SignIn
Kerala Kaumudi Online
Friday, 19 April 2024 9.40 PM IST

ലഹരി പൂക്കുന്ന കൊച്ചി; പറ്റിയാൽ പാതാളം വഴിയും കടത്തും

drugs

കൊച്ചി: വിമാനം, കപ്പൽ, ട്രെയിൻ...ലഹരിമരുന്നും കഞ്ചാവും കടത്താൻ മയക്കുമരുന്നു മാഫിയയ്ക്ക് ആകാശവും ഭൂമിയും കടലും തുണ. അവസരം കിട്ടിയാൽ പാതാളം വഴി കടത്താനും തയ്യാർ. തപാൽ, കൊറിയർ, ടൂറിസ്റ്റ് ബസുകൾ തുടങ്ങി ഏതു പഴുതിലൂടെയും ലഹരിമരുന്നു മാഫിയ നുഴഞ്ഞുകയറും. വാട്‌സ്ആപ്പും ഫേസ്ബുക്കും പഴഞ്ചനായി. ഇപ്പോൾ ഡാർക്ക് വെബിലാണ് ഇടപാട് മുഴുവനും.

കേരളത്തിൽ ഏറ്റവും കൂടുതൽ ലഹരി കടത്തു നടക്കുന്നതു നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴിയാണ്. കോടിക്കണക്കിനു രൂപയുടെ ഹെറോയിനാണ് രണ്ട് മാസത്തിന് മുമ്പ് പിടികൂടിയത്.
രാജ്യാന്തര ഫ്ളൈറ്റുകളിൽ ലഹരിമരുന്നുമായി നെടുമ്പാശേരിയിൽ ഇറങ്ങിയശേഷം ആഭ്യന്തര ഫ്ലൈറ്റുകളിൽ മുംബയ്, ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ എത്തിച്ചു കൊടുക്കുന്നതു പതിവാണ്. ചെന്നൈയിലും ഡൽഹിയിലും മുംബയിലും വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമായതിനെ തുടർന്നാണു രാജ്യാന്തര ലഹരി മാഫിയ നെടുമ്പാശേരിയിലേക്കു ചുവടു മാറ്റിയത്.ഫിലിപ്പൈൻസ്,പോളണ്ട്, നെതർലൻഡ്, പോർച്ചുഗൽ, ബ്രസീൽ തുടങ്ങി​യ രാജ്യക്കാരും ലഹരി വാഹകരായെത്തുന്നു.

ലഹരി കൂകിപ്പാഞ്ഞ്
ഇടുക്കി ജില്ലയിലെ കഞ്ചാവ് കൃഷിക്കാരെ അടിച്ചൊതുക്കിയതോടെയാണു കേരളത്തിലേക്ക് ട്രെയിൻ വഴി കഞ്ചാവ് കടത്തു തുടങ്ങിയത്. ആന്ധ്രപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങൾ വഴി കേരളത്തിലേക്കു വരുന്ന ട്രെയിനുകളിൽ ദിവസവും കഞ്ചാവ് എത്തുന്നുണ്ട്. ഒരു കൊല്ലം എത്ര കിലോ കഞ്ചാവ് എത്തുമെന്നു കൃത്യമായ കണക്കില്ല. അറിയാമെങ്കിലും എക്‌സൈസും പൊലീസും പുറത്തു വിടാൻ തയ്യാറല്ല. കടത്തുന്ന കഞ്ചാവിൽ കുറഞ്ഞ അളവു മാത്രമാണു പിടിക്കപ്പെടുന്നത്. പുലർച്ചെ എത്തുന്ന ട്രെയിനുകളാണ് കഞ്ചാവ് മാഫിയയ്ക്ക് പ്രി​യം.വിജയവാഡ, തിരുപ്പൂർ,കോയമ്പത്തൂർ, മധുര ഉൾപ്പെടെ സ്റ്റേഷനുകളിൽ നിന്നാണു ചരക്ക് കയറ്റുന്നത്. ലഗേജായി​ സീറ്റിനടിയിലും ബെർത്തിലും കഞ്ചാവ് പൊതികൾ വച്ചശേഷം കടത്തുകാർ മാറിയിരിക്കും. ആർ.പി.എഫും റെയി​ൽവേ പൊലീസും കഞ്ചാവ് പിടിച്ചാലും ആളെ കിട്ടില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കഞ്ചാവ് എത്തുന്നത് എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളിലാണ്.

ബസിൽ വരും ലഹരി
തെങ്കാശി, ചെങ്കോട്ട, കോയമ്പത്തൂർ, കന്യാകുമാരി, നാഗർകോവിൽ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള ദീർഘദൂര ബസ് സർവീസുകൾ ലഹരികടത്തു സംഘങ്ങളുടെ പ്രധാന മാർഗമാണ്. യാത്രാ ബസുകളായതിനാൽ ആര്യങ്കാവ്, വാളയാർ ചെക്ക്‌പോസ്റ്റുകളിൽ കാര്യമായ പരിശോധനയി​ല്ല. ലഗേജിന്റെ മറവിലും കടത്തു വ്യാപകമാണ്. നാടോടി സ്ത്രീകളെയും ഉപയോഗിക്കുന്നുണ്ട്. ടൂറിസ്റ്റ് ബസുകളിൽ ലഹരി ആംപ്യൂളുകളും സി​ന്തറ്റി​ക്ക് മയക്കുമരുന്നുകളും കടത്തുന്നുണ്ട്. കഴിഞ്ഞമാസം പാലക്കാട് ടൂറിസ്റ്റ് ബസിൽ ലഹരികടത്താൻ ശ്രമിച്ചകേസിൽ ആലുവ സ്വദേശികളടക്കമാണ് പിടിയിലായത്.

കടലുകടക്കുന്ന വിഷം
കൊച്ചിയിൽ നിന്നു ലക്ഷദ്വീപിലേക്ക് കപ്പൽ വഴിയുള്ള കഞ്ചാവ് കടത്തു വ്യാപകമാണ്. തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നു പശ്ചിമകൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ഇറക്കുന്ന കഞ്ചാവ് യാത്രാ കപ്പലുകളിലാണ് ദ്വീപ് സമൂഹത്തിൽ എത്തിക്കുന്നത്. കുറച്ചുനാളായി​ട്ടേയുള്ളൂ ഈ കടത്ത് തുടങ്ങി​യി​ട്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, DRUG
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.