ചെന്നൈ : എടുക്കുന്ന ഓരോ നടപടികളിലൂടെയും ജനത്തിന്റെ കയ്യടി നേടുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വാഹനവ്യൂഹത്തിലെ അകമ്പടിവാഹനങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കുവാനാണ് മുഖ്യൻ ഉത്തരവിട്ടിരിക്കുന്നത്. തന്റെ വാഹനവ്യൂഹം കടന്ന് പോകുമ്പോൾ ട്രാഫിക്ക് നിയന്ത്രണങ്ങൾ മൂലം ജനം കഷ്ടപ്പെടുന്നത് ശ്രദ്ധയിൽ പെട്ടാണ് സ്റ്റാലിന്റെ ഈ നടപടി. തമിഴ്നാട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ മുൻപ് പന്ത്രണ്ട് വാഹനങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോഴിത് ആറായിട്ട് കുറച്ചാണ് സ്റ്റാലിന്റെ പരിഷ്‌കാരം. തമിഴ്നാട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഇനിമുതൽ രണ്ട് പൈലറ്റ് വാഹനങ്ങളും, അകമ്പടിക്കായി മൂന്ന് വാഹനങ്ങളും ഒരു ജാമർ വാഹനവും ആയിരിക്കും ഉണ്ടാവുക.
കഴിഞ്ഞ ദിവസം സംസ്ഥാന ചീഫ് സെക്രട്ടറി ഇരൈയൻപ് പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനങ്ങൾ എടുത്തത്. ഇതിന് പുറമേ മുഖ്യൻ സഞ്ചരിക്കുമ്പോൾ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്നും തീരുമാനിച്ചിട്ടുണ്ട്. ഇതിനു മുൻപും ഈ ആവശ്യം സ്റ്റാലിൽ നിർദേശിച്ചിരുന്നുവെങ്കിലും സുരക്ഷ മുൻനിർത്തി പൊലീസ് ഗതാഗത നിയന്ത്രണങ്ങൾ തുടർന്നിരുന്നു. ഇത് പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടും സൃഷ്ടിച്ചിരുന്നു.
മുൻ തമിഴ്നാട് സർക്കാരുകളെ അപേക്ഷിച്ച് ജനങ്ങളുമായി അടുത്ത് ഇടപഴകിയാണ് സ്റ്റാലിൻ ഭരണം നിർവഹിക്കുന്നത്. ജോഗിംഗിനിടെ ആളുകളുമായി സംവദിച്ചും, രാത്രിയിൽ പൊലീസ് സ്റ്റേഷനിൽ പരിശോധന നടത്തിയുമെല്ലാം വാർത്തകളിൽ അദ്ദേഹം നിറയുന്നുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |