ഇന്ദ്രനിർദ്ദേശം അനുസരിച്ച് ഹംസങ്ങൾ അവയുടെ ജോലി ആരംഭിച്ചു. ഈ കാലത്ത് പ്രഭാവതിയുടെ സ്വയംവരം നടത്താനുള്ള ഒരുക്കത്തിലായിരുന്നു വജ്രനാഭൻ. ഇന്ദ്രന്റെ പ്രേരണയാൽ സ്വയംവരത്തിനു മുന്നോടിയായി പ്രജകളെ സന്തോഷിപ്പിക്കാനായി ഒരു നാടകസംഘത്തെ വരുത്തി നാടകം കളിപ്പിക്കണമെന്ന ഇന്ദ്രപദ്ധതി ഹംസങ്ങൾവഴി പ്രഭാവതിയിലൂടെ വജ്രനാഭന്റെ മുന്നിലെത്തി. പ്രിയപുത്രിയുടെ ആഗ്രഹം സാധിപ്പിക്കാൻ അസുരൻ നാടകസംഘത്തെ വരുത്താൻ ഏർപ്പാടാക്കി.
നാടകസംഘത്തിലെ പ്രധാനി പ്രദ്യുമ്നനും മറ്റംഗങ്ങൾ ശ്രീകൃഷ്ണന്റെ ഏതാനും പുത്രന്മാരടങ്ങിയ യാദവ യുവാക്കളുമായിരുന്നു. നാടകസംഘം സ്വയംവരത്തിനും കുറേദിവസം മുമ്പായി വജ്രപുരിയിലെത്തി. അവർ കൂടാരം കെട്ടി നാടകാഭിനയം ആരംഭിച്ചു. ഹംസങ്ങൾ അവരെ ഏൽപ്പിച്ച ജോലി ഭംഗിയായി നിർവഹിച്ചു പോവുകയായിരുന്നു. നാടകസംഘത്തിലെ പ്രധാനി തന്റെ പ്രാണനാഥനായ പ്രദ്യുമ്നൻ ആണെന്ന വസ്തുത ഇതിനകം പ്രഭാവതി മനസിലാക്കി. അവൾ പ്രശ്നം അവളുടെ തോഴിയോട് തുറന്നുപറയുകയും തോഴി രാത്രിയിൽ പ്രഭാവതി - പ്രദ്യുമ്ന സംഗമത്തിന് അവസരമൊരുക്കുകയും ചെയ്തുകൊടുത്തു. യഥാർത്ഥനാടകം പുരോഗമിക്കുന്നതോടൊപ്പം ഇവരുടെ പ്രണയനാടകവും പുരോഗമിച്ചുകൊണ്ടിരുന്നു.
പ്രഭാവതിയുടെയും പ്രദ്യുമ്നന്റേയും രഹസ്യസമാഗമം വജ്രനാഭന്റെ സഹോദരീപുത്രിമാരായ ചന്ദ്രമതിയും ഗുണവതിയും അവരുടെ തോഴിമാരിലൂടെ അറിയാനിടയായി. അവർ പുതിയ ആവശ്യവുമായി പ്രഭാവതിയെ സമീപിച്ചു. അവർക്കും യാദവയുവാക്കളുമായി സംഗമിക്കാൻ അവസരം ഉണ്ടാക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. ആവശ്യം നിരസിച്ചാൽ ഉണ്ടാകാനിടയുള്ള അപകടം മനസിലാക്കിയ പ്രഭാവതി ശ്രീകൃഷ്ണ പുത്രന്മാരായ ഗദനെ ചന്ദ്രമതിക്കും സാംബനെ ഗുണവതിക്കും കൂട്ടിയിണക്കിക്കൊടുത്തും. ഇതിനിടയിൽ നാടകം പ്രജകൾ വളരെയേറെ ആസ്വദിക്കുന്നു എന്നു മനസിലാക്കിയ വജ്രനാഭൻ നാടകസംഘത്തെ കൊട്ടാരത്തിലേക്ക് വരുത്തി താമസസൗകര്യം ഒരുക്കിക്കൊടുത്തു. ഇതോടുകൂടി പ്രണയനാടകങ്ങൾ കളിക്കാൻ ഏറെ സൗകര്യം ഇരുകൂട്ടർക്കും ലഭിച്ചു.
ഇത്രയുമൊക്കെ ആയപ്പോൾ ഇന്ദ്രൻ ശ്രീകൃഷ്ണനെ സമീപിച്ച് സംഭവങ്ങൾ വിവരിച്ച് വജ്രനാഭവധത്തിന് സഹായം അഭ്യർത്ഥിച്ചു. ശ്രീകൃഷ്ണൻ പുത്രന്മാരോട് ഇന്ദ്രന്റെ ആഗ്രഹം നിറവേറ്റിക്കൊടുക്കാൻ നിർദ്ദേശിച്ചു. തുടർന്ന് നാടകസംഘം നാടകവസ്തുക്കൾ എന്ന വ്യാജേന കടത്തിക്കൊണ്ടുവന്ന ആയുധങ്ങളുമായി അസുരസേനയോട് യുദ്ധം ആരംഭിക്കുകയും അപ്രതീക്ഷിതമായി ഉണ്ടായ ഘോരയുദ്ധത്തിൽ പ്രദ്യുമ്നൻ വജ്രനാഭനെ വധിക്കുകയും ചെയ്തു.
വജ്രനാഭവധം അറിഞ്ഞ ഇന്ദ്രന് ശ്വാസം നേരെയായി. യാദവപ്രമുഖരും ശ്രീകൃഷ്ണൻ ഇടപെട്ട് കൃഷ്ണപുത്രന്മാരുടെ വിവാഹങ്ങൾ ആർഭാടമായി നടത്താൻ തീരുമാനിച്ചു. ഇതുപ്രകാരം പ്രദ്യുമ്നൻ പ്രഭാവതിയേയും ഗദൻ ചന്ദ്രമതിയേയും സാംബൻ ഗുണവതിയേയും വിവാഹം കഴിച്ചു. വിവാഹകോലാഹലമൊക്കെ കഴിഞ്ഞപ്പോൾ യാഗം പൂർത്തിയാക്കി കശ്യപനും ദേവലോകത്തെത്തി. ആദ്യം കുറേനേരം നീരസത്തോടെ നിന്നെങ്കിലും കാര്യങ്ങളുടെ വസ്തുത മനസിലാക്കിയ കശ്യപൻ വധൂവരന്മാരെ അനുഗ്രഹിച്ച് യാത്രയാക്കി.
(തുടരും )
(ലേഖകന്റെ ഫോൺ: 9447750159)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |