വർക്കല: മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറാകാത്തതോടെ വർക്കല പാപനാശം അടക്കമുള്ള തീരപ്രദേശങ്ങളിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. പാപനാശം പോലെ സഞ്ചാരികൾ എത്തുന്ന
അരിവാളം, റാത്തിക്കൽ, ആലിയിറക്കം,ഏണിക്കൽ, ഓടയം, വെറ്റക്കട, കാപ്പിൽ, ചിലക്കൂർ ബീച്ചുകളിലാണ് അപകടം പതിയിരിക്കുന്നത്. ലൈഫ് ഗാർഡുമാരുടെ കുറവാണ് പ്രധാന പ്രശ്നം. പല ബീച്ചുകളിലും ഇവരുടെ സേവനം ലഭ്യവുമല്ല. ഇതാണ് അടിക്കടി ജീവനുകൾ പൊലിയുന്നതിനുള്ള പ്രധാന കാരണം.
വർക്കല പാപനാശം മുതൽ കാപ്പിൽ വരെ നീളുന്ന ഏഴര കിലോമീറ്റർ ദൂര പരിധിയിലാണ് ലൈഫ് ഗാർഡുമാരുടെ സേവനം വേണ്ടത്. എന്നാൽ പാപനാശത്ത് മാത്രമാണ് രണ്ട് സൂപ്പർവൈസർമാർ ഉൾപ്പടെ 16 ലൈഫ് ഗാർഡുകൾ ജോലി ചെയ്യുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 7വരെയാണ് ഇവരുടെ ഡ്യൂട്ടി സമയം. ഒരു ദിവസം 8 ലൈഫ് ഗാർഡുകളും ഒരു സൂപ്പർവൈസറുമാണ് ഷിഫ്റ്റ് സമ്പ്രദായത്തിൽ ജോലി ചെയ്യുന്നത്. പാപനാശം മുതൽ തിരുവമ്പാടി വരെയുള്ള രണ്ട് കിലോമീറ്റർ ദൂരപരിധിയിൽ മാത്രമാണ് ഇവരുടെ സേവനം ലഭിക്കുന്നത്. മറ്റ് ബീച്ചുകളിൽ പേരിനുപോലും സുരക്ഷാ ജീവനക്കാരില്ല. ഇതാണ് അപകടങ്ങൾ പതിവാകുന്നതിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ടുതന്നെ രക്ഷാപ്രവർത്തനത്തിന് ആളെത്തും മുമ്പ് തിരയിൽപ്പെടുന്ന ജീവനുകൾ നഷ്ടമാകും.
കാപ്പിലിനെ കാക്കാൻ ആളില്ല
പാപനാശം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന പ്രദേശമാണ് കാപ്പിൽ. ഇവിടെ പേരിനുപോലും ഒരു ലൈഫ് ഗാർഡിനെ നിയമിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. കാപ്പിൽ അടക്കമുള്ള വർക്കലയിലെ തീരമേഖലയിൽ രണ്ടുവർഷത്തിനിടെ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ 23 പേരുടെ ജീവനാണ് കടൽ കവർന്നത്. ഇതിൽ 15 പേരും വിദ്യാർത്ഥികളോ യുവാക്കളോ ആയിരുന്നു.
അപകടമേഖലാ പ്രദേശങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് മുഖവിലയ്ക്കെടുക്കാതെ സഞ്ചാരികൾ കടലിലിറങ്ങുന്നതാണ് അപകടത്തിനുള്ള പ്രധാന കാരണം. ലൈഫ് ഗാർഡുമാരുടെ നിയന്ത്രണമുണ്ടെങ്കിൽ ഇതിന് കുറവുണ്ടാകും. സ്ഥിരം അപകടമേഖലയായ കാപ്പിൽ പൊഴിമുഖത്ത് അടുത്തകാലത്തായി ലൈഫ് ഗാർഡുമാരെ നിയമിച്ചെങ്കിലും വൈകാതെ പിൻവലിച്ചിരുന്നു.
ലൈഫ്ഗാർഡുമാർ കൊഴിയുന്നു
താത്കാലിക വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ലൈഫ് ഗാർഡുമാരുടെ ജോലിസ്ഥിരത ഉറപ്പാക്കാൻ പോലും അധികൃതർക്ക് സാധിക്കുന്നില്ല. ഇതാണ് ഇവരിൽ പലരും ജോലി അവസാനിപ്പിക്കുന്നതിനുള്ള പ്രധാന കാരണം. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ആധുനിക സംവിധാനങ്ങളില്ലാത്തതും ഇവരുടെ പ്രവർത്തനത്തെ ബാധിക്കുന്നു. സ്പീഡ് ബോട്ട്, വാട്ടർ സ്കൂട്ടർ, റസ്ക്യൂ ട്യൂബ്, ബൈനോക്കുലർ തുടങ്ങിയ സംവിധാനങ്ങൾ പലതും ഇവർക്ക് അന്യമാണ്.
സുരക്ഷയില്ലാതെ
അരിവാളം
റാത്തിക്കൽ
ആലിയിറക്കം
ഏണിക്കൽ
ഓടയം
വെറ്റകട
കാപ്പിൽ
ചിലക്കൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |