തിരുവനന്തപുരം: ശമ്പളവും പെൻഷനും ഉൾപ്പെടെ നൽകാൻ പണമില്ലാതെ ആയിരക്കണക്കിന് കോടി സർക്കാർ കടമെടുക്കുന്നതിനിടെ, വി.ഐ.പികൾക്കും പൊലീസ് ഉന്നതർക്കും പറന്നുരസിക്കാൻ വീണ്ടും ഇരട്ട എൻജിൻ ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നു. നിലവിലെ കോപ്ടറിന്റെ വാടക കരാർ അവസാനിച്ചതിനെത്തുടർന്നാണിത്. ഇത്തവണ മൂന്നുവർഷത്തേക്കാണ് കരാർ. രണ്ടുവർഷത്തേക്ക് കരാർ നീട്ടാനാവും. ആറ് വി.ഐ.പി സീറ്റുകളും 9 സാദാ സീറ്റുകളുമുള്ള, 15 യാത്രക്കാരുടെ പത്ത് കിലോ വീതം ലഗേജും വഹിക്കാനാവുന്ന 15 വർഷത്തിലേറെ പഴക്കമില്ലാത്ത കോപ്ടറാണ് വാടകയ്ക്കെടുക്കുക. പ്രതിമാസം 20 മണിക്കൂറെങ്കിലും പറക്കണം. കൂടുതൽ പറന്നാൽ മണിക്കൂർ കണക്കിൽ അധികതുക നൽകും. ഇതിനായി ടെൻഡർ ക്ഷണിച്ചു.
മാവോയിസ്റ്റുകളെ കണ്ടാലുടൻ സേനയെ എത്തിച്ച് ഓപ്പറേഷൻ നടത്താൻ ഓപ്പറേഷണൽ ഹെലികോപ്ടർ അത്യാവശ്യമാണെന്ന ഡി.ജി.പിയുടെ ശുപാർശയിലാണ് നടപടി. ഡി.ജി.സി.എ അംഗീകാരമുള്ള എയർ ഓപ്പറേറ്റർമാരിൽ നിന്നാകും വാടകയ്ക്കെടുക്കുക. 50ലക്ഷം രൂപയാണ് ബിഡ് ബോണ്ട്. കരാറൊപ്പിട്ട് 15 ദിവസത്തിനകം കോപ്ടർ തിരുവനന്തപുരത്ത് എത്തിക്കണം. അടുത്തദിവസം മുതൽ പ്രവർത്തിപ്പിക്കണം. 18ന് പൊലീസ് ആസ്ഥാനത്ത് പ്രീ ബിഡ് യോഗമുണ്ട്. 22വരെ ദർഘാസ് നൽകാം. 25ന് ടെൻഡറുകൾ തുറക്കും. ഓപ്പറേറ്ററുടെ കാര്യക്ഷമതയെക്കാൾ സുരക്ഷയ്ക്കാണ് പ്രാധാന്യം. അതിനാൽ കൂടുതൽ അപകടമുണ്ടാക്കിയ ഓപ്പറേറ്റർമാരെ നിരസിക്കും.
വിഴുങ്ങിയത് 22.21 കോടി
ഖജനാവിലെ 22.21കോടി വിഴുങ്ങിയ പവൻഹാൻസിന്റെ ആദ്യകോപ്ടറിന് കാര്യമായ പണിയൊന്നുമില്ലായിരുന്നു. 1.70കോടിയായിരുന്നു മാസവാടക. കൂടുതലും യാത്രാആവശ്യങ്ങൾക്കേ ഉപകരിച്ചുള്ളൂ. കാറ്റുവീശിയാലോ മഴക്കാറ് കണ്ടാലോ പറക്കില്ല. പെട്ടിമുടിയിൽ ഉരുൾപൊട്ടിയപ്പോൾ രക്ഷാപ്രവർത്തകരെ അവിടെയെത്തിക്കാനായില്ല. സീറ്റുകൾ മാറ്റി എയർലിഫ്‌റ്റിംഗ് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെട്ടതെങ്കിലും ജീവനക്കാർക്ക് ഇതിനുള്ള വൈദഗ്ദ്ധ്യമില്ലായിരുന്നു. മാവോയിസ്റ്റ് നിരീക്ഷണത്തിനു പോകുമ്പോൾ കാണുന്നത് വനത്തിനു മുകളിലെ പച്ചപ്പ് മാത്രം.
സേനാ കോപ്ടർ വിളിക്കാം
ചീഫ് സെക്രട്ടറി കത്ത് കൊടുത്താൽ എന്ത് ആവശ്യത്തിനും വ്യോമസേന തിരുവനന്തപുരത്തു നിന്നും നാവികസേന കൊച്ചിയിൽ നിന്നും ഹെലികോപ്ടറുകൾ വിട്ടുനൽകും. വാടകകോപ്ടറിന് 18ശതമാനം ജി.എസ്.ടിയുണ്ട്. സേനയ്ക്ക് നികുതി നൽകേണ്ട.
ആയുധങ്ങൾ ഘടിപ്പിക്കാവുന്നവയുമുണ്ട്. വാടകകോപ്ടറിന് കൊടുക്കുംപോലെ പണം നൽകേണ്ടതില്ല. സേനകൾ ഒരുലക്ഷംവരെ ബിൽ നൽകുമെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ആശയവിനിമയത്തിൽ ഇതിൽ കുറവുവരുത്തും.
ഏത് കാലാവസ്ഥയിലും പറക്കാനും എയർലിഫ്‌റ്റ് അടക്കം രക്ഷാദൗത്യങ്ങൾ നടത്താനും കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |