SignIn
Kerala Kaumudi Online
Friday, 29 March 2024 11.17 AM IST

65 ലക്ഷം കവർന്ന കേസ് ഏഴ് ലക്ഷം രൂപ കണ്ടെത്തി

fgg

കാസർകോട്: സ്വർണ ഇടപാടുകാരനെ തട്ടികൊണ്ടുപോയി 65 ലക്ഷം രൂപ കവർന്ന കേസിന് വഴിത്തിരിവ്. കവർച്ച മുതലിൽ ഏഴ് ലക്ഷത്തോളം രൂപ കാസർകോട് ടൗൺ ഇൻസ്‌പെക്ടർ പി. അജിത് കുമാറും സംഘവും കണ്ടെത്തി. കേസിൽ അറസ്റ്റിലായ പ്രതിയുടെ തൃശൂരിലെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് പണം കണ്ടെടുത്തത്. അതിനിടെ കവർച്ച സംഘത്തിന് താമസിക്കാൻ ഉൾപ്പെടെ സൗകര്യം ചെയ്തുകൊടുത്ത മൊഗ്രാലിലെ വീട്ടുടമയും സുഹൃത്ത് കുമ്പള സ്വദേശിയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു മുങ്ങി. ഇവരെ കണ്ടെത്താനും ബാക്കിയുള്ള പത്തോളം പ്രതികളെ പിടികൂടുന്നതിനും അന്വേഷണ സംഘം തിരച്ചിൽ തുടരുകയാണ്.

സപ്തംബർ 22 നാണ് മൊഗ്രാൽ പുത്തൂർ പാലത്തിന് സമീപത്ത് നിന്നും മഹാരാഷ്ട്ര സ്വദേശി രാഹുലിനെ (35) കെ.എ.19.എം.ഡി. 9200 നമ്പർ ഇന്നോവ കാറിൽ വരുമ്പോൾ രണ്ട് ഇന്നോവ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി 65 ലക്ഷം രൂപ തട്ടിയെടുത്തത്. തലപ്പാടിയിൽ കാത്തുനിന്ന കവർച്ച സംഘം ഇയാളെ പിന്തുടർന്നെത്തി കാസർകോട് ടൗണിൽ എത്തുന്നതിന് മുമ്പ് ഓപ്പറേഷൻ നടത്തുകയായിരുന്നു. തുടർന്ന് രാഹുലിനെയും ഇന്നോവ വാഹനവും പയ്യന്നൂരിൽ ഉപേക്ഷിച്ച് സംഘം പണവുമായി കടന്നുകളഞ്ഞു. കേസിൽ ഊർജിതമായ അന്വേഷണം ആരംഭിച്ച കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെയും ടൗൺ ഇൻസ്‌പെക്ടർ അജിത് കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം രണ്ടാഴ്ചക്കുള്ളിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.

വയനാട് പനമരം നടവയൽ കായക്കുന്ന് കിഴക്കേതുമ്പത്ത് ഹൗസിൽ അഖിൽ ടോമി(24), തൃശൂർ കുട്ടനല്ലൂർ എളംതുരുത്തി ചിറ്റിലപള്ളി ഹൗസിലെ ബിനോയ് സി. ബേബി (25), വയനാട് പുൽപ്പള്ളി പെരിക്കല്ലൂർ പുത്തൻപുരക്കൽ ഹൗസിലെ അനു ഷാജു (28) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിലെ സൂത്രധാരൻ ഉൾപ്പെടെ ഒളിവിലാണ്. തൃശൂർ ജില്ലയിലെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു കിലോ സ്വർണം കവർന്ന കേസിലെ പ്രതികളുടെ സംഘമാണിത്. ആ കേസിൽ പൊലീസ് ഏറെ പണിപ്പെട്ടിട്ടും പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. അകെ ഒരു ലക്ഷം രൂപ മാത്രമാണ് കണ്ടെടുക്കാൻ സാധിച്ചിരുന്നത്. കാസർകോട് കവർച്ച കേസിൽ ഇത്രവേഗം തുമ്പുണ്ടാക്കാൻ കഴിഞ്ഞതിന് തൃശൂർ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയുണ്ടായി.

എളുപ്പത്തിൽ പിടിക്കപ്പെടാതിരിക്കാൻ ഓരോ ജില്ലയിൽ നിന്നും ഒന്നും രണ്ടും പേരെ മാത്രം ഉൾപ്പെടുത്തിയാണ് കവർച്ച സംഘം ഉണ്ടാക്കിയതെന്ന് അന്വേഷണത്തിൽ മനസിലായി. കോയമ്പത്തൂരിൽ നിന്നും ബാംഗ്ലൂരിൽ നിന്നും ഓരോ ആളുകളും സംഘത്തിലുണ്ട്. കുമ്പളക്ക് അടുത്ത മൊഗ്രാലിലെ വീട്ടിൽ രാത്രി എത്തി താമസിച്ച ശേഷം രഹസ്യമായി പുലർച്ചെ മൂന്നരയ്ക്ക് ഇറങ്ങിപ്പോയാണ് സംഘം മൊഗ്രാൽ പുത്തൂരിലെ കവർച്ച നടപ്പിലാക്കിയത്. കുമ്പളയിലെ സുഹൃത്ത് വിളിച്ച് പറഞ്ഞത് പ്രകാരമാണ് ഏതാനും മണിക്കൂറുകൾ സംഘത്തെ വീട്ടിൽ താമസിപ്പിച്ചതെന്നാണ് ഗൃഹനാഥന്റെ മൊഴി. എന്നാൽ പിന്നീട് ഇയാളും സുഹൃത്തും മുങ്ങിയത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.

സംഘത്തിന്റെ ടവേര വാഹനവും ആറ് വ്യാജ നമ്പർ പ്ലേറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ പൊലീസ് അന്വേഷിക്കുന്ന എബിൻ എന്ന പ്രതിയുടെ തൃശൂരിലെ പൂച്ചട്ടി എന്ന സ്ഥലത്തെ ഫ്ലാറ്റിൽ നിന്നാണ് വ്യാജ നമ്പർ പ്ളേറ്റുകളും കാർ പൊളിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഗ്ലൗസുകളും കണ്ടെടുത്തത്. പിടിച്ചെടുത്ത ഏഴര ലക്ഷം രൂപ ഫ്ലാറ്റിലെ വാഷിംഗ് മെഷീന്റെ അടിയിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് പൊലീസ് കണ്ടെടുത്തത്. ഓപ്പറേഷന് ശേഷം സംഘം ഒത്തുകൂടിയത് ഈ ഫ്ലാറ്റിലായിരുന്നു. ടവേര വാഹനം മണ്ണുത്തിയിലെ വർക്ക് ഷോപ്പിൽ പെയിന്റ് മാറ്റാനായി വെച്ചിരുന്നു. അവിടെ നിന്നാണ് പൊലീസ് ബന്തവസിലെടുത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.