തിരുവനന്തപുരം : ടി.പി വധക്കേസ് വീണ്ടും നിയമസഭയിലെത്തിയപ്പോൾ വാദപ്രതിവാദങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയനും ടി.പിയുടെ ഭാര്യ കെ.കെ.രമയും നേർക്കുനേർ ഏറ്റുമുട്ടി. ടി.പി കേസിലെ പ്രതികളെ സംസ്ഥാന പൊലീസിലെ ഉന്നതർ അടക്കം സഹായിച്ചെന്നും ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ നടപടിയുണ്ടോയെന്നും ചോദ്യോത്തരവേളയിൽ രമ ആരാഞ്ഞു.
ടി.പി വധക്കേസിന്റെ അന്വേഷണം നടന്ന സമയം രമയ്ക്ക് തെറ്റിപ്പോയോ എന്ന് സംശയമുണ്ടെന്നും അത് യു.ഡി.എഫിന്റെ കാലത്തായിരുന്നെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. അന്വേഷണ സമയത്തിന്റെ കാര്യത്തിൽ പ്രതിപക്ഷത്ത് ആർക്കും സംശയത്തിന് ഇടയില്ല. ഫലപ്രദമായി അന്വേഷിക്കാൻ നടപടി സ്വീകരിച്ചതാണല്ലോ. അക്കാലത്തെ സർക്കാർ അവർക്കാകാവുന്ന രീതിയിലൊക്കെ അന്വേഷണം നടത്തിയെന്നാണ് പൊതുസമൂഹം മനസിലാക്കുന്നത്. അന്വേഷണത്തിൽ എന്തെങ്കിലും പാകപ്പിഴകൾ ഉണ്ടായി എന്നാണോ രമ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.
ടി.പി വധക്കേസിലെ അന്വേഷണം ശരിയായിരുന്നെന്ന് സൂചിപ്പിച്ചതിൽ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് അന്നത്തെ ആഭ്യന്തരമന്ത്രി കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഈസമയം രംഗത്തെത്തി. തിരുവഞ്ചൂരിന്റെ പരാമർശത്തിനും മുഖ്യമന്ത്രി മറുപടി നൽകി. തിരുവഞ്ചൂരിനെയാണ് താൻ ഉദ്ദേശിച്ചതെന്നും ടി.പി വധക്കേസ് അന്വേഷണത്തെക്കുറിച്ച് പറഞ്ഞത് അദ്ദേഹത്തിന് കൊണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. എന്തൊക്കെയാണ് അന്ന് നടത്തിയതെന്ന് അങ്ങേയ്ക്ക് അറിയാമല്ലോ. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും അന്ന് കൂടെയുണ്ടായിരുന്നല്ലോയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |