പിറ്റേന്ന് വൈകുന്നേരം രാമഭദ്രൻ വീട്ടിലെത്തിയപ്പോൾ അമ്മ മാത്രമേയുള്ളൂ. ഇതാണ് വിവാഹക്കാര്യം അറിയിക്കാനുള്ള ഉചിതമായ സമയം എന്നയാൾക്ക് തോന്നി. അനുജനുണ്ടെങ്കിൽ വളഞ്ഞിട്ടുള്ള ആക്രമണം ഉറപ്പ്.
ബാഗ് മുറിയിൽ കൊണ്ടുവച്ച് അടുക്കളയിലേക്കു ചെന്നു.
''ഓമന പോയോ അമ്മാ?""
വെറുതെ ഒരു കുശലം ചോദിച്ചു. അടുക്കളയിലെ അമ്മയുടെ സഹായിയാണ് ഓമന. ചോദ്യം കേട്ട് പദ്മാവതി അയാളെ തിരിഞ്ഞുനോക്കി.
''അവൾ എന്നും പോകുന്ന സമയത്ത് പോയി. എന്താ?""
രാമഭദ്രൻ ഒരു സ്റ്റൂളിൽ ഇരുന്നു.ഏതാനും നിമിഷം അയാൾ ഒന്നും മിണ്ടിയില്ല. പദ്മാവതി സംശയത്തോടെ അയാളെ നോക്കി.
''ഞാൻ വിവാഹം കഴിക്കുന്നതിനെപ്പറ്റി എന്താ അമ്മയുടെ അഭിപ്രായം?""
ഓർക്കാപ്പുറത്ത് ആ ചോദ്യം കേട്ട് പദ്മാവതി അയാളുടെ നേരെ തിരിഞ്ഞു നിന്നു.
''നിന്റെ മാമന്മാർ രണ്ടുമൂന്ന് ആലോചനകൾ കൊണ്ടുവന്നതല്ലേ? നീ തന്നെയല്ലേ ഇപ്പം വേണ്ടെന്നു പറഞ്ഞവരെ ഓടിച്ചത്? അതിലൊരെണ്ണം ആലോചിക്കുമ്പം ഇപ്പഴും എനിക്ക് മനോവിഷമം തീരണില്ല. ആ വെങ്ങാനൂർക്കാരുടെ ആലോചന. 150 പവനും ഒരു ലക്ഷം രൂപയും ഒരേക്കർ പുരയിടവും. നീയത് പൊറങ്കാല് കൊണ്ട് ചവിട്ടിക്കളഞ്ഞില്ലേ? പോട്ടെ, ഇപ്പഴെന്താ നീയിങ്ങനെ ചോദിക്കുന്നത്?""
അമ്മയുടെ മുഖത്ത് തറപ്പിച്ചു നോക്കിക്കൊണ്ട് രാമഭദ്രൻ പറഞ്ഞു:
''ഞാൻ വിവാഹം കഴിക്കാൻ ആലോചിക്കുന്നു.""
എന്തോ കുഴപ്പമുള്ളതുപോലെ അയാളെ നോക്കിക്കൊണ്ട് പദ്മാവതി ചോദിച്ചു:
''ഏതാണ് പെണ്ണ് ?""
''ജാനകി. വാമദേവന്റെ മകൾ.""
പദ്മാവതി ഞെട്ടിത്തരിച്ചുനിന്നു.
''എടാ...""
ഞെട്ടൽ മാറിയപ്പോൾ ഒറ്റ അലർച്ചയായിരുന്നു.
രാമഭദ്രൻ ഒന്നും പ്രതികരിച്ചില്ല. പദ്മാവതി ഒന്ന് രണ്ടു മൺപാത്രങ്ങൾ നിലത്തെറിഞ്ഞു പൊട്ടിച്ചു. സ്വന്തം തലയിൽ ആഞ്ഞാഞ്ഞടിച്ചു. അതുകൊണ്ടും അരിശം തീരാതെ കൂട്ടിൽക്കിടക്കുന്ന സിംഹത്തെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഒപ്പം കൂർത്ത കല്ലുകൾ പോലുള്ള വാക്കുകൾ അയാൾക്ക് നേരേ വലിച്ചെറിഞ്ഞുകൊണ്ടിരുന്നു.
''പത്തുചക്രം തെകച്ചെടുക്കാനില്ലാത്ത തെണ്ടികൾ. ഒള്ള ചില്ലറകളൊക്കെ കള്ളന്മാര് അടിച്ചോണ്ടും പോയി. ഇനിയിപ്പം നീ ചെന്ന് കല്യാണമാലോചിച്ചപ്പോൾ കാശു തരാതിരിക്കാൻ വേണ്ടി കള്ളം പറയുന്നതാണോ? കള്ളമല്ലാതെ വല്ലതും ഈ വർഗങ്ങളുടെ വായിൽ നിന്ന് വീണിട്ടുണ്ടോ? എടാ...എടാ..നിന്റെ അമ്മയെ നീ ഇങ്ങനെ തോല്പിക്കണ്ടായിരുന്നു. ഇനി അതും പോട്ട്, എന്താടാ അയാളുടെ ജാതി? ആ പെണ്ണാണെങ്കി ഏതോ തല തെറിച്ചവർക്ക് പിഴച്ചൊണ്ടായ ഒരു സന്തതി. നിന്റെ തന്തയുണ്ടല്ലോ, നിന്നെപ്പോലെ തല തിരിഞ്ഞ ആ മനുഷ്യൻ, അങ്ങേര് ചെന്നെടുത്തില്ലായിരുന്നെങ്കി ഇന്നാ പെണ്ണ് ലോകത്തേ ഉണ്ടാവുമായിരുന്നില്ല. എന്റെ ദൈവമേ, നീ എന്തിനാണ് ആ മനുഷ്യന്റെ കണ്ണിൽ ഈ നാശത്തെ കൊണ്ട് കാണിച്ചുകൊടുത്തത്? അത് അവിടെക്കെടന്ന് ചത്തുചീഞ്ഞു പോവുമായിരുന്നില്ലേ? എടാ, അവളുടെ ജാതി പോട്ട്, ഏതു മതമാണെന്നു പോലും നിനക്കറിയാമോ?""
രാമഭദ്രൻ മെല്ലെ എഴുന്നേറ്റു.
''വിരോധമൊക്കെ കളഞ്ഞ് അമ്മ ഈ കല്യാണം നടത്തിത്തരണം.""
''ഞാനോ? പറയാൻ നെനക്ക് നാണമില്ലേ? എന്റെ പട്ടി നടത്തിത്തരും കല്യാണം.""
രാമഭദ്രൻ തിരിഞ്ഞു നടക്കാൻ ഭാവിച്ചു.
''നിക്കവിടെ. ഒരു കാര്യം കൂടി ഞാൻ പറഞ്ഞേക്കാം. കല്യാണം കഴിഞ്ഞാ ആ പെണ്ണിനേയും കൊണ്ട് ഈ പടി ചവിട്ടിയേക്കരുത്. തെളച്ച വെള്ളമെടുത്ത് ഞാൻ ആ രക്തയക്ഷിയുടെ മുഖത്തെറിയും. അല്ലെങ്കി ഞാൻ ആ കെണറ്റി ചാടി ചാവും. എവിടെയോ പോയി തൊല. ഇനി എനിക്ക് ഇങ്ങനെയൊരു മോനില്ല.""
അവർ പുറത്തേക്കിറങ്ങിപ്പോയി.
മുറിയിൽച്ചെന്നിരുന്നപ്പോൾ രാമഭദ്രൻ ആലോചിച്ചു, അമ്മ ഇവിടം വിട്ടു പോകാനാണ് പറഞ്ഞിരിക്കുന്നത്. ഇപ്പോഴേ പോകണോ? അതോ കല്യാണം വരെ ഇവിടെ പിടിച്ചുനിൽക്കകണോ? എന്തുതന്നെയായാലും പിറ്റേന്നുതന്നെ ഒരു ജ്യോതിഷിയെക്കണ്ട് ആറുമാസത്തിനകത്തുള്ള ഒരു മുഹൂർത്തം നിശ്ചയിക്കണമെന്ന് അയാൾ കരുതി. ലക്ഷ്മണൻ വന്നുകഴിഞ്ഞാലുണ്ടാകുന്ന അടുത്ത വെടിക്കെട്ടിനായി ചെവിയോർത്തുകൊണ്ടാണ് അന്ന് രാമഭദ്രൻ ഉറങ്ങാൻ കിടന്നത്.
എന്നാൽ, ആ രാത്രി ലക്ഷ്മണൻ വരികയുണ്ടായില്ല. രാവിലെ രാമഭദ്രൻ ഉണർന്നെഴുന്നേറ്റപ്പോഴും അയാൾ വന്ന ലക്ഷണമില്ല. വേഗത്തിൽ കുളിച്ചുതയ്യാറായി അമ്മയ്ക്ക് മുഖം കൊടുക്കാതെ രാമഭദ്രൻ പുറത്തേക്കിറങ്ങി.
അച്ഛന്റെ സതീർത്ഥ്യനായിരുന്ന മാധവനാശാന്റെയടുത്തേക്കാണ് അയാൾ ആദ്യമെത്തിയത്. ജ്യോതിഷത്തിൽ അന്ധമായ വിശ്വാസമൊന്നും രാമഭദ്രനില്ല. എന്നാൽ, ശാസ്ത്രം ശരിയായി മനസിലാക്കുന്നവർ ചില കാര്യങ്ങളൊക്കെ അദ്ഭുതകരമായി പ്രവചിക്കാറുണ്ടെന്നത് അയാളുടെ അനുഭവമാണ്.
മാധവനാശാൻ വളരെ വൃദ്ധനായിരിക്കുന്നു. കാഴ്ചയും പോരാ. എങ്കിലും ആളെ തിരിച്ചറിഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു. രാമഭദ്രനെ തഴുകിക്കൊണ്ട് അയാൾ പറഞ്ഞു:
''ഗോവിന്ദൻ നായർ എത്ര നല്ല മനുഷ്യനായിരുന്നു! എത്ര വലിയവൻ! അദ്ദേഹത്തിന്റെ മഹത്വമൊന്നും ഈ നാട്ടുകാർക്ക് മനസിലാക്കാൻ കഴിഞ്ഞില്ല.""
പിന്നെ കുറച്ചുസമയം പഴയ കാലങ്ങളിലേക്ക് കണ്ണും നട്ട് ചിന്താധീനനായി ആശാൻ ഇരുന്നു. എന്തൊക്കെ ചിത്രങ്ങളാവും ഇപ്പോൾ ആ കണ്ണുകൾക്ക് മുന്നിലൂടെ കടന്നുപോകുന്നത്? മൺമറഞ്ഞ ഒരു കാലത്തിന്റെ തേർചക്രങ്ങൾ ബോധതലങ്ങളിലൂടെ ഉരുളുകയാവാം. രാമഭദ്രൻ ഒരു ധ്യാനസ്ഥിതന്റെ സമീപത്തെന്നപോലെ മൗനം പാലിച്ചിരുന്നു. ഒടുവിൽ ആശാൻ രാമഭദ്രനു നേർക്കു നോക്കി. വന്ന കാര്യം എന്താണെന്ന അന്വേഷണമുണ്ടായിരുന്നു ആ നോട്ടത്തിൽ. രാമഭദ്രൻ സംഗതികളെല്ലാം പറഞ്ഞു. തലേന്ന് വാമദേവന്റ വീട്ടിൽ നിന്ന് യാത്ര പറയും മുൻപ് കൈയിൽ വാങ്ങിയ ജാനകിയുടെ ഗ്രഹനിലയും തന്റെ ഗ്രഹനിലയും അയാളെ ഏല്പിച്ചു. രണ്ടും കൈയിൽ പിടിച് വീണ്ടും കുറച്ചു നേരം മിണ്ടാതിരുന്നു. പിന്നെ പറഞ്ഞു :
''ഇപ്പോൾ ഞാൻ ജാതകവും പൊരുത്തവുമൊന്നും നോക്കാറില്ല. അതെങ്ങനെ? സ്വന്തം ചോരയിൽ പിറന്നതൊക്കെ നാനാവഴിക്കു പോയി. ഒരുത്തനുണ്ടായിരുന്നു. കാൽക്കാശ് വീട്ടിൽ കൊണ്ടുതന്നിട്ടില്ല. ഞാൻ വല്ലതും ഗണിച്ച് കഞ്ഞിക്കു കാശുണ്ടാക്കാൻ നോക്കുമ്പോ ഇവിടെ വരുന്നവരെയൊക്കെ അന്ധവിശ്വാസികളെന്ന് പറഞ്ഞു ഓടിച്ചു വിടും. മറ്റുള്ളവരുടെ ഭാഗ്യവും ഭാവിയുമൊക്ക പ്രവചിച്ചുപറഞ്ഞ എനിക്ക് സ്വന്തം ഭാവി മനസിലാക്കുന്നതിൽ തെറ്റു പറ്റി. ആ പുഷ്പൻ നാടകത്തിലഭിനയിച്ചു കൊണ്ടുവരുന്നതുകൊണ്ട് ഞാനും അവന്റെ ഭാര്യയും പിള്ളേരും കഞ്ഞി കുടിച്ചു കഴിയുന്നു.""
പുഷ്പന്റെ രൂപം രാമഭദ്രന്റെ മനസിലുയർന്നു. കോമഡി റോളുകൾ ചെയ്യുന്ന ആളാണ്. അയാളോട് സംസാരിച്ചിരുന്നാൽ സമയം പോകുന്നതറിയില്ല.
''ഗോവിന്ദൻ നായരുടെ മകൻ വന്ന് ഒരു കാര്യം ആവശ്യപ്പെടുമ്പോൾ നെഞ്ചിൽ തുടിപ്പുള്ള കാലം വരെ ഞാനത് ചെയ്യും. പിള്ള എനിക്കൊരു അര മണിക്കൂറ് തരണം. ഞാൻ എഴുതി വയ്ക്കാം. ഇവിടെത്തന്നയിരുന്നാൽ മതി. അല്ല, പുറത്തെവിടെയെങ്കിലും പോകാനുണ്ടെങ്കിൽ പോയിട്ടു വന്നാലും മതി.""
രാമഭദ്രൻ എഴുന്നേറ്റു. ആശാൻ ഒറ്റയ്ക്കിരുന്ന് ഏകാഗ്രതയോടെ നോക്കട്ടെ.
''ഞാൻ പുറത്തു പോയിട്ട് വരാം.""
അയാൾ പുറത്തേക്കിറങ്ങി. കുറേ നേരം ചുറ്റി നടന്നു. പിന്നെ കുറച്ചു നേരം ക്ഷേത്രത്തിലെ ആൽത്തറയിൽ ചെന്നിരുന്നു. എവിടെയായാലും ചിന്തകളുടെ ചുഴിക്കുത്തുകളിലായിരുന്നു അയാൾ. വിവാഹം കഴിഞ്ഞ് വധുവിനെ വീട്ടിൽ കൊണ്ടുപോയശേഷം താമസം മാറാമെന്നായിരുന്നു ആദ്യം അയാൾ വിചാരിച്ചിരുന്നത്. എന്നാൽ അമ്മ ഒരു കാരണവശാലും ജാനകിയെ വീട്ടിൽ കയറ്റുകയില്ലെന്ന് ഉറപ്പായിരിക്കുന്നു. അതുകൊണ്ട് ഉടനെ ഒരു വീടെടുക്കണം. കല്യാണം കഴിഞ്ഞാൽ വധുവിനെ അങ്ങോട്ടു തന്നെ കൊണ്ടുപോകണം. ഒന്നാലോചിച്ചാൽ കല്യാണം വരെ എന്തിനു കാക്കണം? ഒരുപക്ഷെ ഇന്നുമുതൽ തനിക്കവിടെ താമസിക്കാനായില്ലെന്ന് വരാം. അങ്ങനെയെങ്കിൽ ആ നിമിഷത്തിൽത്തന്നെ മാറിപ്പോകുന്നതല്ലേ നല്ലത്? ആശാന്റെയടുത്ത് തിരിച്ചെത്തിയപ്പോൾ അയാൾ രാമഭദ്രനു വേണ്ടി കാത്തിരിക്കുകയായിരുന്നു. വിവാഹത്തീയതി കുറിക്കുക മാത്രമല്ല, രാമഭദ്രൻ ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും പൊരുത്തം കൂടി കുറിച്ചുവച്ചിട്ടുണ്ടായിരുന്നു അയാൾ.
''വളരെ നല്ല പൊരുത്തമാണ്.""
ആശാൻ പറഞ്ഞു:
''പക്ഷേ, സ്വന്തം വീട്ടിൽത്തന്നെ ശത്രുത കാണുന്നു. ദാമ്പത്യത്തിന്റെ തുടക്കത്തിൽ ചില മനഃക്ലേശങ്ങൾക്കുള്ള നിമിത്തം കാണുന്നു. അതുകഴിഞ്ഞാൽ പിന്നെ ജീവിതം അരുവി പോലെയങ്ങനെ ശാന്തമായിട്ട് ഒഴുകിക്കൊള്ളും.""
ആശാൻ പറഞ്ഞതു ശരി തന്നെയെന്ന് സമ്മതിച്ചിട്ട് വീട്ടിലെ അവസ്ഥ പറഞ്ഞു. എല്ലാം കേട്ടപ്പോൾ ആശാൻ പറഞ്ഞു:
''ഞാൻ പറയാൻ പാടില്ലാത്തതാണ്. എങ്കിലും പറയട്ടെ, ഗോവിന്ദൻ നായരുടെ പ്രശ്നങ്ങൾക്ക് മുഴുവൻ ഹേതു പിള്ളയുടെ അമ്മ തന്നെയായിരുന്നു.""
ആശാൻ വധുവിനെപ്പറ്റിയും അന്വേഷിച്ചു. ജാനകിയെപ്പറ്റി പറഞ്ഞപ്പോൾ ആശാൻ വാചാലനായി.
''നല്ല കൊച്ചാണത്. നല്ല ഹൃദയശുദ്ധിയുള്ള കൊച്ച്. ഞാൻ തന്നെയാണതിന്റെ ജാതകം ഗണിച്ചത്. പിള്ള ഭാഗ്യവാനാണ്."" നിറഞ്ഞ സന്തോഷത്തോടെ ആശാന് ദക്ഷിണയും കൊടുത്ത് രാമഭദ്രൻ അവിടെ നിന്നിറങ്ങി. നേരെ ജാനകിയുടെയടുത്തേക്കാണ് പോയത്. ഇന്നലെക്കണ്ട വീടായിരുന്നില്ല ഇന്നത്. വീട്ടുമുറ്റം വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു വാമദേവൻ. രാമഭദ്രൻ വരുന്നതു കണ്ട് അയാൾ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു:
''മോളേ.""
''എന്താ അച്ഛാ""
എന്നു വിളി കേട്ടു കൊണ്ട് ജാനകി പുറത്തേക്കു വന്നു. ഭംഗിയുള്ള ഒരു പാവാടയും ബ്ളൗസുമായിരുന്നു അവളുടെ വേഷം. കുളിച്ചൊരുങ്ങിയിട്ടുണ്ടവൾ. രണ്ടുപേരെയും അടുത്തേക്കു വിളിച്ചു പൊരുത്തവും മുഹൂർത്തവും ഏല്പിച്ചു.
''അയ്യോ... ഇനി രണ്ടു മാസം പോലുമില്ലല്ലോ. തയ്യാറെടുക്കാനുള്ള സമയമുണ്ടോ?""
തീയതി കണ്ടപ്പോൾ വാമദേവൻ ചോദിച്ചു.
''എന്തു തയ്യാറാവാൻ? ഒരാർഭാടവും വേണ്ട. ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്താം. അത്യാവശ്യത്തിനുള്ള ആഭരണങ്ങൾ ഞാൻ തരും. മറ്റുള്ളവർക്കുമുന്നിൽ മോശമായിപ്പോകുമെന്നു തോന്നുന്നുവെങ്കിൽ റോൾഡ് ഗോൾഡ് ആഭരണങ്ങൾ വല്ലതും കൂടെയെടുക്കാം. അഴിച്ചെടുത്ത് ആരെയും ബോദ്ധ്യപ്പെടുത്താനില്ലല്ലോ. ഒരു രൂപ പോലും കടം വാങ്ങരുത്. എന്താവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി.""
കല്യാണം കഴിഞ്ഞാൽ വീട്ടിലേക്ക് പോകുന്നില്ലെന്നും ഒരു വീട് കണ്ടെത്തണമെന്നും പറഞ്ഞപ്പോൾ വാമദേവൻ നിരാശ കലർന്ന സ്വരത്തിൽ ചോദിച്ചു:
''അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല അല്ലേ?""
രണ്ടു ദിവസത്തിനുള്ളിൽ ഒരു വീട് കണ്ടുപിടിച്ചു തരാമെന്ന് വാമദേവൻ ഏറ്റു.
അന്ന് പ്രസ്സിൽ പോകേണ്ടെന്നു കരുതിയിരുന്നതാണ് രാമഭദ്രൻ. കാര്യങ്ങളെല്ലാം ഭംഗിയായി നടന്നതുകൊണ്ടും നേരത്തേ വീട്ടിൽ ചെന്നുകയറിയാൽ ശരിയാവില്ലെന്നതുകൊണ്ടും അയാൾ തിരുവനന്തപുരത്തേക്ക് ബസ് കയറി.
പ്രസ്സിൽ അത്യാവശ്യകാര്യങ്ങൾ നിർവഹിച്ച ശേഷം രാമഭദ്രൻ കർത്തായുടെ വീട്ടിലേക്കു ചെന്നു. ഉമ്മറത്തെ ചാരുകസേരയിൽ ഒരു പുസ്തകം വായിച്ചു കിടക്കുകയായിരുന്നു കർത്താ. അദ്ദേഹം വളരെ ക്ഷീണിതനായിരുന്നു. രാമഭദ്രനെ കണ്ടപ്പോൾ ക്ലേശിച്ച് എഴുന്നേറ്റിരുന്നു. വിവാഹകാര്യങ്ങൾ കേട്ട് അദ്ദേഹം സന്തോഷിച്ചു. താൻ തലേന്നു തന്നെ അവിടെയെത്തും എന്ന് ഉറപ്പു നൽകി. രാമഭദ്രൻ യാത്ര പറഞ്ഞപ്പോൾ അദ്ദേഹം എഴുന്നേറ്റ് അകത്തേക്കുപോയി ഒരു പൊതിയുമായി മടങ്ങിവന്നു. പൊതി രാമഭദ്രനു നീട്ടിക്കൊണ്ട് പറഞ്ഞു:
''ചെലവുകളുണ്ടാവുമല്ലോ. ഇതു കൈയിലിരിക്കട്ടെ.""
രാമഭദ്രൻ അതു വാങ്ങാൻ മടിച്ചു.
''എനിക്ക് സാർ കൃത്യമായി ശമ്പളം തരുന്നുണ്ടല്ലോ. അതു മതി.""
''ഇത് ശമ്പളവും ക്ഷാമബത്തയുമൊന്നുമല്ല. തന്റെ വിവാഹത്തിന് എന്തെങ്കിലും ചെയ്യേണ്ടത് എന്റെ കടമയല്ലേ? ഇത് അത്ര കൂടുതലൊന്നുമില്ല. ഇതെങ്കിലും ചെയ്തില്ലെങ്കിൽ എനിക്ക് വലിയ കുറ്റബോധമുണ്ടാവും.""
ആ സ്നേഹോപഹാരം രാമഭദ്രൻ കൈയിലേറ്റുവാങ്ങി. നിറഞ്ഞ മനസോടെ അവിടെ നിന്നും മടങ്ങി.
സന്ധ്യ കഴിഞ്ഞപ്പോഴാണ് രാമഭദ്രൻ വീട്ടിൽ തിരിച്ചെത്തിയത്.അതിനു മുൻപുതന്നെ ഹോട്ടലിൽ പോയി വാമദേവനെ കണ്ടിരുന്നു. വീട് വാടകയ്ക്കുതരാൻ തയാറുള്ള ഒന്നുരണ്ടുപേരെ പോയിക്കാണുകയും ഇഷ്ടപ്പെട്ട ഒരു വീടിന് അഡ്വാൻസ് കൊടുക്കുകയും ചെയ്തു. ചെറിയ വീടായിരുന്നെങ്കിലും നല്ല ഭംഗിയും സൗകര്യങ്ങളുമുണ്ടായിരുന്നു. ഹോട്ടലിൽ വച്ച് നീലാണ്ടൻ അടുത്തേക്കുവന്ന് കുറച്ചുനേരം സ്വകാര്യമായി സംസാരിച്ചിരുന്നു.
''പുണ്യമുള്ള ഒരു കാര്യമാണ് രാമൻ ചെയ്തത്. ആത്മഹത്യയുടെ അറ്റത്തെത്തിയ ആൾക്ക് ഒരു ജീവിതം കൊടുത്തില്ലേ? നല്ല സ്വഭാവഗുണമുള്ള പെൺകൊച്ചാണ്. ദൈവമാണ് അവൾക്ക് ഇങ്ങനെയൊരു ബന്ധം കൊടുത്തത്. പിന്നെ, ഗോവിന്ദൻ നായർ അന്ന് ഈ കുട്ടിയെ കണ്ടുപിടിച്ചതുതന്നെ മകന് ഭാര്യയാക്കാൻ വേണ്ടിയായിരിക്കും...""
അയാൾ അങ്ങനെ സംസാരിച്ചുകൊണ്ടിരുന്നു. അവിടെ നിന്നിറങ്ങും മുൻപ് സദ്യ ഒരുക്കാനുള്ള ചുമതല അയാളെ ഏല്പിച്ചു.
''എല്ലാം നീലാണ്ടൻ തന്നെ നോക്കി ചെയ്തോളണം. എനിക്ക് സഹായികളൊന്നുമില്ലെന്നറിയാമല്ലോ.""
അയാൾക്ക് അഡ്വാൻസും കൊടുത്തശേഷമാണ് അവിടെനിന്നിറങ്ങിയത്.
വീട്ടിനു മുന്നിൽത്തന്നെ പദ്മാവതിയും ലക്ഷ്മണനും ഇരിപ്പുണ്ടായിരുന്നു. രാമഭദ്രനെ കണ്ടപ്പോൾ പദ്മാവതി ലക്ഷ്മണനോടു തിരിഞ്ഞു പറഞ്ഞു:
''എനിക്ക് പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. കല്യാണത്തിന് എന്റെ പട്ടി പോകും.ആ പെണ്ണ് ഇവിടെ കാലെടുത്തുവച്ചാൽ ആ കാല് ഞാൻ വെട്ടിയെറിയും. ബന്ധവും പറഞ്ഞു ഇനി ഇങ്ങോട്ടുവരരുത്. ങാ, സഹോദരനല്ലേ, നിനക്കിവനെ എന്തെങ്കിലും പറഞ്ഞു ഈ അപകടത്തിൽ നിന്ന് രക്ഷിക്കാൻ പറ്റുമെങ്കിൽ അത് ചെയ്യ്.""
അങ്ങനെ തന്റെ ഊഴം വന്നപ്പോൾ ലക്ഷ്മണൻ പറഞ്ഞു:
''ജാതിയും മതവും സമ്പത്തുമൊക്കെ അമ്മയ്ക്ക് പ്രശ്നമായിരിക്കും. എനിക്കതൊന്നും പ്രശ്നമല്ല. പക്ഷേ, എനിക്കൊരു പ്രശ്നമുണ്ട്. അത് ചെറിയ പ്രശ്നമല്ല.""
ലക്ഷ്മണൻ നിർത്തി. രാമഭദ്രൻ അദ്ഭുതത്തോടെ അയാളെ നോക്കി.
''വലിയ നീതിയും ശാസ്ത്രവും മതബോധവുമൊക്കെ പറയുന്ന ചേട്ടൻ സ്വന്തം സഹോദരിയെയാണ് കല്യാണം കഴിക്കാൻ പോകുന്നതെന്ന കാര്യം മറന്നുപോയോ?""
''എടാ...""
അതൊരലർച്ചയായിരുന്നു. ചാടിയെഴുന്നേറ്റ് അയാൾ മുന്നോട്ടാഞ്ഞു.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |