ആക്ഷേപഹാസ്യത്തിലൂന്നിയ വിമർശനങ്ങളുടെ നവമാദ്ധ്യമരൂപമാണല്ലോ ട്രോളുകളും ഇന്റർനെറ്റ് മീമുകളും. കാർട്ടൂണിസ്റ്റുകൾ ചെയ്തുവന്ന ആക്ഷേപഹാസ്യത്തിലൂടെയുള്ള സാമൂഹ്യവിമർശനം ഇന്റർനെറ്റ് ട്രോളുകൾ എന്നറിയപ്പെടുന്ന മീമുകളിലൂടെ ഫലപ്രദമായി നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ യുവതലമുറ ഇന്ന് ഏറെ മുന്നിലാണ്. ഇന്റർനെറ്റ് എന്ന തുറന്ന മൈതാനത്ത് നിൽക്കുമ്പോൾ തന്നെ വ്യക്തിപരമായ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ആരേയും വിമർശിക്കാനും ഏത് ഭരണകൂട നിയന്ത്രണങ്ങളേയും വെല്ലുവിളിക്കാനും ശക്തി ഈ ആൾക്കൂട്ടത്തിനുണ്ട്. സ്മാർട്ട്ഫോൺ കൈയിലുള്ള ഏത് വ്യക്തിക്കും ഇത്തരം ചർച്ചകളിൽ പങ്കെടുക്കാനും രാഷ്ട്രീയവിമർശനങ്ങൾ നടത്താനും സാധിക്കും.
ഇതിനെല്ലാം സഹായിച്ചത് ഭൂമിശാസ്ത്രപരമായതോ ഭൗതികമായതോ ആയ പരിമിതികൾ ഇല്ലാതെ ആശയ കൈമാറ്റത്തിനും പൊതുവിഷയങ്ങളിലുള്ള പ്രതികരണങ്ങൾക്കും ജനതയെ പ്രാപ്തമാക്കിയ ഇന്റർനെറ്റ് എന്ന പൊതു ഇടമാണ്.
ജനങ്ങൾക്ക് യാതൊരു തടസങ്ങളുമില്ലാതെ പ്രവേശിക്കാവുന്ന, തുറന്ന ഒരു സാമൂഹ്യസ്ഥാനത്തെയാണ് പൊതുഇടം എന്ന പ്രയോഗം കൊണ്ട് സൂചിപ്പിക്കുന്നത്. പൊതു ഇടത്തിൽ പ്രവേശിക്കാൻ പണം നൽകേണ്ടതില്ല. കടലോരങ്ങൾ,അങ്ങാടികൾ, മൈതാനങ്ങൾ, ആൽത്തറകൾ, വായനശാലകൾ തുടങ്ങിയവയെല്ലാം മലയാളിക്ക് സുപരിചിതമായ പൊതു ഇടങ്ങളാണ്.
പ്രവേശിക്കുവാനുള്ള സ്വാതന്ത്ര്യം തന്നെയാണ് മേൽപ്പറഞ്ഞ ഇടങ്ങളിലെല്ലാം പൊതുവായ ഘടകം. ഒരു കാലത്ത് ഗ്രാമപ്രദേശങ്ങളിലെ ചായക്കടകളായിരുന്നു ഏറ്റവും സജീവമായ രാഷ്ട്രീയചർച്ചകൾ നടന്നിരുന്ന ഇടങ്ങൾ. രാഷ്ട്രീയ ചർച്ചകൾ അതിരുവിട്ടപ്പോൾ കടം പറയരുത് എന്ന ബോർഡുകൾക്കൊപ്പം ഇവിടെ രാഷ്ട്രീയം പറയരുത് എന്ന അറിയിപ്പുകളും ചായക്കടകളിൽ പ്രത്യക്ഷമാകാൻ തുടങ്ങി.
പണം കൊടുത്ത് പ്രവേശിക്കേണ്ടവയെങ്കിലും ജാതിമതലിംഗഭേദമില്ലാതെ എല്ലാവർക്കും പ്രവേശനമുള്ള സിനിമാ തീയേറ്റർ, പ്രദർശനശാലകൾ തുടങ്ങിയവയും പിന്നീട് പൊതു ഇടങ്ങളായി കണക്കാക്കാൻ തുടങ്ങി. ടിക്കറ്റെടുത്തു കൊണ്ടല്ലെങ്കിലും ഒരു വിഭാഗത്തിനു മാത്രം പ്രവേശിക്കാവുന്ന അമ്പലങ്ങൾ, പള്ളികൾ എന്നിവയും പൊതു ഇടങ്ങളായി പരിഗണിച്ചിരുന്നു.
സ്ഥലപരവും ആശയപരവുമായ യാതൊരു പരിമിതികൾ ഇല്ലാത്തതും ഭൗതികമായ സ്ഥലം പൂർണമായും ഇല്ലാത്തതുമായ സൈബർ ഇടങ്ങളാണ് മാറിയ കാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫേസ്ബുക്ക്,വാട്സാപ്പ് ഗ്രൂപ്പുകൾ പോലുള്ള കൂട്ടായ്മകൾ ഭൂമിശാസ്ത്രപരമായ അതിർത്തികളെ പൂർണമായും ഇല്ലാതാക്കി ഫലപ്രദമായ ആശയവിനിമയം സാദ്ധ്യമാക്കുന്നു. കൂടാതെ, സ്ഥലം എന്ന പരമ്പരാഗത ഭൗതികസങ്കൽപ്പം അപ്രസക്തമാക്കുകയും ചെയ്യുന്നു.
ആശയവിനിമയത്തിനുള്ള പുതിയ ഒരു മാദ്ധ്യമം എന്നതിനുമപ്പുറം അത്യന്തം ചലനാത്മകവും ആർക്കും വഴങ്ങുന്നതുമായ പുതിയ ഇടം ആയി ഇന്റർനെറ്റ് മാറി. ഭൗതികമായ ഇടങ്ങൾ പലപ്പോഴും ആശയരൂപീകരണത്തിലും അഭിപ്രായപ്രകടനത്തിലും കാർക്കശ്യമാർന്ന നിലപാടുകൾ തുടർപ്പോൾ ഇന്റർനെറ്റിൽ ഏതൊരാൾക്കും വളരെ എളുപ്പത്തിൽ ആശങ്കകളില്ലാതെ സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാമെന്നായി.ഇന്ന് ഭൗതികമായ ചെറിയ ഇടം പോലും ഇല്ലാത്ത ഒരു വ്യക്തിയ്ക്ക് ഇന്റർനെറ്റ് എന്ന വിപുലമായ പൊതുഇടത്തിൽ ലോകത്ത് ആരുമായും സമ്പർക്കം പുലർത്താൻ സാധിക്കുന്നു.
ലോകത്തിന്റെ ഇരുകോണുകളിലിരുന്ന് പരസ്പരം യഥാർത്ഥവ്യക്തിത്വങ്ങൾ വെളിപ്പെടുത്താതെ വ്യക്തികൾക്ക് ആശയവിനിമയം നടത്താം എന്നത് ഇന്റർനെറ്റിന്റെ വിസ്മയിപ്പിക്കുന്ന സാദ്ധ്യതയാണ്. ലോകത്തെവിടെനിന്നും സമാനതാത്പര്യങ്ങളും ആക്ഷേപങ്ങളും ഉള്ള അനേകം പേരെ എളുപ്പത്തിൽ കണ്ടെത്തി പൊതുതാല്പര്യത്തിനായി സംഘടിപ്പിക്കാം എന്നതും ഇന്റർനെറ്റ് എന്ന പൊതുഇടത്തിന്റെ രാഷ്ട്രീയപ്രാധാന്യം വർദ്ധിപ്പിക്കുന്നു.
ഇന്റർനെറ്റ് എന്ന പൊതുഇടത്തിൽ പരസ്പര ആശയവിനിമയത്തിനും ചർച്ചകൾക്കും വഴിയൊരുക്കി വിവിധ സാമൂഹ്യമാദ്ധ്യമങ്ങൾ വളർന്നു. പരമ്പരാഗത രാഷ്ട്രീയ പ്രവർത്തകർക്കൊപ്പം പൊതുചർച്ചകളിൽ ക്രിയാത്മകമായി ഇടപെടാനും സംവാദങ്ങളിൽ ഏർപ്പെടാനും പൊതുജനങ്ങൾക്ക് സാധിച്ചു. രാഷ്ട്രീയപ്രവർത്തകരുടെയും ഭരണാധികാരികളുടേയും തീരുമാനങ്ങളിൽ സ്വാധീനം ചെലുത്താനും ചോദ്യം ചെയ്യാനും സാധാരണക്കാരന് അവസരമുണ്ടായി. പൊതുതാത്പര്യമുള്ള വിഷയങ്ങളിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്ത ശരാശരി പൗരന് ഇന്റർനെറ്റിലൂടെ അതേ വിഷയങ്ങളിൽ സമാനചിന്താഗതിക്കാരായ ലക്ഷക്കണക്കിന് ആളുകളെ കണ്ടെത്താനും അവരുമായി തുറന്നസംവാദങ്ങളിലും ആശയവിനിമയത്തിലും ഏർപ്പെടാനും എളുപ്പമായി.
രാഷ്ട്രീയ ചർച്ചകളിൽ സ്തുതിപാഠകർക്ക് മാത്രമല്ല,വിമതസ്വരങ്ങൾക്കും എതിരഭിപ്രായങ്ങൾക്കും ആരോഗ്യപരമായ ആശയസംഘട്ടനങ്ങൾക്കും തുല്യ ഇടമുണ്ട് എന്നത് ഇന്റർനെറ്റ് എന്ന മാദ്ധ്യമത്തിന്റെ ജനാധിപത്യസ്വഭാവത്തിനും ഉദാഹരണമായി. സാമൂഹ്യനിയന്ത്രണങ്ങളും സെൻസർഷിപ്പും മൂലം ഭൗതികമായ പൊതുഇടത്തിൽ പ്രകടമാക്കാത്ത പല പ്രകോപനപരമായ അഭിപ്രായങ്ങളും ചിന്തകളും ഇന്റർനെറ്റ് എന്ന തുറന്ന ഇടത്തിലൂടെ ആളുകൾ പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനും തുടങ്ങി.
ഭയാശങ്കകളില്ലാതെ വിയോജിപ്പുകൾ പ്രകടമാക്കാനുള്ള സാദ്ധ്യതകൾ ഉപയോഗിക്കുന്ന ആളുകൾക്കൊപ്പം അജ്ഞാതത്വം എന്ന സൗകര്യം മുതലെടുത്ത് അപ്രസക്തവും പരിഹാസ്യവുമായ അഭിപ്രായപ്രകടനങ്ങളിലൂടെയും മറ്റും സൈബർ ഇടത്തിലെ യഥാർത്ഥ രാഷ്ട്രീയ ചർച്ചകളെ അട്ടിമറിക്കുന്ന മറ്റൊരു കൂട്ടവും സജീവമായി.ഒരു ചർച്ച അട്ടിമറിക്കുക അല്ലെങ്കിൽ വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെ ചർച്ചയിൽ ഇടപെടുന്ന ഇത്തരം വ്യക്തികളും അവരുടെ അഭിപ്രായങ്ങളും ട്രോൾ(Troll) എന്നറിയപ്പെട്ടു.
കാലക്രമേണ അജ്ഞാതനാമത്തിലല്ലാതെ സ്വന്തം പേരും വ്യക്തിത്വവും പ്രകടമാക്കിക്കൊണ്ടുതന്നെ നവമാദ്ധ്യമ ചർച്ചകളിൽ ഇത്തരം ഇടപെടലുകൾ നടത്തുന്നവരും സജീവമായി. പലപ്പോഴും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയായിരുന്നു ഇത്. നവമാദ്ധ്യമ ഇടങ്ങളിൽ രാഷ്ട്രീയ എതിരാളികളുടെ അഭിപ്രായങ്ങൾക്കും ഇടപെടലുകൾക്കും പിന്നാലെ അവയെ പരിഹസിക്കാനും അട്ടിമറിക്കാനും ചർച്ച വഴിതിരിച്ചുവിടാനുമായി സംഘടിതമായി ഇത്തരം ട്രോളുകൾ പ്രയോഗിക്കപ്പെട്ടു.
നവമാദ്ധ്യമങ്ങളിലെ രാഷ്ട്രീയ ചർച്ചകളെ അട്ടിമറിക്കുക എന്നതിലപ്പുറം അപ്രിയസത്യങ്ങൾ തുറന്നുകാട്ടുകയും അവ ചർച്ച ചെയ്യാൻ നിർബന്ധിതമാക്കുകയും ചെയ്യുന്ന ട്രോളുകൾ ജനതയുടെ പ്രതികരണവും പ്രതിഷേധവുമായി വിലയിരുത്തപ്പെടാനും പ്രചാരം നേടുവാനും തുടങ്ങി.അജ്ഞാതത്വം നൽകുന്ന സുരക്ഷിതത്വം മുതലെടുത്ത് ആരെയും ഭയക്കാതെ രൂക്ഷമായ വിമർശനങ്ങൾ നടത്താനും ട്രോളുകളിലൂടെ രാഷ്ട്രീയ എതിരാളികളെ പരിഹസിക്കാനും അവഹേളിക്കാനും വരെ ട്രോൾ ഗ്രൂപ്പുകൾ ഉടലെടുത്തു.
കുറഞ്ഞ വാക്കുകളിലൂടെയും വരകളിലൂടെയും കാർട്ടൂണിസ്റ്റുകൾ ചെയ്തുവരുന്ന ആക്ഷേപഹാസ്യത്തിലൂന്നിയ സാമൂഹ്യവിമർശനം നവമാദ്ധ്യമങ്ങളിലൂടെ നടത്താനും പ്രചരിപ്പിക്കാനും ഇത്തരം ട്രോളുകൾക്ക് സാധിച്ചു. അജ്ഞാതരും അല്ലാത്തവരുമായ ഒരുപാട് വ്യക്തികൾ ഒരേ വിഷയത്തിൽ വിമർശനാത്മകവും നർമ്മം കലർന്നതുമായ നിരവധി ആശയങ്ങൾ രൂപീകരിക്കാനും ഒരേ ഇടത്തിൽ പ്രചരിപ്പിക്കാനും തുടങ്ങിയതോടെ കാർട്ടൂണുകളേക്കാൾ സ്വീകാര്യത ലഭിക്കും വിധം നവമാദ്ധ്യമങ്ങളിലെ ട്രോളുകൾ വളർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |