കോഴിക്കോട്: പച്ചപുതച്ച മലനിരകളുടെ മടിയിൽ തലചായ്ച്ചു കിടക്കുന്ന തോണിക്കടവിന്റെ വശ്യ സൗന്ദര്യം നുകരാൻ സഞ്ചാരികളുടെ തിരക്കേറുന്നു. കോഴിക്കോട് നഗരത്തിൽ നിന്ന് 50 കിലോമീറ്റർ യാത്ര ചെയ്താൽ തോണിക്കടവിലെത്താം. കക്കയം മലനിരകളും കുറ്റ്യാടി റിസർവോയറിന്റ ഭാഗമായ ജലാശയവുമാണ് തോണിക്കടവിലെ മുഖ്യ ആകർഷണം. മേഘങ്ങളെ തൊട്ടുനിൽക്കുന്ന വാച്ച് ടവറും ശാന്തമായ ജലാശയവും പച്ചപ്പും ഹൃദയ ദ്വീപുമെല്ലാം സഞ്ചാരികൾക്ക് ഹൃദ്യമായ അനുഭവമായിരിക്കും. കുട്ടികളുടെ പാർക്ക്, ഇരിപ്പിടങ്ങൾ, കൂടാരങ്ങൾ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശനം.
ടൂറിസം വകുപ്പ് അനുവദിച്ച 3.91 കോടി രൂപ ചെലവഴിച്ചാണ് തോണിക്കടവ് അണിഞ്ഞൊരുങ്ങിയത്. ഇറിഗേഷൻ വകുപ്പിനാണ് നിർവഹണ ചുമതല. ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിയാണ് മേൽനോട്ടം വഹിക്കുക. വെള്ളത്താൽ ചുറ്റിനിൽക്കുന്ന തോണിക്കടവ് 2014 ലാണ് കോഴിക്കോടിന്റെ ടൂറിസം ഭൂപടത്തിൽ ഇടം നേടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നും രണ്ടും ഘട്ടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്. ഹൃദയ ദ്വീപിലേക്കുള്ള സസ്പൻഷൻ ബ്രിഡ്ജും ദ്വീപിന്റെ വികസനവുമാണ് മൂന്നാംഘട്ടത്തിൽ ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് യാഥാർത്ഥ്യമായാൽ തോണിക്കടവ് മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാകും..
സൗകര്യങ്ങൾ ഇങ്ങനെ
ടിക്കറ്റ് കൗണ്ടർ, കഫ്റ്റീരിയ, വാക് വേ, സിറ്റിംഗ് ആംഫി തീയേറ്റർ, ഗ്രീൻ റൂം, മാലിന്യ സംസ്‌കരണ സംവിധാനം, കുട്ടികളുടെ പാർക്ക്, ബോട്ട് ജെട്ടി, ലാൻഡ് സ്‌കേപ്പിംഗ് തുടങ്ങിയവ സഞ്ചാരികൾക്കായി സജ്ജീകരിച്ചിട്ടുള്ളത്.
എങ്ങനെയെത്താം
തോണിക്കടവിൽ
താമരശ്ശേരി ഭാഗത്തുനിന്ന് വരുന്നവർക്ക് എസ്റ്റേറ്റ്മുക്ക് വഴിയും കൊയിലാണ്ടി ഭാഗത്തുനിന്ന് വരുന്നവർക്ക് കൂരാച്ചുണ്ട് വഴിയും കണ്ണൂരിൽ നിന്ന് വരുന്നവർക്ക് കുറ്റ്യാടി -ചക്കിട്ടപാറ വഴിയും തോണിക്കടവിലെത്താം.
പ്രവേശന സമയം, ടിക്കറ്റ് നിരക്ക്
രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് പത്ത് രൂപയുമാണ് ടിക്കറ്റ് നിരക്ക്.
അടുത്തുളള ടൂറിസം കേന്ദ്രങ്ങൾ
കക്കയം ഡാം
പെരുവണ്ണാമൂഴി ഡാം
വയലട
നമ്പികുളം
കരിയാത്തുംപാറ
സുന്ദരിയാണ്
കരിയാത്തുംപാറയും
ഹരിത വർണ പട്ടുടുത്ത സുന്ദരിയാണ് കരിയാത്തുംപാറ. പുഴയോരത്തെ വലിയ കാറ്റാടി മരങ്ങളും ഉണങ്ങിയൊടിഞ്ഞ മരത്തടികളും മനസിൽ നിന്ന് മായില്ല. കരിയാത്തുംപാറയിലും തോണിക്കടവിലും ഒരിക്കലെങ്കിലും പോയിട്ടുണ്ടെങ്കിൽ മലബാറിന്റെ ഊട്ടിയെന്ന വിശേഷണം എന്തുകൊണ്ടും ഉചിതമെന്ന് ആവർത്തിച്ചുപോകും. പാറക്കൂട്ടങ്ങളും ഉരുളൻ കല്ലുകളും തണുത്ത് തെളിമയാർന്ന ജലാശയവും.. കാൽപ്പനിക കവിതകളെ വെല്ലുന്നതാണ് കാഴ്ചകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |