ശ്രീനഗർ: ജമ്മു കാശ്മീരിൽ ഉണ്ടായ ആക്രമണങ്ങളിൽ ആറ് ദിവസത്തിനിടെ ഏഴ് സാധാരണക്കാർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഭീകരവാദ ബന്ധമുള്ള 700ൽ അധികം പേരെ കസ്റ്റഡിയിലെടുത്ത് സുരക്ഷാസേന. ഇവരിൽ പലർക്കും നിരോധിത സംഘടനയായ ജമാ അത്തെ ഇസ്ളാമിയുമായി ബന്ധമുണ്ടെന്നും പ്രവർത്തകരാണെന്നും സംശയിക്കുന്നു. കാശ്മീരി പണ്ഡിറ്റ്, സിഖ്, മുസ്ളിം സമുദായക്കാർ ഉൾപ്പടെയുള്ളവരാണ് കൊല്ലപ്പെട്ടത്.
ആക്രമണങ്ങളുടെ ശൃംഖല തകർക്കാനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതിനുശേഷമുള്ള ഭീകരപ്രവർത്തനങ്ങളുടെ വർദ്ധനവ് ആക്രമണങ്ങൾക്ക് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഷ്കർ ഇ തയ്ബയുടെ ഉപഘടകമായ ദി റെസിസ്റ്റൻസ് ഫ്രണ്ടാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നും പൊലീസ് ആരോപിച്ചു.
കഴിഞ്ഞ ആഴ്ച്ച ശ്രീനഗറിലെ സർക്കാർ സ്കൂളിൽ ഭീകരരുടെ വെടിയേറ്റ് രണ്ട് അദ്ധ്യാപകർ കൊല്ലപ്പെട്ടിരുന്നു. സ്കൂൾ പ്രിൻസിപ്പൽ സതീന്ദർ കൗർ, അദ്ധ്യാപകനായ ദീപക് ചാന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്. കാശ്മീരി പണ്ഡിറ്റായ മെഡിക്കൽ ഷോപ്പ് ഉടമയും, വഴിയോര കച്ചവടക്കാരനും, ക്യാബ് ഡ്രൈവറും, ബന്ദിപ്പോറയിൽ ടാക്സി ഡ്രൈവറായ മുഹമ്മദ് ഷാഫിയും, ശ്രീനഗറിൽ തെരുവ് ഭക്ഷണ വിതരണക്കാരനായ ബീഹാർ സ്വദേശി വീരേന്ദർ പസ്വാനും ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |