തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ വനിതകൾക്ക് പ്രാമുഖ്യം നൽകുന്നതിനായി ആദ്യം നിശ്ചയിച്ച മാനദണ്ഡത്തിൽ ഇളവ് വരുത്താനുള്ള തീരുമാനം സംസ്ഥാന കോൺഗ്രസ് നേതൃത്വം ഉപേക്ഷിച്ചു. ഭാരവാഹികളുടെ എണ്ണം 51ൽ നിന്ന് ഉയർത്താതെയുള്ള പട്ടിക ഇന്നലെ രാത്രിയോടെ ഹൈക്കമാൻഡിന് അയച്ചുകൊടുത്തതായി അറിയുന്നു. ഇന്നോ നാളെയോ ഭാരവാഹികളെ പ്രഖ്യാപിച്ചേക്കും.
ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മാത്രം അടുത്ത ദിവസം ഡൽഹിയിലേക്ക് നേതാക്കൾ പോകാനാണ് ധാരണ. പോകാതെ തന്നെ പ്രഖ്യാപനം ഡൽഹിയിൽ നിന്നെത്താനാണ് സാദ്ധ്യത. മൂന്ന് വൈസ് പ്രസിഡന്റുമാരും 15 ജനറൽസെക്രട്ടറിമാരും എന്നതായിരുന്നു ആദ്യ ധാരണ. അന്തിമധാരണയിൽ വൈസ് പ്രസിഡന്റുമാരുടെ എണ്ണം ഒന്ന് കൂട്ടി ആനുപാതികമായി എക്സിക്യൂട്ടീവിലോ ജനറൽ സെക്രട്ടറിമാരിലോ ഒരാളെ കുറച്ചേക്കും.
എക്സിക്യൂട്ടീവ് അംഗങ്ങളുൾപ്പെടെ കെ.പി.സി.സിയിൽ 51 പേരെ ഉൾപ്പെടുത്താനായിരുന്നു തുടക്കത്തിലേ ഉള്ള തീരുമാനം. സ്ഥാനമൊഴിഞ്ഞ ഡി.സി.സി അദ്ധ്യക്ഷന്മാരെ തത്കാലം പരിഗണിക്കില്ല, അഞ്ച് വർഷം കെ.പി.സി.സി ഭാരവാഹിത്വം വഹിച്ചവരെ മാറ്റിനിറുത്തും എന്നിങ്ങനെയായിരുന്നു പുനഃസംഘടനയ്ക്കായി നേതൃത്വം നിശ്ചയിച്ച പ്രധാന മാനദണ്ഡങ്ങൾ. ഇവ അതേപടി പാലിച്ചാൽ പല പ്രമുഖരും പട്ടികയിൽ നിന്ന് പുറത്താകും. അങ്ങനെയെങ്കിൽ സംഭവിക്കാനിടയുള്ള തർക്കം മുന്നിൽ കണ്ട് ചില ഭേദഗതികൾ ഹൈക്കമാൻഡ് നിർദ്ദേശിച്ചെങ്കിലും പൂർണമായി സ്വീകരിക്കാൻ സംസ്ഥാന നേതൃത്വം തയാറായില്ല.
തുടർന്ന് നേരത്തേ നിശ്ചയിച്ച മാനദണ്ഡപ്രകാരം ഭാരവാഹികളെ തീരുമാനിച്ചാൽ തർക്കങ്ങളുണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ കെ.പി.സി.സി നേതൃത്വത്തോട് ഹൈക്കമാൻഡ് ആവശ്യപ്പെടുകയായിരുന്നു. അതിന് പിന്നാലെയാണ് പട്ടിക ഡൽഹിയിൽ കൈമാറുന്നത് ഒഴിവാക്കി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കേരളത്തിലേക്ക് മടങ്ങിയത്.
കഴിഞ്ഞ ദിവസം രാത്രിയിൽ തിരുവനന്തപുരത്തെത്തിയ സുധാകരൻ ഇന്നലെ മുൻനിര നേതാക്കളുമായി ആശയവിനിമയം നടത്തി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കെ.പി.സി.സി ആസ്ഥാനത്തെത്തി ഇന്നലെ സുധാകരനുമായി ചർച്ച നടത്തി. ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കപ്പെടുന്ന ചില പേരുകൾ സ്വീകരിക്കാനും ഒഴിവാക്കാനും പറ്റാത്ത സാഹചര്യവും നേതൃത്വത്തെ വലയ്ക്കുന്നുണ്ട്.
ആശയക്കുഴപ്പമില്ല: കെ.സി. വേണുഗോപാൽ
ന്യൂഡൽഹി: കെ.പി.സി.സി പുന:സംഘടനയിൽ ആശയക്കുഴപ്പമുണ്ടെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. പട്ടികയിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് തോന്നിയതുകൊണ്ടാകും സംസ്ഥാന നേതാക്കൾ മടങ്ങിയത്. ഇത്തരം വിശദമായ ചർച്ചകൾ പാർട്ടിയിൽ പതിവുള്ളതാണ്. ബഹളമില്ലാതെ പുന:സംഘടന നടത്തിയ ചരിത്രമുണ്ട്. ഞാൻ ഇടപെട്ടതുകൊണ്ടാണ് പട്ടിക കൈമാറാതെ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ നാട്ടിലേക്ക് മടങ്ങിയതെന്ന വാർത്തയിൽ കഴമ്പില്ല. എന്താണ് സംഭവിച്ചതെന്ന് അവരോട് ചോദിച്ചാലറിയാം. കേരളത്തിലെ കോൺഗ്രസ് മാറ്റത്തിന്റെ പാതയിലാണ്. അതിനനുസരിച്ചുള്ള നിലപാടാണ് ഹൈക്കമാൻഡ് സ്വീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |