പകരക്കാരനെ കണ്ടെത്താനാവാത്ത ഒരുപിടി കഥാപാത്രങ്ങളുണ്ട് നെടുമുടി വേണു എന്ന നടന്. ആദ്യ ചിത്രമായ തമ്പിലെ കഥാപാത്രത്തിന് കൃത്യമായ പേര് പോലുമില്ല. സർക്കസ് കൂടാരത്തിലെ ജീവിതം പറയുന്ന തമ്പിനെ മുന്നോട്ട് നയിച്ചിരുന്നത് നെടുമുടിവേണുവിന്റെ കഥാപാത്രമായിരുന്നു. ഭരതന്റെ ആരവത്തിലെ മരുത് എന്ന കഥാപാത്രത്തെ നെടുമുടിവേണുവിനല്ലാതെ മറ്റാർക്കും അവതരിപ്പിക്കാൻ കഴിയില്ല. ആദ്യമായി ടൈറ്റിൽ റോളിൽ എത്തിയ സിനിമയായിരുന്നു പത്മരാജന്റെ കള്ളൻ പവിത്രൻ. തകരയിലെ ചെല്ലപ്പനാശാരിയെ ആർക്കാണ് മറക്കാൻ കഴിയുക. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് കിട്ടാത്തതിലുള്ള നിരാശ പലരോടും നെടുമുടി വേണു പങ്കുവച്ചിട്ടുണ്ട്.
നാലുപതിറ്റാണ്ട് പിന്നിടുമ്പോഴും വിടപറയും മുൻപേയിലെ സേവ്യർ നൊമ്പരം ഉണർത്തുന്നു. റൊമാന്റ് വേഷമായിരുന്നു സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അപ്പുണ്ണിയിലേത്. വന്ദനത്തിലെ ഫെർണാണ്ടസും ചിത്രത്തിലെ പുരുഷോത്തമൻ കൈമളും തുടക്കംമുതൽ ഒടുക്കംവരെ നിറഞ്ഞുനിന്നിരുന്നു. സിബി മലയിൽ ലോഹിതദാസ് മോഹൻലാൽ ചിത്രമായ ഹിസ് ഹൈനസ് അബ്ദുള്ളയിലെ ഉദയവർമ്മ തമ്പുരാനായും മറ്റൊരു നടനെ സങ്കല്പിക്കാൻ കഴിയില്ല. ഭരതത്തിലെ കല്ലൂർ രാമനാഥൻ ഗുണവും ദോഷവും ഒരേപോലുള്ള കഥാപാത്രമായിരുന്നു. എല്ലാം നെടുമുടി കൈയിൽ ഭദ്രം. സിബി മലയിന്റെ ഇഷ്ടത്തിലെ അച്ഛൻ വേഷം ഏറെ ഹൃദ്യമായിരുന്നു. ദിലീപുമായുള്ള സ്നേഹവും നർമവും നിറഞ്ഞ സംഭാഷണ ശകലങ്ങൾ . ഇഷ്ടം കണ്ടവർക്ക് എല്ലാം ആ അച്ഛനോട് ഇഷ്ടം തോന്നിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |