ആലപ്പുഴ: തുടരെ പെയ്യുന്ന കനത്തമഴയിൽ കുട്ടനാട്ടിൽ മടവീണ് വ്യാപക കൃഷിനാശം. ഒൻപത് പാടശേഖരങ്ങളിൽ മടവീണ് ഏക്കറ് കണക്കിന് നെൽക്കൃഷി നശിച്ചു. മഴ തുടർന്നാൽ കുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും. ചമ്പക്കുളം കൃഷിഭവനിലെ പെരുമാനിക്കരി വടക്കേ തൊള്ളായിരം, പുല്ലങ്ങടി പടിഞ്ഞാറ്, കരുവാറ്റ കൃഷിഭവനിലെ വെള്ളൂക്കേരി പാടശേഖരം, എടത്വാ കൃഷിഭവനിലെ വെട്ടിത്തോട്ടിക്കരി, വെളിയനാട് കൃഷിഭവനിലെ തൈപ്പറമ്പ് വടക്ക്, തൈപ്പറമ്പ് തെക്ക്, പുഞ്ചപിടാരം, കുടുകച്ചാൽ നാൽപ്പത്, രാമങ്കരി കൃഷിഭവനിലെ കഞ്ഞിക്കൽ പാടം എന്നിവിടങ്ങളിലാണ് മട വീണത്. എല്ലായിടത്തും പുഞ്ചക്കൃഷി ഒരുക്കങ്ങൾ നടന്നുവരുകയായിരുന്നു. വൻതുക മുടക്കി കൃഷിയിറക്കിയ കർഷകർക്ക് പ്രതികൂല കാലാവസ്ഥ വൻ തിരിച്ചടിയായി.
ശക്തമായ കാറ്റിൽ നിലംപൊത്തിയ നെല്ലിനുമീതെ വെള്ളം കെട്ടിനിൽക്കുകയാണ്. തുടർച്ചയായി മഴ പെയ്യുന്നതിനാൽ വെള്ളം വറ്റിക്കാൻ കഴിയാത്ത അവസ്ഥയാണ്. പല പാടശേഖരങ്ങളും അടുത്ത ദിവസങ്ങളിൽ കൊയ്യാനുള്ള ഒരുക്കത്തിലായിരുന്നു. വിളവെടുക്കാൻ പാകമായ നെല്ല് കിളിർത്താൽ അടുത്ത തവണ നിലമൊരുക്കൽ കൂടുതൽ ശ്രമകരമാകും
പുറം ബണ്ടുകൾക്ക് ബലക്ഷയം
കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തിപ്പെട്ടത് കുട്ടനാട്ടിൽ സ്ഥിതി കൂടുതൽ സങ്കീർണമാക്കി. ശക്തമായ വേലിയേറ്റം പാടശേഖരങ്ങൾക്ക് ഭീഷണിയായിട്ടുണ്ട്. പല പാടങ്ങളുടെയും പുറം ബണ്ട് കവിഞ്ഞൊഴുകുകയാണ്. മിക്ക പുറംബണ്ടുകളും ബലക്ഷയം നേരിടുന്നതിനാൽ മടവീഴ്ചാ സാദ്ധ്യതയേറെയാണ്. 15ന് ശേഷം പുഞ്ചകൃഷി വിതയ്ക്ക് തയ്യാറെടുത്ത പാടശേഖരങ്ങളിലെ കർഷകർക്ക് ശക്തമായ മഴ തിരച്ചടിയാണ്. കുട്ടനാട്ടിൽ പുഞ്ചകൃഷിയാണ് എല്ലാ പാടശേഖരങ്ങളും ചെയ്യുന്നത്.
കുട്ടനാട്ടിൽ
ആകെ കൃഷി ഭൂമി: 30,000 ഹെക്ടർ
രണ്ടാംകൃഷി ഇറക്കിയത്: 8,354.7 ഹെക്ടർ
വിളവെടുത്തത്: 400
കൃഷി നാശം: 652.4
നഷ്ടം ₹ 8.6 ലക്ഷം
''
വിളവെടുപ്പ് തടസമില്ലാതെ പൂർത്തീകരിക്കാൻ കൊയ്ത്ത് യന്ത്രങ്ങൾ പാടശേഖരങ്ങളിൽ എത്തിച്ചു. മഴയിൽ നെല്ല് നിലംപൊത്തിയത് വിളവെടുപ്പിന് താമസമായി. ജനുവരിയിൽ വിളെവെടുപ്പ് പൂർത്തീകരിക്കും.
സ്മിതാ ബാലൻ
അസി. ഡയറക്ടർ
നെല്ല് ഗവേഷണകേന്ദ്രം, മങ്കൊമ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |