മാഹി:വർഷങ്ങൾക്ക് മുമ്പ് മലയാള കലാഗ്രാമത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ രണ്ടാം നാളിൽ എം.ഗോവിന്ദൻ ഓഡിറ്റോറിയത്തിലെ വേദിയിലേക്ക് പിൻവശത്തിലൂടെയാണ് സിൽക്ക് ജുബ്ബയും കസവ് മുണ്ടുമണിഞ്ഞെത്തിയ ഒരു മദ്ധ്യവയസ്‌ക്കൻ കയറിവന്നത്. സ്റ്റേജിൽ കയറിയ ഉടൻ സ്വതസിദ്ധമായി കണ്ണിറുക്കി ,കൈ വീശി നിറഞ്ഞ സദസ്സിനെ അഭിവാദ്യം ചെയ്തതിന് പിന്നാലെ കാവാലത്തിന്റെ 'അതിരുകാക്കും മലയൊന്ന് തുടുത്തേ.തകതകതാ... എന്ന വരികളുടെ ആലാപനം.മൃദംഗമേളവും കവിതയും നാടൻ പാട്ടുകളുമൊക്കെയായി നിറഞ്ഞാടുകയായിരുന്നു ആ സർവകലാവല്ലഭൻ .എംവി ദേവൻ, ആർട്ടിസ്റ്റ് നമ്പൂതിരി ,എ.പി.കുഞ്ഞിക്കണ്ണൻ ,കെ.പാനൂർ, കെ.കെ.മാരാർ തുടങ്ങിയ പ്രമുഖർ അന്ന് ആ സദസ്സിലുണ്ടായിരുന്നു.
'ആലായാൽ തറ വേണം, അടുത്തൊരമ്പലം വേണം...' എന്ന നെടുമുടിയുടെ പാട്ടിന് സദസ് ഒന്നാകെ താളം പിടിച്ചതും അന്നത്തെ ഓർമ്മകളിലുണ്ട്. തോളിൽ ഇടക്കയും തൂക്കി ' കാവാലത്തിന്റെ നാടൻ പാട്ടുകൾ ഭാവതീവ്രതയോടെ ആലപിച്ച നെടുമുടി പിന്നെയും കലാഗ്രാമത്തിൽ എത്തിയിട്ടുണ്ട്.
മറ്റൊരിക്കൽ കലാഗ്രാമത്തിൽ 'പടയണി ' അരങ്ങേറിപ്പോൾ പടയണിപ്പാട്ട് ആലപിച്ച് താളം പിടിച്ച് സ്വയം മറന്നാടിയ നെടുമുടിയേയും നാട്ടുകാർ ഓർത്തുവെക്കുന്നു.
ദശകങ്ങൾക്ക് മുമ്പ് കാവാലത്തിന്റെ 'അവനവൻ കടമ്പ ' എന്ന നാടകം തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ അരങ്ങേറിപ്പോൾ നെടുമുടി സിനിമയിൽ കൈവച്ചുതുടങ്ങിയതേയുള്ളു. പ്രാദേശിക പ്രശ്നങ്ങളെ അധികരിച്ചുള്ള മയ്യഴിക്കാരുടെ പ്രതികരണങ്ങളാരാഞ്ഞ് പ്രമുഖ ചാനൽ മയ്യഴിപ്പുഴയോരത്ത് സംഘടിപ്പിച്ച പരിപാടിയുടെ അവതാരകനായിട്ടുമുണ്ട് അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |