മലയാളിയുടെ മനസിൽ നൂറ് നൂറ് കഥാപാത്രങ്ങളെ അവശേഷിപ്പിച്ചാണ് നടൻ നെടുമുടി വേണു യാത്രയായത്. തമ്പിൽ തുടങ്ങി അഞ്ഞൂറിൽ അധികം സിനിമകളിലെ വിവിധങ്ങളായ വേഷങ്ങളിലൂടെ പരകായപ്രവേശം സാദ്ധ്യമാക്കിയ മഹാനടൻ. അദ്ദേഹത്തിന്റെ വിയോഗം സഹപ്രവർത്തകർക്കും ബന്ധുക്കൾക്കുമിടയിൽ സൃഷ്‌ടിച്ച ശൂന്യത ചെറുതല്ല. എന്തായിരുന്നു നെടുമുടി വേണുവിന്റെ അസുഖം. മരണവാർത്ത അറിഞ്ഞതുമുതൽ പലരും ആവർത്തിച്ച് ചോദിച്ച ചോദ്യമാണിത്.
ഒരുപക്ഷേ അടുത്ത സുഹൃത്തുക്കൾക്ക് മാത്രം അറിയാമായിരുന്ന ഒന്നായിരുന്നു അത്. സുഹൃത്തും നിർമ്മാതാവുമായ എം രഞ്ജിത്തിന്റെ വാക്കുകൾ-
''പത്തു ദിവസം മുമ്പാണ് ഞങ്ങൾ തമ്മിൽ അവസാനം സംസാരിച്ചത്. അദ്ദേത്തിന്റെ അസുഖത്തെക്കുറിച്ച് ഞങ്ങൾ സുഹൃത്തുക്കൾക്കെല്ലാം അറിയാമായിരുന്നു. ലിവറിൽ കാൻസറായിരുന്നു. അതിന്റെ ചികിത്സകൾ നടക്കുന്നുണ്ടായിരുന്നു. അഞ്ച് വർഷമായി രോഗം അറിഞ്ഞിട്ട്. തുടക്കത്തിൽ തന്നെ ചികിത്സിച്ച്, പിന്നീട് കുഴപ്പങ്ങളില്ലായിരുന്നു. ചെറിയ അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും അഭിനയവും കുടുംബ ജീവിതവുമൊക്കെയായി അദ്ദേഹം അതിനെ മറികടക്കുകയായിരുന്നു. അങ്ങനെ പൊക്കൊണ്ടിരിക്കെയാണ് അസുഖം വീണ്ടും കൂടിയത്. ശരീരം ഡൗൺ ആയി. സ്‌ട്രെയിൻ കൂടി. 'പുഴു' എന്ന സിനിമയിൽ അഭിനയിച്ചു വന്ന ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഞങ്ങൾ സംസാരിക്കുമ്പോഴൊന്നും രോഗത്തെക്കുറിച്ച് അദ്ദേഹത്തിന് ആവലാതികളോ നിരാശകളോ ഉണ്ടായിരുന്നില്ല. തന്റെ കർമ്മങ്ങളിൽ വ്യാപൃതനായി മുന്നോട്ടു പോകുകയായിരുന്നു. എല്ലാക്കാര്യങ്ങളിലും സജീവമായിരുന്നു''-രഞ്ജിത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |