മലപ്പുറം: കനത്ത മഴയിൽ വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. കരിപ്പൂർ മാതംകുളത്താണ് സംഭവം. മുഹമ്മദ് കുട്ടിയെന്നയാളുടെ വീടാണ് തകർന്നത്. മുഹമ്മദ് കുട്ടിയുടെ പേരക്കുട്ടികളായ ഒന്‍പത് വയസുകാരി റിസാനയും ഏഴ് മാസം പ്രായമുള്ള റിന്‍സാനയുമാണ് മരിച്ചത്.
പുലർച്ചെ അഞ്ച് മണിയോടെയാണ് വീട് തകർന്നത്.കുട്ടികള്‍ ഉറങ്ങിക്കിടന്നിരുന്ന ബെഡ്‌റൂം തകര്‍ന്നു വീണാണ് ദാരുണാന്ത്യം സംഭവിച്ചത്. വീട്ടിലെ മറ്റംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടില്ല. വീട്ടിലുള്ളവർ പ്രഭാത പ്രാർഥനക്കും മറ്റുമായി നേരത്തെ എഴുന്നേറ്റതിനാലാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. അപകടം നടന്ന വീടിന്റെ മുകളിലുള്ള പറമ്പിൽ മറ്റൊരു വീടിന്റെ ജോലി നടക്കുന്നുണ്ട്. അവിടെ തറനിർമാണത്തിനായി എടുത്ത മണ്ണാണ് കനത്ത മഴയെത്തുടർന്ന് ഇവരുടെ വീടിന് മുകളിലേക്ക് ഇടിഞ്ഞുവീണത്.
പാലക്കാടും കനത്ത മഴയാണ്. അട്ടപ്പാടി ചുരത്തിൽ മരവും കല്ലും വീണ് ഗതാഗതം തടസപ്പെട്ടു. നെല്ലിയാമ്പതി ചുരത്തിൽ റോഡിലേക്ക് മരംവീണു. ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞു. വീടുകളിൽ വെള്ളം കയറി.
വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |