പിതാവിന്റെ ആത്മമിത്രവും ഗുണവാനുമായ ജടായു രാക്ഷസേന്ദ്രന്റെ ആയുധമേറ്റ് ചോരവാർന്ന് കിടക്കുന്നത് ശ്രീരാമനെ ദുഃഖിപ്പിച്ചു. ഇടറിയ ശബ്ദത്തിൽ കാരുണ്യത്തോടെ പക്ഷീന്ദ്രനെ നോക്കി, പിന്നെ ലക്ഷ്മണനെ നോക്കി ശ്രീരാമൻ പറഞ്ഞു: സീതയെ രക്ഷിക്കാനും എന്നെ സഹായിക്കാനും വേണ്ടിയാണ് ജടായു യത്നിച്ചത്. അതിന് വിലപ്പെട്ട സ്വന്തം ജീവൻ തന്നെ സമർപ്പിക്കേണ്ടിവന്നു. ചെറിയൊരു സ്പന്ദനമേ ഈ ശരീരത്തിലുള്ളൂ, ശബ്ദം അടഞ്ഞപോലെ. എങ്കിലും ദയനീയമായി നമ്മെ നോക്കുന്നുണ്ട്. അല്ലയോ ജടായു, നിന്റെ ദുരവസ്ഥ മനസിലാക്കുന്നു. എങ്കിലും സംസാരിക്കാൻ ത്രാണിയുണ്ടെങ്കിൽ സീതാവിശേഷങ്ങൾ പറഞ്ഞാലും അങ്ങയ്ക്ക് എന്താണ് സംഭവിച്ചത് ? പരസഹായത്തിനായി സ്വന്തം പ്രാണൻ തന്നെ നൽകാൻ ഒരുങ്ങിയ താങ്കൾക്ക് മംഗളമുണ്ടാകട്ടെ.
ജടായുവിനെ നോക്കി ശ്രീരാമൻ പിന്നെയും ചോദ്യങ്ങൾ തുടർന്നു. രാക്ഷസചക്രവർത്തി സീതാദേവിയെ അപഹരിക്കുവാനുള്ള കാരണമെന്ത്? ഞാൻ രാവണനോട് ഒരുതെറ്റും ചെയ്തിട്ടില്ല. അപഹരിക്കപ്പെട്ട ശേഷം കാണുമ്പോൾ സീതാദേവിയുടെ മുഖം എങ്ങനെയായിരുന്നു. ദുഃഖസ്വരത്തിൽ ദേവി എന്താണ് പറഞ്ഞത്. ദുഷ്ടാത്മാവായ രാവണന്റെ സ്വരൂപം എങ്ങനെ? കാഴ്ചയിൽ അവന്റെ കരുത്തും ധൈര്യവും എങ്ങനെ? അവൻ എന്തെല്ലാമാണ് കാട്ടിക്കൂട്ടിയത്. അവന്റെ വാസസ്ഥാനവും യാത്രാമാർഗവും പറഞ്ഞുതന്നാലും.
ദുഃഖവും വിരഹവും താങ്ങാനാകാതെ കേഴുന്ന ശ്രീരാമനെ നോക്കി ദുർബ്ബലമായിക്കൊണ്ടിരിക്കുന്ന ശബ്ദത്തിൽ ജടായു ഇപ്രകാരം പറഞ്ഞു: ദുഷ്ടനും രാക്ഷസരാജാവുമായ രാവണൻ എന്റെ ചിറകുകൾ വെട്ടിയശേഷം സീതാദേവിയെയും കൊണ്ട് ആകാശത്തിലേക്കുയർന്നു പൊങ്ങി. തെക്കേ ദിക്കിലേക്കായിരുന്നു അവന്റെ യാത്ര. പ്രിയപ്പെട്ട രാമാ എനിക്ക് അസ്വസ്ഥതകൾ തോന്നുന്നു. കണ്ണ് കറങ്ങുമ്പോലെ. മുന്നിൽ സ്വർണവൃക്ഷങ്ങൾ കാറ്റിലാടുമ്പോലെ. സീതാപഹണത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ വൈകാതെ തിരികെ കിട്ടുമെന്ന് തോന്നുന്നു. ഞാൻ ആ കാഴ്ച കാണുമ്പോൾ വിന്ദം എന്ന മുഹൂർത്തമായിരുന്നു. അതുപ്രകാരം കട്ടവന് മുതൽ നഷ്ടപ്പെടുമെന്നാണ്. സീതാപഹണം ചൂണ്ടയിൽ കൊത്തിയ മത്സ്യം പോലെയാണ്. സീതാദേവിയെക്കുറിച്ച് ചിന്തിച്ച് വിഷമിക്കേണ്ട. ദുഷ്ടരാക്ഷസനെ വധിച്ച് അങ്ങയ്ക്ക് സീതാദേവിയെ മോചിപ്പിക്കാൻ കാലതാമസമുണ്ടാകില്ല.
തളർന്ന സ്വരത്തിലാണെങ്കിലും ശ്രീരാമനെ ആശ്വസിപ്പിക്കുന്ന മട്ടിൽ ഇപ്രകാരം പറയുമ്പോൾ ജടായുവിന്റെ വായിൽ നിന്ന് രക്തം ഒഴുകുകയും മാംസത്തുണ്ടുകൾ പുറത്തേക്ക് വരുകയും ചെയ്തു. വിശ്രവസിന്റെ മകൻ, കുബേരന്റെ സഹോദരൻ എന്നുകൂടി പ്രയാസപ്പെട്ടു പറഞ്ഞൊപ്പിച്ചു.
ആ വാക്കുകൾ കേട്ടപ്പോൾ ശ്രീരാമന്റെ ആകാംക്ഷ ഒന്നുകൂടി വർദ്ധിച്ചു. മുഴുവൻ പറഞ്ഞാലും എന്ന് ജടായുവിനെ വണങ്ങിക്കൊണ്ട് ശ്രീരാമൻ അഭ്യർത്ഥിച്ചു. പക്ഷേ അപ്പോഴേക്കും ദേഹം വെടിഞ്ഞ് ജടായുവിന്റെ പ്രാണൻ ആകാശത്തേക്ക് ഉയർന്നു. തലഭൂമിയിലേക്ക് ചാഞ്ഞു. കാലുകൾ രണ്ടും നീട്ടി ശരീരമൊന്നുപിടഞ്ഞു. ആ ശരീരം മണ്ണിൽ ചേതനയറ്റു കിടന്നു. കണ്ണുകൾ നിശ്ചലമായി. പർവ്വതതുല്യമായ ജഡശരീരം നോക്കി ശ്രീരാമൻ ലക്ഷ്മണനോടായി പറഞ്ഞു: അസുരന്മാരുടെ ആവാസസ്ഥാനമായ ഇവിടെ വർഷങ്ങളോളം വസിച്ച പക്ഷിശ്രേഷ്ഠനാണ് ജടായു. ഇന്നിതാ ചേതയനയറ്റിരിക്കുന്നു. ജനിച്ചിട്ട് ദീർഘകാലമായി. പ്രായാധിക്യവുമായി ശരീരത്തെ വെടിഞ്ഞ് പ്രാണനും പോയി. കാലചക്രത്തെ ആർക്ക് തടയാനാകും? എനിക്ക് വലിയ ഉപകാരം ഇവൻ ചെയ്തു. സീതയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രാവണൻ ചിറകരിഞ്ഞ് നിഗ്രഹിക്കുകയും ചെയ്തു. ഈ പക്ഷി രാജ്യം വെടിഞ്ഞ് പോയിരിക്കുന്നു. എനിക്ക് വേണ്ടിയാണ് ഇവൻ പ്രാണൻ ത്യാഗം ചെയ്തത്. ലക്ഷ്മണാ ഒരു കാര്യം ഓർക്കണം. എല്ലാവർഗത്തിലും ധർമ്മചാരികളും ഗുണവാന്മാരുമുണ്ട്. പക്ഷിവംശത്തിലും അക്കൂട്ടരുണ്ട്. സീതാവിയോഗമുണ്ടാക്കിയ വേദനയേക്കാൾ ജടായുവിന്റെ അന്ത്യം എന്റെ മനസിനെ മഥിക്കുന്നു.എനിക്കുവേണ്ടിയാണല്ലോ ഇവന് ജീവൻ നഷ്ടമായത്. പിതാവ് ദശരഥമഹാരാജാവിനോളം പൂജനീയനാണ് ജടായുവും. ഈ പക്ഷീന്ദ്രനെ സംസ്കരിക്കാൻ വിറക് കൊണ്ടുവരൂ. എനിക്കുവേണ്ടി ജീവൻ വെടിഞ്ഞ ഇവനെ ഞാൻ തന്നെ സംസ്കരിക്കാം. ഇതൊരു പുണ്യകർമ്മമാണ്. അനേകം മഹായജ്ഞങ്ങൾ ചെയ്താലുള്ള ഗതിയും ഭൂമി നൽകുന്നവനുള്ള ഗതിയും ഈ പക്ഷിരാജന്റെ ആത്മാവിന് ലഭിക്കട്ടെ. അല്ലയോ പക്ഷീന്ദ്രാ നീ ഉത്തമോത്തമലോകങ്ങളിലേക്ക് പോകുക. നിന്റെ ജഡത്തെ ഞാൻ തന്നെ സംസ്കരിക്കാം. തന്റെ ഉറ്റ ബന്ധുവിന്റെ വേർപാടുപോലെ ശ്രീരാമൻ വിഷാദവാനായി.
പിന്നെ ദുഃഖത്തോടെ ഗോദാവരി തീരത്ത് എരിയുന്ന ചിതയിൽ ശ്രീരാമൻ ജടായുവിനെ സംസ്കരിച്ചു. ദർഭപ്പുല്ല് വിരിച്ച് പിണ്ഡം വയ്ക്കുകയും ചെയ്തു. സംസ്കാരമന്ത്രങ്ങൾ ജപിച്ചു. ഗോദാരവരിയിലിറങ്ങി ആചാരവിധിപ്രകാരമുള്ള കർമ്മങ്ങൾ ചെയ്യുകയും ചെയ്തു. സീതാരക്ഷണത്തിനായി രാവണനോട് പൊരുതി വീരസ്വർഗം പ്രാപിച്ച ജടായുവിന് സദ്ഗതി കിട്ടത്തക്ക കർമ്മങ്ങളെല്ലാം ശ്രീരാമലക്ഷ്മണന്മാർ അനുഷ്ഠിച്ചു. ഏതുവംശത്തിൽ പിറന്നാലും സൽകർമ്മികൾക്ക് ഉചിതമായ അന്ത്യം തന്നെ ലഭിക്കും. ആചാരാനുഷ്ഠാനങ്ങൾ ചെയ്തശേഷം ഇരുവരും സീതാന്വേഷണം തുടരാൻ വൻകാട്ടിൽ പ്രവേശിച്ചു.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |