കോട്ടയം: അതിവേഗ റെയിൽ പാത നിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കലിനായി തഹസിൽദാരെ ചുമതലപ്പെടുത്തി പ്രാരംഭ പ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ചതോടെ പ്രതിഷേധവുമായി കെ.റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയും രംഗത്തെത്തി..
റെയിൽവേ സ്പെഷ്യൽ തഹസിൽദാർ റോസ്ന ഹൈദ്രോസിനെ ഭൂമി ഏറ്റെടുക്കലിനുള്ള സ്പെഷ്യൽ തഹസിൽദാരായി നിയമിച്ച് വിജ്ഞാപനമിറങ്ങി. തഹസിൽദാരുടെ കീഴിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിച്ചും ഓഫീസ് തുറന്നും നടപടികൾ ഉടൻ സജീവമാകും.
പദ്ധതിക്കായി ഡ്രോൺ സർവേയിലൂടെ കണ്ടെത്തിയ ഭൂമിയിൽ അതിരുതിരിക്കുന്ന ജോലിയാണ് ആദ്യം. എന്നാൽ കല്ലിടാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സമരസമിതി. കൊല്ലത്ത് ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് അതിരു തിരിക്കൽ നടത്താൻ കഴിഞ്ഞിരുന്നല്ല. ഇതേ സ്ഥിതി കോട്ടയത്തും ഉണ്ടാക്കാനാണ് സമരസമിതിയുടെ ശ്രമം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തിരുവഞ്ചൂർ രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്ത സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. വിജ്ഞാപനം കത്തിച്ചായിരുന്നു പ്രതിഷേധം.
പാതയ്ക്കായി ആകെ 953. 13 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. കോട്ടയം മേഖലയിലാണ് കൂടുതൽ ഏറ്റെടുക്കുന്നത് : 31.0.25 ഹെക്ടർ . കോട്ടയം, ചങ്ങനാശേരി, വൈക്കം , മീനച്ചിൽ, ചങ്ങനാശേരി താലൂക്കുകളിലായി അലൈൻമെന്റിനും സ്റ്റേഷൻ നിർമിക്കാനും 108.11 ഹെക്ടറും പാളം നിർമാണത്തിന് 202. 14 ഹെക്ടറുമാണ് ഏറ്റെടുക്കുക. പുതുപ്പള്ളി, പനച്ചിക്കാട്, നാട്ടകം, മുട്ടമ്പലം, വിജയപുരം, പെരുമ്പായിക്കാട്, പേരൂർ, ഏറ്റുമാനൂർ, കാണക്കാരി, കുറവിലങ്ങാട്, കടുത്തുരുത്തി, ഞീഴൂർ, മുളക്കുളം, മാടപ്പള്ളി, വാകത്താനം, തോട്ടയ്ക്കാട് വില്ലേജുകളിലാണ് ഏറ്റെടുക്കൽ .
ഭൂമിയുടെ ബ്ലോക്ക് നമ്പറും സർവേ നമ്പറും ഗസറ്റിൽ പരസ്യപ്പെടുത്തി. ഇനി ഉടമകൾ വിവരങ്ങൾ കൈമാറണമെന്നാണ് സർക്കാർ നിർദ്ദേശം.
കോട്ടയം മേഖലയിൽ ഏറ്റെടുക്കുന്നത് :
31.0.25 ഹെക്ടർ
കെ. റെയിൽ പദ്ധതിക്ക് പരിസ്ഥിതി വകുപ്പിന്റെ അനുമതി വേണ്ട
സ്ഥലമേറ്റെടുക്കലിനെ ചോദ്യം ചെയ്താൽ നിയമപരിരക്ഷ കിട്ടില്ല
നഷ്ടപരിഹാരത്തിന്റെ കാര്യത്തിലേ തർക്കം ഉന്നയിക്കാൻ കഴിയൂ
പ്രതിഷേധം അവഗണിച്ച് മുന്നോട്ടു പോകാൻ സർക്കാർ നിർദ്ദേശം
വികസന പ്രവർത്തനങ്ങൾ അത്യാവശ്യമാണ്. എന്നാൽ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാകാത്തവിധം അത് കൊണ്ടുവരാൻ സർക്കാർ ശ്രദ്ധിക്കണം
- വിജയപ്പൻ, കാണക്കാരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |