ദുബായ് : പ്രായം 40 കഴിഞ്ഞെങ്കിലും തന്റെ ഫിനിഷിംഗ് മികവിന് മങ്ങലേറ്റിട്ടില്ലെന്ന് തെളിയിച്ചാണ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിനെ ഒൻപതാം തവണയും ഫൈനലിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡൽഹി ക്യാപ്പിറ്റൽസിനെതിരെ നടന്ന ആദ്യ ക്വാളിഫയറിലാണ് ക്യാപ്ടൻ കൂളിന്റെ ഫിനിഷിംഗ് മികവ് ഒരിക്കൽക്കൂടി ആരാധകരുടെ ഹൃദയം കവർന്നത്.
പ്രാഥമിക റൗണ്ടിലെ രണ്ട് മത്സരങ്ങളിലും ചെന്നൈയെ തോൽപ്പിച്ചിരുന്നതിന്റെ ആത്മവിശ്വാസത്തിൽ ആദ്യ ക്വാളിഫയറിനിറങ്ങിയ ഡൽഹി ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങി 172/5 എന്ന സ്കോർ ഉയർത്തിയപ്പോൾ ചെന്നൈ രണ്ട് പന്തുകളും നാലുവിക്കറ്റുകളും ബാക്കിനിൽക്കേ ലക്ഷ്യത്തിലെത്തി. ഡൽഹിക്ക് വേണ്ടി പൃഥ്വി ഷായും (60),റിഷഭ് പന്തും (51*) ചെന്നൈയ്ക്ക് വേണ്ടി റിതുരാജ് ഗെയ്ക്ക്‌വാദും (70) റോബിൻ ഉത്തപ്പയും (63) അർദ്ധസെഞ്ച്വറി നേടിയെങ്കിലും ആരാധകരുടെ ശ്രദ്ധ ആകർഷിച്ചതു ധോണിയുടെ ഫിനിഷിംഗ് തന്നെയായിരുന്നു.
18.1-ാം ഓവറിൽ റിതുരാജ് പുറത്തായപ്പോഴാണ് ധോണി ക്രീസിലെത്തിയത്. അപ്പോൾ ജയിക്കാൻ വേണ്ടിയിരുന്നത് 11പന്തുകളിൽ 24 റൺസ്. വിജയലക്ഷ്യം 13 റൺസായിരുന്ന അവസാന ഓവറിന്റെ ആദ്യ പന്തിൽ മൊയീൻ അലിയെ നഷ്ടമായിട്ടും ഒരു വൈഡിനിടയിൽ തുടർച്ചയായ മൂന്ന് ബൗണ്ടറികൾ പായിച്ച് ധോണി വിജയത്തിലെത്തിച്ചു. ഡൽഹിക്ക് എതിരായ പ്രാഥമിക റൗണ്ട് മത്സരത്തിൽ 27 പന്തുകളിൽ 18 റൺസ് മാത്രം നേടിയതിന് കേട്ടിരുന്ന വിമർശനങ്ങളെ അലിയിച്ചുകളഞ്ഞാണ് ധോണി ഫൈനലിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |