കൂട്ടുകാരുടെ കഥപറയുന്ന സിനിമ. നായകനെ മാത്രം കണ്ടെത്താനാവാതെ സംവിധായകൻ ഓഡിഷനിൽ കാത്തിരിക്കുന്നു. ഫുട്ബാൾ കളിച്ചപ്പോൾ ഒടിഞ്ഞ കാലിൽ പ്ളാസ്റ്ററിട്ട് കൂട്ടുകാരന്റെ സഹായത്തോടെ ഓഡിഷന് വന്നുകയറിയ ചെറുപ്പക്കാരനെ കണ്ടമാത്രയിൽ തന്റെ നായകൻ ഇതുതന്നെയെന്ന് സംവിധായകൻ ഉറപ്പിക്കുന്നു. ഒടിഞ്ഞ കാലുമായി മലയാള സിനിമയിലേക്ക് കസേര വലിച്ചിട്ടിരുന്ന താടി നീട്ടിയ ആ ചെറുപ്പക്കാരൻ ഇന്ന് മലയാളികളുടെ പ്രിയതാരമാണ്, നിവിൻ പോളി. വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ളബ് ഇറങ്ങിയിട്ട് പത്തുവർഷമെന്നാൽ നിവിൻ പോളിയുടെ സിനിമാജീവിതത്തിലെ പതിനൊന്നുവർഷമെന്നുംകൂടിയാണ്. കൈപ്പിടിച്ചുയർത്താൻ, വീണെന്ന് തോന്നുമ്പോൾ താങ്ങിനിർത്താൻ ഗോഡ്ഫാദർ ഇല്ലാതെ സിനിമയിൽ നിലനിൽക്കുക എളുപ്പമല്ല. എന്നാൽ, നിവിൻ ഒരു പ്രചോദനമാണ്. പരാജയത്തിൽ നിന്ന് അടുത്ത വിജയത്തിലേക്കെങ്ങനെ ചുവട് വയ്ക്കാമെന്ന്, തനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെ എങ്ങനെ മികവുറ്റതാക്കാമെന്നുള്ള നിരന്തരം പരിശ്രമിക്കുന്ന പ്രചോദനം.
``കഴിഞ്ഞ പതിനൊന്നു വർഷം ഒരു യാത്രയിലായിരുന്നു. ഈ കാലമത്രയും ഞാൻ സിനിമയെ പഠിക്കുമ്പോഴും സിനിമ എന്നിൽ വരുത്തിയ മാറ്റങ്ങൾ വലുതാണ്. കുറേയേറെ നല്ല കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചു. ജീവിതത്തിൽ നല്ല പാഠങ്ങൾ പഠിച്ചതും ഇപ്പോൾ പഠിച്ചുക്കൊണ്ടിരിക്കുന്നതും സിനിമയിൽ നിന്നാണ്. അതിലുപരി കുറേ നല്ല സുഹൃത്തുക്കളെ സിനിമയിൽ നിന്ന് കിട്ടി.'' നിവിൻ പോളി പറയുന്നു.
നല്ല സുഹൃത്തുക്കളും
നല്ല സിനിമകളും
നമുക്ക് നല്ല സുഹൃത്തുക്കൾ ഉണ്ടാകുമ്പോൾ എപ്പോഴും നല്ലത് സംഭവിക്കും. സിനിമയിലും അങ്ങനെ തന്നെയാണ്. നല്ല കഥകൾ സംഭവിക്കുന്നതും അങ്ങനെയാണ്. നമ്മുടെ സുഹൃത്തുക്കൾ ആകുമ്പോൾ ഒരു കഥാപാത്രത്തെ നല്ല പോലെ എക്സ്പെരിമെന്റ് ചെയ്യുവാനുള്ള ഒരു സ്വാതന്ത്ര്യം അവിടെ ഉണ്ടാകും. പ്രേമവും തട്ടത്തിൻ മറയത്തും ജേക്കബിന്റെ സ്വർഗ്ഗരാജ്യവുമെല്ലാം അങ്ങനെ സംഭവിച്ച ചിത്രങ്ങളാണ്.
ജയപരാജയങ്ങളുടെ
ആഘോഷമാണ്
ജീവിതത്തിൽ ജയപരാജയങ്ങൾ ഇല്ലാത്തതായി ആരാണ് ഉള്ളത്? സിനിമയിൽ വരുന്നതിന് മുൻപും അങ്ങനെ സംഭവിച്ചിട്ടുണ്ട്. അതിനെ എങ്ങനെ നമ്മൾ നോക്കിക്കാണുന്നു എന്നതാണ് പ്രധാനം. ജീവിതമെന്നത് തന്നെ വിജയങ്ങളുടെയും പരാജയങ്ങളുടെയും ഒരു ആഘോഷമാണ്. ഒരു സിനിമ പരാജയപ്പെടുമ്പോൾ അടുത്ത സിനിമയിൽ ആ പരാജയം എങ്ങനെ വിജയമാക്കി തീർക്കാം എന്നാണ് നമ്മൾ എല്ലാവരും നോക്കുന്നത്. ഒരു കഥാപാത്രത്തെ എത്രത്തോളം മികച്ചതാക്കാം എന്നതിലാണ് ഞാൻ എപ്പോഴും കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |