിശദമായചർച്ച നടത്തി.
ജനറൽ സെക്രട്ടറിമാരായി ജ്യോതി കുമാർ ചാമക്കാല, വി.എസ്. ശിവകുമാർ, ആര്യാടൻ ഷൗക്കത്ത്, വി.ടി. ബൽറാം, അനിൽ അക്കര, എസ്. അശോകൻ , അബ്ദുൾ മുത്തലിദ്, ഐ. കെ. രാജു , നീലകണ്ഠൻ, സോണി സെബാസ്റ്റ്യൻ, ശൂരനാട് രാജശേഖർ തുടങ്ങിയവരുടെ പേരുകൾ പറഞ്ഞു കേൾക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |