SignIn
Kerala Kaumudi Online
Saturday, 20 April 2024 4.41 AM IST

പേരാവൂരിലെ ചിട്ടി തട്ടിപ്പ്: കർമ്മസമിതി റിലേ നിരാഹാരം ആരംഭിച്ചു

peravoor
കർമ്മസമിതിയുടെ നേതൃത്വത്തിൽ സൊസൈറ്റിക്ക് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം

പേരാവൂർ: സി.പി.എം നിയന്ത്രണത്തിലുള്ള ഹൗസ് ബിൽഡിംഗ് സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പിന് ഇരയായവർക്ക് പണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർമ്മസമിതിയുടെ നേതൃത്വത്തിൽ നിരാഹാര സമരം തുടങ്ങി. പേരാവൂരിലെ സൊസൈറ്റി ഓഫീസിന് മുന്നിൽ കൺവീനർ സിബി മേച്ചരിയാണ് ഇന്നലെ നിരാഹാരമനുഷ്ഠിച്ചത്. നിരാഹാര സമരം റിട്ടയേർഡ് എസ്.ഐ.സതീശൻ ഉദ്ഘാടനം ചെയ്തു. നിക്ഷേപകരുടെ നേതൃത്വത്തിൽ കർമ്മസമിതി രൂപീകരിച്ചാണ് നിരാഹാര സമരം തുടങ്ങിയത്. ഇടപാടുകാരുടെ പണം തിരികെ ലഭിക്കാൻ ആവശ്യമായ നടപടികൾ സൊസൈറ്റി അധികൃതർ സ്വീകരിക്കാത്തപക്ഷം സമരരീതി മാറ്റുമെന്നും കർമ്മസമിതി അറിയിച്ചിട്ടുണ്ട്.

സൊസൈറ്റി സെക്രട്ടറി, നിലവിലെ ഭരണ സമിതി, വിവാദചിട്ടി തുടങ്ങുന്ന കാലയളവിലെ പ്രസിഡന്റ്, സി.പി.എം പേരാവൂർ ഏരിയാ കമ്മിറ്റി, ജില്ലാ സെക്രട്ടറി എന്നിവരെല്ലാം വ്യത്യസ്ത നിലപാടുകളും പ്രസ്താവനകളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇടപാടുകാർക്ക് നഷ്ടപ്പെട്ട പണം തിരികെ കിട്ടാൻ പ്രായോഗിക നടപടികളൊന്നുമായിട്ടില്ലെന്നാണ് ആരോപണം. 432 നിക്ഷേപകരുടെപേരിൽ കോടികളുടെ തട്ടിപ്പാണ് നടന്നിട്ടുള്ളതെന്നും അതിൽ തന്നെ ഒരു ലക്ഷം രൂപയുടെ ചിട്ടിയിൽ നിന്ന് മാത്രം സൊസൈറ്റി അധികൃതർ നൽകിയ കണക്കു പ്രകാരം നിക്ഷേപകർക്ക് 1.87 കോടി രൂപ തിരികെ നൽകാനുണ്ടെന്നും കർമ്മസമിതി ഭാരവാഹികൾ പറഞ്ഞു.

കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകർക്ക് പണം ലഭ്യമാക്കാത്തതിനെത്തുടർന്ന് നിക്ഷേപകർ കഴിഞ്ഞ ദിവസങ്ങളിൽ വൻ പ്രതിഷേധവുമായി സൊസൈറ്റി ഓഫീസ് ഉപരോധിക്കുന്നതുൾപ്പെടെയുള്ള സമരപരിപാടികളുമായി രംഗത്തു വന്നിരുന്നു. സെക്രട്ടറി പി.വി.ഹരിദാസിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിരുന്നു.അനുമതിയില്ലാതെ തുടങ്ങിയ ചിട്ടി ഇടപാടിനെക്കുറിച്ച് വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. അതേ സമയം ചിട്ടി തുടങ്ങാൻ സഹകരണ വകുപ്പിന്റെ അനുമതിയാണ് വേണ്ടതെന്ന് നിലപാട് വ്യക്തമാക്കിയ സി.പി.എം നേതൃത്വം നിക്ഷേപകർക്ക് പണം ലഭ്യമാക്കാൻ ഒപ്പമുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു.

അനിശ്ചിതകാല റിലേ നിരാഹാര സമരത്തിൽ കെ.സനീഷ് അദ്ധ്യക്ഷത വഹിച്ചു.ടി.ബി.വിനോദ്കുമാർ, മിനി, മാത്യു, സ്വാതി തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.