ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ഓർമ്മദിനമായിരുന്നു ജൂലായ് 31ന് കടന്നുപോയത്.ലോക കാർട്ടൂണിന്റെ ആചാര്യനായി കണക്കാക്കുന്ന ഡേവിഡ് ലോ ഇന്ത്യയിലെ ആദ്യകാല കാർട്ടൂണിസ്റ്റുകളിലും നിർണായക സ്വാധീനം ചെലുത്തി. ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കർ മുതൽ അബു എബ്രഹാം, ആർ.കെ. ലക്ഷ്മണൻ, കുട്ടി തുടങ്ങി പ്രഗത്ഭരായ ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ രചനകളിൽ ഡേവിഡ് ലോയുടെ ക്ലാസിക് രചനാശൈലിയുടെ സ്വാധീനം ഉണ്ടായിരുന്നു.
കാർട്ടൂണിസ്റ്റ് ശങ്കറിന്റെ വരവോടെയാണ് ഇന്ത്യയിൽ കാർട്ടൂണുകളുടെ സുവർണകാലം ആരംഭിക്കുന്നത്.1902ൽ കായംകുളത്ത് ജനിച്ച ശങ്കർ സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കൊല്ലത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളി എന്ന പത്രത്തിലും മലയാളരാജ്യം വാരികയിലും കാർട്ടൂണുകൾ വരച്ചിരുന്നു. ഇരുപത്തഞ്ചാം വയസിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കേളേജിൽ നിന്ന് ബിരുദം നേടിയശേഷം നിയമ പഠനത്തിനായി ബോംബയിൽ എത്തിയ ശങ്കർ പഠനത്തോടൊപ്പം ബോംബെ ക്രോണിക്കിൾ, ഫ്രീ പ്രസ് ജേർണൽ എന്നെ പത്രങ്ങളിൽ ഫ്രീലാൻസറായി കാർട്ടൂൺ വരയും തുടർന്നു. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിനെ ആസ്പദമാക്കി വരച്ച കാർട്ടൂൺ 'ഹിന്ദുസ്ഥാൻ ടൈംസി"ന്റെ എഡിറ്ററായിരുന്ന പോത്തൻ ജോസഫിന് വളരെ ഇഷ്ടമായി. പോത്തൻ ജോസഫിന്റെ ക്ഷണം സ്വീകരിച്ച് 1932 അവസാനത്തോടെ ശങ്കർ ഹിന്ദുസ്ഥാൻ ടൈംസിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായി ചേർന്നു. 1946 വരെ ഹിന്ദുസ്ഥാൻ ടൈംസിൽ തുടർന്ന ശങ്കർ പിന്നീട് സ്വന്തമായി തുടങ്ങിയതാണ് കാർട്ടൂണിസ്റ്റുകളുടെ പറുദീസയായി മാറിയ ശങ്കേഴ്സ് വീക്കിലി. ഒ.വി. വിജയൻ, അബു എബ്രഹാം, കുട്ടി, സാമുവൽ, ബാലൻ, കേരള വർമ്മ, ബി.ജി. വർമ്മ,യേശുദാസൻ, ബി.എം. ഗഫൂർ എന്നിങ്ങനെ മലയാളികളടക്കം പ്രഗത്ഭരായ ആദ്യകാല ഇന്ത്യൻ കാർട്ടൂണിസ്റ്റുകൾക്ക് വളരാൻ സാഹചര്യം ഒരുക്കിയത് ശങ്കേഴ്സ് വീക്ക്ലിയാണ്.
ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവുമായി ശങ്കറിന് പ്രത്യേക അടുപ്പമുണ്ടായിരുന്നു.1948ൽ ശങ്കേഴ്സ് വീക്ക്ലി പ്രകാശനം ചെയ്തത് നെഹ്റുവാണ്. എന്നെ വെറുതെ വിടരുതേ, ശങ്കർ (Dont Spare me, Shankar) എന്ന് പ്രകാശനവേളയിൽ പ്രധാനമന്ത്രി ശങ്കറിനോട് പറഞ്ഞു. ശങ്കർ നെഹ്റുവിനെ പിന്നീടൊരിക്കലും വെറുതെ വിട്ടില്ല. പുഴുവായും പൂമ്പാറ്റയായും പൂവാലനായുമൊക്കെ നെഹ്റു ശങ്കറിന്റെ കാർട്ടൂണുകളിൽ എക്കാലത്തും നിറഞ്ഞു നിന്നു.
എന്റെ പ്രിയപ്പെട്ട ശങ്കർ കാർട്ടൂണിനെക്കുറിച്ച് പറയാം.നെഹ്റുവിന്റെ അവസാനകാലത്ത് ശങ്കർ വരച്ച Who after Nehru എന്ന കാർട്ടൂണിന് പ്രവചനസ്വഭാവമുണ്ടായിരുന്നു. കാർട്ടൂൺ പ്രത്യക്ഷപ്പെട്ട് പത്താം ദിവസം നെഹ്റു അന്തരിച്ചു.കാർട്ടൂണിൽ ദീപശിഖയേന്തി ഓടുന്ന അവശനായ നെഹ്റുവിനു തൊട്ടുപിന്നാലെ ഓടുന്ന ലാൽ ബഹാദൂർ ശാസ്ത്രി പ്രധാനമന്ത്രിയായി. പിന്നീട് ആ കാർട്ടൂണിൽ വരിവരിയായി ഓടുന്നവരിൽ ഗുൽ സരിലാൽ നന്ദ,മൊറാർജി ദേശായി, ഇന്ദിരാഗാന്ധി തുടങ്ങിയവർ ഇന്ത്യൻ പ്രധാനമന്ത്രിമാരായി.അതും ശങ്കർ വരച്ച അതേ ക്രമത്തിൽ! പതിമൂന്നുവർഷത്തെ ഇന്ത്യൻ രാഷ്ട്രീയം ശങ്കർ 1964 മെയ് 17ന് വരച്ച ഈ കാർട്ടൂണിന്റെ തനിയാവർത്തനമാവുകയായിരുന്നു.
കാലം രാഷ്ട്രീയകാർട്ടൂണിന്റെ കാലനാണ്. ഇന്നത്തെ രാഷ്ട്രീയസംഭവങ്ങൾക്കനുസരിച്ച് വരക്കുന്ന കാർട്ടൂണിന്റെ പശ്ചാത്തലം അഞ്ചോ പത്തോ വർഷങ്ങൾക്കുശേഷം കാർട്ടൂൺ കാണുന്ന വായനക്കാരന് മനസ്സിലാകണമെന്നില്ല.പക്ഷേ കാലത്തെ വെല്ലുന്ന രാഷ്ട്രീയകാർട്ടൂണുകൾ ചരിത്രത്തിന്റെ ഭാഗമാവാറുണ്ട്. ശങ്കർ വരച്ച ഈ പ്രവചനകാർട്ടൂണും അടിയന്തരാവസ്ഥക്കാലത്ത് അബു അബ്രഹാം വരച്ച ബാത്ത് ടബ്ബിൽ കിടന്ന് ഓർഡിനൻസ് ഒപ്പിടുന്ന രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ കാർട്ടൂൺ ഉദാഹരണങ്ങളാണ്. ചരിത്രത്തെ രേഖപ്പെടുത്തുകയും സ്വയം ചരിത്രമാവുകയും ചെയ്യുന്ന അത്തരം കാർട്ടൂണുകൾ വരക്കുക എന്നത് ഏതു കാർട്ടൂണിസ്റ്റിനും വെല്ലുവിളിയാണ്.
പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്ന ജനാധിപത്യവ്യവസ്ഥയിൽ മാത്രമേ രാഷ്ട്രീയ കാർട്ടൂണിസ്റ്റുകൾക്ക് സ്വതന്ത്രമായി വരക്കാനാകൂ. ഒരിക്കലും ഒരു ഭരണത്തെക്കുറിച്ചും നല്ലതുപറയാനാവാത്ത കലാരൂപമാണ് കാർട്ടൂൺ. വിമർശനത്തെ സഹിഷ്ണുതയോടെ നേരിടുന്ന രാഷ്ട്രീയ നേതൃത്വം ഇല്ലെങ്കിൽ കാർട്ടൂണുകൾ അടിച്ചമർത്തപ്പെടും. പക്ഷേ അത്തരം ശ്രമങ്ങൾ ഉണ്ടായപ്പോഴെല്ലാം വർദ്ധിതവീര്യത്തോടെ കാർട്ടൂണിസ്റ്റുകൾ ആഞ്ഞടിച്ചിട്ടുണ്ടെന്നതാണ് വസ്തുത. അടിച്ചമർത്താൻ ശ്രമിക്കുമ്പോഴാണ് ഈ കലാരൂപം അതിന്റെ പ്രഹരശേഷി പുറത്തെടുത്തിട്ടുളളത്. വികൃതമായ സ്വന്തം പ്രതിബിംബം കണ്ട് വിറളിപൂണ്ട് കണ്ണാടി ഉടയ്ക്കുന്നവരെ എതിരേൽക്കുന്നത് കൂടുതൽ വികൃതമായ അനേകം പ്രതിബിംബങ്ങളായിരിക്കും എന്നതുപോലെ ഒരു കാർട്ടൂണിനെതിരെ വാളോങ്ങുമ്പോൾ ഒരായിരം കാർട്ടൂണുകൾ ഉയിർക്കൊളളുന്നു.
ആശയവിനിമയത്തിൽ അതിവേഗം വിപ്ലവം സൃഷ്ടിക്കുന്ന സാമൂഹ്യമാദ്ധ്യമങ്ങളുടെ കാലത്ത് കാർട്ടൂണുകളേക്കാൾ പ്രഹരശേഷിയുളള പ്രതികരണങ്ങൾ ട്രോളുകളായും മറ്റും പൊതുസമൂഹത്തിൽ നിന്നുണ്ടാകുന്നുണ്ട്.നിർദ്ദോഷമായ തമാശകൾ മുതൽ കൊല്ലാതെ കൊല്ലുന്ന മൂർച്ചയുളള പ്രതികരണങ്ങൾ ഒരോ വിഷയത്തിലും നൽകുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വായനക്കാരനെയാണ് ഇന്ന് കാർട്ടൂണിസ്റ്റ് മുന്നിൽ കാണുന്നത്. അവരുടെ ചിന്തകൾക്ക് മുന്നിൽ സഞ്ചരിക്കുക എന്നത് ഒഴിഞ്ഞ കാൻവാസിനുമുന്നിൽ തൊട്ടടുത്ത ദിവസത്തെ കാർട്ടൂൺ വരക്കാനിരിക്കുന്ന ഏത് കാർട്ടൂണിസ്റ്റിനും വെല്ലുവിളി തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |