തിരുവനന്തപുരം : കൊവിഡ് ബാധിച്ച് മരിച്ചവരുടെ സഹകരണ സ്ഥാപനങ്ങളിലെ വായ്പ എഴുതിത്തള്ളാനാകില്ലെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ പറഞ്ഞു. സഹകരണസ്ഥാപനങ്ങളിലുള്ളത് സർക്കാരിന്റെ പണമല്ല, നിക്ഷേപകരുടേതാണ്. അത് തിരികെ നൽകണം. എന്നാൽ വായ്‌പകളിൽ പിഴപ്പലിശ, പലിശ എന്നിവയിൽ കുറവ് വരുത്താനും റിസ്‌ക്ക് ഫണ്ട് ആനുകൂല്യം നൽകാനുമുള്ള അധികാരം ഭരണസമിതിക്കുണ്ട്. കേരളബാങ്കിലെ 1600 തസ്തികൾ നടപടി ക്രമങ്ങൾ പാലിച്ച് ഉടൻ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും.
സഹകരണ സ്ഥാപനങ്ങളിൽ വ്യവസായ സംരംഭങ്ങളും മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങളും ആരംഭിക്കും. പാലക്കാടും കുട്ടനാട്ടിലും സഹകരണ സംഘങ്ങളുടെ കൺസോർഷ്യം റൈസ് മില്ലുകൾ ആരംഭിച്ചത് പോലെയാണിത്. സഹകരണ സംഘങ്ങൾ കേരള ബാങ്കിൽ നിക്ഷേപിക്കുന്ന പണത്തിന് കൂടുതൽ പലിശ നൽകുന്നത് പരിഗണിക്കും. ഇക്കാര്യം അടുത്ത റിസർവ് ബാങ്ക് കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
100 ദിവസം, 20,578 തൊഴിലവസരങ്ങൾ
സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി സഹകരണ മേഖലയിൽ 20578 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി മന്ത്രി നിയമസഭയെ അറിയിച്ചു. പ്രാഥമിക സഹകരണ സംഘങ്ങൾ വഴി 7597, കേരള ബാങ്ക് 12552, അപ്പെക്സ് ഫെഡറേഷനുകൾ 4, സഹകരണവകുപ്പിലെ സ്ഥിര നിയമനം 30, കേരളബാങ്കിൽ സ്ഥിരനിയമനം 13, സഹകരണ സംഘങ്ങൾ വഴിയുള്ള സ്ഥിര നിയമനം 382 എന്നിങ്ങനെയാണ് മേഖലതിരിച്ചുള്ള കണക്ക്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടംബങ്ങളിലെ കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിന് 10,000 രൂപവീതം നൽകുന്ന വിദ്യാതരംഗിണി പദ്ധതിയിലൂടെ 83.40 കോടി അനുവദിച്ചു. 86,270 പേർക്കാണ് ഗുണം ലഭിച്ചത്. കൊള്ളപ്പലിശ നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ മുറ്റത്തെമുല്ല പദ്ധതി വൻ വിജയമായി. 12,277 സംഘങ്ങൾ വഴി 1316.16 കോടി രൂപ പദ്ധതി വഴി വായ്പ നൽകി.
ആദ്യ ഡോസ് രണ്ടര കോടി പിന്നിട്ടു
സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന്റെ ആദ്യ ഡോസ് സ്വീകരിച്ചവർ രണ്ടര കോടി കവിഞ്ഞതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 93.64 ശതമാനം പേർക്ക് (2,50,11,209) ആദ്യ ഡോസും 44.50 ശതമാനം പേർക്ക് ( 1,18,84,300) രണ്ടാം ഡോസും നൽകി. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 3,68,95,509 ഡോസ് വാക്സിനാണ് ഇതുവരെ നൽകിയത്. ഇനി ഏഴ് ലക്ഷത്തോളം പേർ മാത്രമാണ് ഒന്നാം ഡോസ് വാക്സിനെടുക്കാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |