ന്യൂഡൽഹി: നാലുംകൂട്ടി മുറുക്കി ട്രെയിനിൽ തുപ്പുന്ന യാത്രക്കാരെക്കൊണ്ട് സഹിക്കെട്ട ഇന്ത്യൻ റെയിൽവെ, തുപ്പൽകോളാമ്പി വിതരണത്തിന് പദ്ധതി തയാറാക്കുന്നു.
ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലുമെല്ലാം യാത്രക്കാർ വെറ്റിലയും പാൻമസാലയും മുറുക്കിത്തുപ്പുന്നത് കഴുകിക്കളയാനായി പ്രതിവർഷം 1,200 കോടി രൂപ ചെലവാകുന്നുണ്ടെന്നാണ് റെയിൽവേയുടെ കണക്ക്. കോളാമ്പി നൽകിയാൽ ഈ പണം ലാഭിക്കാമെന്നാണ് കണക്കുകൂട്ടാൻ.
വെറ്റിലക്കറ ദിവസങ്ങളോളം നിൽക്കും. ധാരാളം വെള്ളവും കറ ഇളക്കുന്ന ലായനിയുമെല്ലാം ഉപയോഗിച്ച് മണിക്കൂറുകളെടുത്താണ് കറ കഴുകിക്കളയുന്നത്. ഈ പ്രശ്നം പരിഹരിക്കാനാണ് യാത്രക്കാർക്ക് ചെറിയ തുപ്പൽ കോളാമ്പി നൽകാനൊരുങ്ങുന്നത്.
അഞ്ച് മുതൽ പത്ത് രൂപയാണ് മണ്ണിൽ അലിയുന്ന തുപ്പൽപ്പാത്രത്തിന്റെ വില. 15 മുതൽ 20 തവണ വരെ പുനരുപയോഗിക്കാവുന്ന തരത്തിലുള്ളതാണ് ഈ പാത്രങ്ങൾ. പോക്കറ്റിൽ ഇട്ടുകൊണ്ടുപോകാൻ പാകത്തിൽ ചെറുതായിരിക്കും ഈ പാത്രങ്ങൾ. നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 'ഈസി സ്പിറ്റ്" എന്ന പേരിൽ പാത്രങ്ങൾ പുറത്തിറക്കിക്കഴിഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ വെസ്റ്റേൺ, നോർത്തേൺ, ഈസ്റ്റേൺ സോണുകളിൽ പരിചയപ്പെടുത്താനാണ് റെയിൽവെ പദ്ധതിയിടുന്നത്. തുപ്പൽ ഖരവസ്തുവാക്കി മാറ്റാനും പിന്നീടത് ചെടികൾക്ക് വളമായി ഉപയോഗിക്കാനുമാണ് നീക്കം. നിലവിൽ റെയിൽവെ സ്റ്റേഷൻ പരിസരത്തും ട്രെയിനുകളിലും തുപ്പുന്നവർക്ക് 500 രൂപയാണ് പിഴ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |