തൃശൂർ: 'വിട പറയും മുമ്പേ ' സിനിമയുടെ നാൽപതാം വാർഷികം നമുക്ക് ഒന്ന് ആഘോഷിക്കണം...' സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ തൃശൂർ സ്വദേശി ഡേവിഡ് കാച്ചപ്പള്ളിയോട് ഏതാനും ആഴ്ച മുമ്പ് നെടുമുടി വേണു ഇങ്ങനെ പറഞ്ഞിരുന്നു. എന്നാൽ, ആഘോഷങ്ങൾക്ക് കാത്തുനിൽക്കാതെ വേണു മടങ്ങിയതിന്റെ വേദനയിലാണ് കാച്ചപ്പള്ളി. മോഹന്റെ സംവിധാനത്തിൽ ഇന്നസെന്റും കാച്ചപ്പള്ളിയും ചേർന്നാണ് 1981ൽ വിടപറയും മുമ്പേ നിർമ്മിച്ചത്. നൂറ് ദിവസം പിന്നിട്ട ഹിറ്റ് ചിത്രമായിരുന്നു.
നാൽപത് വർഷമായെന്ന ഓർമ്മപ്പെടുത്തലുമായി ഡേവിഡ് അയച്ച വാട്‌സ് ആപ്പ് സന്ദേശത്തിന് നെടുമുടിയുടെ മറുപടി ഇങ്ങനെയായിരുന്നു- "അന്ന് അഭിനയിച്ച പ്രേംനസീർ, ഭരത് ഗോപി, ശങ്കരാടി, രവി മേനോൻ എന്നിവരൊന്നും ഇല്ലല്ലോ, ഞാനും താനും ഇന്നസെന്റും ഒക്കെ അല്ലേ ഉള്ളൂ. എന്നാലും നമുക്ക് ഒന്ന് ഒത്തുകൂടണം".
ആ സിനിമയിലെ പ്രധാനവേഷം ചെയ്യാൻ വേണുവിനെ നിരവധി ഇടങ്ങളിൽ അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ യാദൃച്ഛികമായി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ കണ്ട കഥയും ഡേവിഡ് ഓർത്തെടുത്തു. 'വേണുവുമായി കരാർ ഉറപ്പിക്കാൻ നിയോഗിക്കപ്പെട്ടത് ഞാനായിരുന്നു. വേണുവിനെ തേടി ആദ്യം കാറെടുത്ത് തിരുവനന്തപുരത്തേക്ക്. അവിടെയെത്തിയപ്പോഴാണ് നെടുമുടിയിലേക്ക് പോയെന്ന് അറിഞ്ഞത്. ഉടനെ അങ്ങോട്ട് വിട്ടു. അവിടെയെത്തിയപ്പോൾ എറണാകുളത്തേക്ക് പോയെന്നായിരുന്നു മറുപടി. വണ്ടി നേരെ എറണാകുളത്തേക്ക്. ദ്വാരക ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ വേണു അവിടെയുണ്ട്. തുടർന്ന് കാര്യങ്ങൾ സംസാരിച്ച് കരാർ ഉറപ്പിച്ചു. പിന്നീടും വേണുവിനെ വച്ച് സിനിമകൾ ചെയ്തു'. നെടുമുടി വേണു ആദ്യമായി സംവിധാനം ചെയ്ത പൂരം സിനിമയുടെ നിർമ്മാതാവും ഡേവിഡായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |