ഒരല്പം സമയമുണ്ടെങ്കിൽ സൂര്യകാന്തിപൂക്കളെ വീട്ടിൽ നട്ടുവളർത്താം
ദിവസങ്ങളോളം വാടാതെ നിൽക്കുന്ന അതിമനോഹരമായ പൂക്കൾ തരുന്ന ചെടിയാണ് സൂര്യകാന്തി. ഒരു ഉദ്യാനസസ്യം എന്നതിനുപരി വാണിജ്യപ്രാധാന്യമുള്ള ഒരു എണ്ണക്കുരുവിള കൂടിയാണിത്. അമേരിക്കൻ സ്വദേശിയായ ഈ ചെടി ആസ്റ്ററേസിയേ കുടുംബത്തിൽപ്പെടുന്നു. ശാസ്ത്രനാമം ഹെലിയാന്ത് ആനസ്.
'ആ വിശുദ്ധമാം മുഗ്ധ പുഷ്പത്തെ കണ്ടില്ലെങ്കിൽ
ആ വിധം പരസ്പരം സ്നേഹിക്കാതിരുന്നെങ്കിൽ...""
മഹാകവി ജി യുടെ 'സൂര്യകാന്തി" എന്ന കവിതയിലെ പ്രസിദ്ധമായ വരികളാണിവ. വയലാറും സ്വപ്നം കാണുന്ന സൂര്യകാന്തിയെക്കുറിച്ച് പാടിയിട്ടുണ്ട്. വനദേവതയുടെ നിർദ്ദേശപ്രകാരം സൂര്യദേവനെ വരനായി ലഭിക്കാനുള്ള തപസിന്റെ ഭാഗമായാണ് ഈ ചെടി സൂര്യനഭിമുഖമായി തിരിയുന്നതെന്നാണ് പ്രമാണം.
ഡബിൾ ഡ്വാർഫ്, കാലിഫോർണിക്കസ്, സിൽവർ ലീഫ് ഫ്ലവർ, ജാപ്പനീസ് സൺഫ്ലവർ, ലില്ലിപുട്ട്, സൾട്രൻസ് ഓട്ടം ഡ്യൂട്ടി, സൺ ഗോൾഡ്, മഞ്ഞപിഗ്മി, ഹമ്മത്ത്, ക്രൈസന്തിമം ഫ്ളവേഴ്സ്, ഓറിഗോൺ എന്നിവയാണ് പ്രധാന ഇനങ്ങൾ.
എളുപ്പം വളർത്തിയെടുക്കാവുന്ന ഒരു ഉദ്യാനച്ചെടിയാണിത്. വിത്ത് പാകി തൈകളുണ്ടാക്കി പറിച്ചുനട്ടും തടത്തിൽ നേരിട്ട് വിത്ത് പാകിയും സൂര്യകാന്തി വളർത്തിയെടുക്കാം. മേയ് ജൂണിൽ വിത്ത് പാകാം.
സൂര്യകാന്തിയിൽ വളരെ ചെറിയ പൂക്കൾ മുതൽ വലിയ പൂക്കൾ വരെ ഉണ്ടാകുന്ന ഇനങ്ങളുണ്ട്. തോടോട് കൂടിയ വിത്തിൽ 24 - 36 ശതമാനവും തോട് കളഞ്ഞ വിത്തിൽ 45-55 ശതമാനവും എണ്ണ അടങ്ങിയിരിക്കുന്നു. നിരവധി ഗുണങ്ങളടങ്ങിയ സൂര്യകാന്തി എണ്ണ പാചകത്തിന് വ്യാപകമായി ഉപയോഗിച്ചുവരുന്നു. കൂടാതെ സോപ്പ്, എണ്ണ, വാർണിഷ് എന്നിവയും സൂര്യകാന്തിയിൽ നിന്ന് നിർമ്മിക്കാം. സൂര്യകാന്തി നല്ലൊരു കാലിത്തീറ്റകൂടിയാണ്.
ഏതൊരു പൂന്തോട്ടത്തിന്റെയും അലങ്കാരമായ സൂര്യകാന്തിക്ക് മണമില്ല എന്നൊരു ദോഷം മാത്രമേ പറയുവാനായുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |