സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പറന്ന് റഷ്യൻ സംഘം. യു.എസിനെ മറികടന്ന് ബഹിരാകാശത്ത് ആദ്യ സിനിമ ചിത്രീകരിക്കാൻ റഷ്യൻ നടി യൂലിയ പെരെസിൽഡും സംവിധായകൻ ക്ലിം ഷിപെൻകോയും കാമറയും തൂക്കി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് പുറപ്പെട്ടു.
'ചലഞ്ച്' എന്ന റഷ്യൻ ചിത്രത്തിന് വേണ്ടിയാണ് ഈ ദൗത്യം. ഹൃദയസംബന്ധമായ രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയുടെ ജീവൻ രക്ഷിക്കാനായി പുറപ്പെടുന്ന ഒരു ഡോക്ടറുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. യൂലിയ പെരേസിൽഡാണ് ചിത്രത്തിൽ ഡോക്ടറുടെ വേഷത്തിലെത്തുന്നത്.
റഷ്യൻ സോയുസ് സ്‌പെയ്സ് ക്രാഫ്റ്റിലാണ് ഇവരുടെ യാത്ര. ബഹിരാകാശ സഞ്ചാരിയായ ആന്റൺ ഷ്‌കപ്ലറേവും ഇവർക്കൊപ്പമുണ്ട്. ഖസാഖിസ്ഥാനിലെ റഷ്യൻ സ്‌പെയ്സ് സെന്ററിൽ നിന്നാണ് യാത്ര പുറപ്പെട്ടത്. ബഹിരാകാശത്ത് സുരക്ഷിതമായി ഇവർ എത്തിച്ചേർന്നുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. പന്ത്രണ്ട് ദിവസത്തെ ചിത്രീകരണത്തിനുശേഷം സംഘം ഭൂമിയിലേക്ക് മടങ്ങും. ബഹിരാകാശ യാത്രയുടെ ഭാഗമായി നടിയും സംവിധായകനും കുറച്ച് മാസങ്ങളായി കഠിനമായ പരിശീലനത്തിലായിരുന്നു. ഇതൊരു ചരിത്രസംഭവമാണെന്നാണ് യൂലിയ പറഞ്ഞത്. ആറുമാസമായി ബഹിരാകാശനിലയത്തിൽ കഴിയുന്ന ഒലെഗ് നോവിറ്റ്സ്കിക്കൊപ്പമാകും നടിയും സംവിധായകനും ഭൂമിയിലേക്ക് തിരിച്ചെത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |