ആലപ്പുഴ എസ്.ഡി കോളേജിൽ ഞാൻ ഡിഗ്രിക്ക് ചേരുന്ന കാലത്ത് നെടുമുടി വേണു, ഫാസിൽ തുടങ്ങിയ പ്രതിഭകൾ പഠനം കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു. എങ്കിലും അവർ സുപരിചിതരായിരുന്നു. അത്രയ്ക്ക് മഹത്തായ കലാപ്രവർത്തനങ്ങൾ അവശേഷിപ്പിച്ചാണ് അവർ കോളേജ് വിട്ടത്. വിദ്യാഭ്യാസ ജീവിതത്തിന് തത്കാലം വിരാമമിട്ടെങ്കിലും കലാപ്രവർത്തനങ്ങളുമായി ഇരുവരും ആലപ്പുഴയിൽ തുടർന്നു. മിമിക്രി എന്ന കലാരൂപത്തിന് ജന്മം നൽകിയത് പ്രതിഭാധനൻമാരായ ഈ കലാകാരൻമാരാണ്. കോളേജ് കാലത്ത് ആരാധനയോടെ ദൂരെ നിന്നു കണ്ട വേണുച്ചേട്ടനുമായി പിന്നീട് അടുത്തിടപെടാൻ ഭാഗ്യം ലഭിച്ചത് പുണ്യമായി കരുതുന്നു. 40 വർഷത്തോളം തുടർന്ന ആ സൗഹൃദത്തിന് ഒരു പോറൽപോലും ഏറ്റിട്ടില്ല.
എന്റെ 25 സിനിമകളിൽ വലുതും ചെറുതുമായ റോളുകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്റെ ആദ്യചിത്രമായ മുത്താരംകുന്ന് പി.ഒയിൽ അദ്ദേഹത്തിന് സുപ്രധാന വേഷം ഉണ്ടായിരുന്നു. ഹിസ് ഹൈനസ് അബ്ദുള്ളയിലെ അഭിനയത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. എന്റെ സിനിമകളിൽ അദ്ദേഹം അഭിനയിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ഏതു വേഷവും തന്മയത്വത്തോടെ ചെയ്യുമെന്ന് ഉറപ്പിക്കാവുന്ന മഹാനടൻ. മലയാള സിനിമയുടെ വലിയൊരു ബലമാണ് നഷ്ടമായിരിക്കുന്നത്. അസുഖങ്ങൾ ഉണ്ടെന്നറിയാമായിരുന്നു. പക്ഷേ, ഇത്ര പെട്ടെന്ന് അത് മരണത്തിലേക്ക് എത്തിക്കുമെന്ന് കരുതിയില്ല.
അഞ്ചു മാസം മുമ്പ് നേരിൽ കണ്ടിരുന്നു. വാട്ട്‌സ്ആപ്പിൽ മെസേജ് അയച്ചാൽ ഉടൻ മറുപടി അയയ്ക്കും. ഇല്ലെങ്കിൽ തിരിച്ചുവിളിക്കും. ഷൂട്ടിംഗിലാണെങ്കിൽ അതുകഴിഞ്ഞ് തിരിച്ചുവിളിക്കും. ഫോണിൽ ദീർഘനേരം ഞങ്ങൾ സംസാരിച്ചിരുന്നു. ഒരാഴ്ച മുമ്പ് ഞാൻ അയച്ച ഒരു സന്ദേശത്തിന് മറുപടി കാണാതിരുന്നപ്പോൾ ഭീതി തോന്നിയിരുന്നു. ഇനിയൊരിക്കലും ആ ഫോൺകാൾ എത്തില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഈ വിയോഗം വ്യക്തിപരമായ നഷ്ടമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |