മുംബയ് : ഏറെ നാളായി വിറ്റൊഴിയാൻ കേന്ദ്രം കാത്തിരുന്ന സ്ഥാപനമായിരുന്നു എയർ ഇന്ത്യ. പ്രതിദിനം രാജ്യത്തിന്റെ ഖജനാവിൽ നിന്നും ഇരുപത് കോടി ഊറ്റിയെടുത്ത വെള്ളാനയായിരുന്നു എയർ ഇന്ത്യ. ലേലനടപടികൾ പൂർത്തിയാക്കി എയർ ഇന്ത്യയെ ടാറ്റ സ്വന്തമാക്കിയപ്പോൾ കേന്ദ്രം നടത്തിയ കച്ചവടത്തിനു മുകളിൽ സ്വന്തം കുടുംബത്തിലേക്ക് എയർ ഇന്ത്യ മടങ്ങി എന്ന റിപ്പോർട്ടുകളാണ് മാദ്ധ്യമങ്ങളിലും, പൊതു ഇടങ്ങളിലും ചർച്ചയായത്. എന്നാൽ ഇതിനൊപ്പം ഇന്ത്യൻ സർക്കാരിന്റെ നിയന്ത്രണത്തിൽ ഇനിയൊരു വിമാന കമ്പനിയില്ല എന്ന ചർച്ചയും ഉയർന്നിരുന്നു.വ്യോമയായ മന്ത്രിക്ക് ഇനി എന്താ ഒരു പണി എന്ന തരത്തിലുള്ള ട്രോളെങ്കിലും ഒരു പക്ഷേ നിങ്ങൾ കണ്ടിരിക്കാം. എന്നാൽ അറിയുക ഇന്ത്യൻ സർക്കാരിന്റെ കീഴിൽ ഇനി ഒരു വിമാന കമ്പനി കൂടി നിലവിലുണ്ട്. അതാണ് അലയൻസ് എയർ. കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതിയായ ഉഡാൻ സ്‌കീമിൽ പ്രവർത്തിക്കുന്ന വിമാന കമ്പനിയാണിത്. ഇന്ത്യയിലെ രണ്ടാം നിര നഗരങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സർവീസാണ് ഉഡാനിലുള്ളത്. ചെറിയ വിമാനത്താവളങ്ങളെയാണ് ഇതിൽ പ്രധാനമായും ബന്ധിപ്പിക്കുന്നത്. ഉഡാൻ സ്‌കീമിൽ ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ വിമാനയാത്ര സാദ്ധ്യമാക്കുക എന്ന ലക്ഷ്യവും അടങ്ങിയിട്ടുണ്ട്.
രാജ്യത്തെ 47 ഇടങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് അലയൻസ് എയർ പ്രവർത്തിക്കുന്നത്. ഇതിനായി 70-72 സീറ്റുകളുള്ള വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുന്നത്. ടയർ 2, ടയർ 3 നഗരങ്ങളിലേക്കോ മെട്രോ ഹബ്ബുകളുമായി ഈ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇടങ്ങളിലേക്കുമാണ് സർവീസ്. അഹമ്മദാബാദ്, അഗത്തി, ബറേലി, ബെലഗവി, ബെംഗളൂരു, ഭാവ്നഗർ, ഭുവനേശ്വർ, ഭുജ്, ബിക്കാനീർ, ബിലാസ്പൂർ, ചണ്ഡീഗഡ്, ഡെറാഡൂൺ, ഡൽഹി, ദിയു, ധർമ്മശാല, ദിമാപൂർ,ഗോവ,ഗോരഖ്പൂർ, ഗുവാഹത്തി, ഹുബ്ബള്ളി, ഹൈദരാബാദ്, ഇംഫാൽ, ജബൽപൂർ, ജഗദൽപൂർ, ജയ്പൂർ, ജമ്മു, കലബുറഗി, കാണ്ഡല, കൊച്ചി,കോൽഹാപൂർ, കൊൽക്കത്ത, കുളു, ലീലബാരി, ലക്നൗ, ലുധിയാന, മംഗളൂരു, മുംബയ്, മൈസൂർ, നാസിക്, പന്ത് നഗർ, പാസിഘട്ട്, പത്താൻകോട്ട്, പ്രയാഗ്രാജ്, പൂനെ, റായ്പൂർ,തേസ്പൂർ തുടങ്ങിയ നഗരങ്ങളിലേക്കാണ് അലയൻസ് എയർ പറക്കുന്നത്. ഇവിടെ നിന്നും ഡൽഹി, കൊൽക്കത്ത, മുംബയ്, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും എളുപ്പത്തിൽ കണക്ഷനുകൾ സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് അലയൻസ് എയർ റൂട്ടുകൾ സജ്ജീകരിച്ചിരിക്കുന്നത്. ആഴ്ചയിൽ 450 സർവീസുകൾ നടത്തുന്നുണ്ട്.
ടാറ്റയ്ക്ക് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയിൽ പൂർണ അവകാശവും എയർ ഇന്ത്യ സാറ്റ്സിൽ അമ്പത് ശതമാനം ഓഹരിയും നൽകിയപ്പോഴും അലയൻസ് എയറിനെ വിൽപ്പനയിലേക്ക് കൊണ്ടു വരാതെ കേന്ദ്ര സർക്കാർ കാത്തുവച്ചത് ചില ഉദ്ദേശങ്ങളോടെയാവും. വിപണി വിഹിതം കണക്കുകൂട്ടിയാൽ അലയൻസ് എയറിന് 1.4 ശതമാനം മാത്രമാണുള്ളത്. എന്നാൽ ഇത് സർക്കാരിന്റെ ഉഡാൻ ഉൾപ്പടെയുള്ള നയങ്ങളെ പിന്തുണയ്ക്കുമെന്ന് ഉറപ്പാണ്. എന്നാൽ ഇപ്പോൾ അലയൻസ് എയറിന്റെ പ്രവർത്തനം കൂടുതലായും എയർ ഇന്ത്യയുടെ സഹായത്തോടെയാണ്. ഇനി പ്രത്യേകം വെബ്‌സൈറ്റടക്കം തയ്യാറാക്കേണ്ടി വരുമെന്ന ഭാരിച്ച ബാദ്ധ്യത സർക്കാരിന് മുന്നിലുണ്ട്. പ്രത്യേക എയർ ഓപ്പറേറ്റിംഗ് പെർമിറ്റ് (എഒപി) ഉണ്ടെങ്കിലും എയർ ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയാണ് ഇതിന്റെ പ്രവർത്തനങ്ങളെല്ലാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |