കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുത്തിവച്ചതിനെ തുടർന്ന് വീട്ടമ്മ മരിച്ചതായി ആരോപണം. അഴിഞ്ഞിലം ഫാറൂഖ് കോളേജ് മുകളേൽ സരോജിനിയാണ് (62) മരിച്ചത്. മകൾ എം.എസ്. ബിന്ദു സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്.
മൂത്രാശയസംബന്ധമായ അസുഖത്തെ തുടർന്ന് ശനിയാഴ്ചയാണ് ഇവരെ ഒന്നാം വാർഡിൽ പ്രവേശിപ്പിച്ചത്. ആദ്യം അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം പിന്നീട് ഇവരെ വാർഡിലേക്ക് മാറ്റുകയായിരുന്നു.
വാർഡിൽ വേദനയ്ക്കും ഗ്യാസിനുമുള്ള ഇഞ്ചക്ഷനുമാണ് നൽകിയിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. ചൊവ്വാഴ്ച രാവിലെ അൾട്രാസൗണ്ട് സ്‌കാൻ ചെയ്തതിൽ കുഴപ്പമൊന്നുമില്ലെന്ന് അറിയിച്ചിരുന്നു. വൈകുന്നേരം വാർഡിലെ നഴ്‌സെത്തി ഇഞ്ചക്ഷൻ നൽകിയതോടെ സരോജിനി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. അത്യാഹിതവിഭാഗത്തിൽ നിന്ന് കൊടുക്കരുതെന്ന് നിർദ്ദേശിച്ച ഇഞ്ചക്ഷനാണിതെന്ന് വീട്ടുകാർ പറയുന്നു. ഡോക്ടർമാർ പാഞ്ഞെത്തി വേണ്ട ചികിത്സ നൽകി ഐ.സി.യു.വിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മരുന്നെന്തെങ്കിലും മാറിക്കൊടുത്തിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |