മുണ്ടക്കയം: ശബരിമല ഇടത്താവളമായ എരുമേലി കാളകെട്ടി ക്ഷേത്രത്തിൽ, അയ്യപ്പഭക്തർ വലംവയ്ക്കുന്ന ഐതിഹ്യപ്പെരുമയുള്ള ആഞ്ഞിലി മരം ഉണങ്ങി. കാലപ്പഴക്കമോ, ഇടിമിന്നലേറ്റതോ ആകാം ഉണങ്ങാൻ കാരണമെന്ന് സംശയിക്കുന്നു. വിവരം ക്ഷേത്ര ഭാരവാഹികൾ വനപാലകരെ അറിയിച്ചിട്ടുണ്ട്.
അയ്യപ്പ ഭക്തർ ഈ ക്ഷേത്രത്തിലെത്തി ആഞ്ഞിലി മരത്തിന് വലംവച്ചു പ്രാർത്ഥിച്ച ശേഷമാണ് കാനന പാതയിലൂടെ ശബരിമലയിലേക്ക് യാത്ര തുടരുന്നത്. 200 ഇഞ്ചോളം വണ്ണവും നാൽപ്പതടിയിലേറെ ഉയരവുമുള്ള മരത്തിന് ചുവട്ടിൽ വിളക്കുവച്ചു പൂജയുണ്ടായിരുന്നു. സമീപത്തെ ക്ഷേത്രമുറ്റത്താണ് ഭക്തര്‍ യാത്രാമധ്യേ വിരിവയ്ക്കാറ്.
പരമശിവൻ 'കാളയെ കെട്ടിയ' മരം
പരമശിവനും പാർവതിയും കാളയെ കെട്ടിയിട്ടതായി വിശ്വസിക്കപ്പെടുന്ന മരമാണിത്. ഇതിന്റെ പേരിലാണ് ഈ പ്രദേശത്തിന് കാളകെട്ടിയെന്ന പേര് ലഭിച്ചതും. ശബരിമലയിലേക്ക് പുലിപ്പാൽ തേടിപ്പോയ അയ്യപ്പൻ മഹിഷിയെ വധിക്കുന്നത് കാണാൻ എത്തിയപ്പോഴാണ് പരമശിവനും പാർവതിയും ഈ ആഞ്ഞിലി മരത്തിൽ കാളയെ ബന്ധിച്ചതെന്നാണ് ഐതിഹ്യം. പിന്നീട് കാളകെട്ടിയാഞ്ഞിലിക്കു സമീപത്തായി പന്തള രാജാവ് ഒരു ശിവക്ഷേത്രം പണിയുകയും ആഞ്ഞിലിമരം തറകെട്ടി സംരക്ഷിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |