ഞാനും മഞ്ജുവും നല്ല കൂട്ടുകാരികൾ ആയിരുന്നു. എന്റെ പേര് ഞാൻ ഇപ്പോൾ പറയുന്നില്ല, വേണമെങ്കിൽ എന്നെ അജ്ഞാത സുന്ദരി എന്ന് വിളിച്ചോളൂ. പേരു പറഞ്ഞാൽ എന്റെ നല്ല കൂട്ടുകാരിയായ മഞ്ജുവിന് അവളുടെ ഭർത്താവിനും ചിലപ്പോൾ വിഷമം ആകും. അതിനൊരു കാരണമുണ്ട്.ഞാൻ നാലാം ക്ലാസ് വരെയാണ് മഞ്ജുവുമായി ഒന്നിച്ചു പഠിച്ചിട്ടുള്ളത്. പിന്നീട് അമ്മയുടെ വീട്ടിലേക്ക് താമസം മാറിയ സാഹചര്യത്തിൽ അവിടെനിന്നാണ് ഞാൻ സ്കൂളിൽ പോയി ക്കൊണ്ടിരുന്നത്. പുതിയ സ്കൂൾ പുതിയ കൂട്ടുകാരികൾ അങ്ങനെ എല്ലാം തന്നെ... മഞ്ജു എനിക്ക് മുടിയിൽ കെട്ടാൻ പിങ്ക് നിറമുള്ള റിബൺ തന്നു. പിന്നിയ മുടിയിൽ ആ റിബൺ കെട്ടിയാണ് ഞാൻ സ്കൂളിൽ പിന്നീട് പൊയ്ക്കൊണ്ടിരുന്നത്. കണ്ടില്ലെങ്കിലും മഞ്ജുവിനെ ഓർമ്മകളുമായി പിന്നീട് കാലം ഒരുപാട് കഴിഞ്ഞു.
അച്ഛൻ ഉപേക്ഷിച്ചു പോയതും അമ്മയുടെ നാട്ടിലേക്ക് വന്നതും ഒക്കെ വലുതായതിനു ശേഷമാണ് എനിക്ക് മനസിലായത്. വരുമാനമാർഗമായി എന്ത് ചെയ്യും എന്ന് ആലോചിച്ചപ്പോഴാണ് കല്യാൺ സിൽക്സ് തുണിക്കടയിൽ സെയിൽസ് ഗേൾ ഒഴിവുണ്ട് എന്ന് അറിഞ്ഞത്.
ആദ്യം അമ്മ എതിർത്തു. ആ നശിച്ച നാട്ടിലേക്ക് ഒരു ജോലിക്ക് ആയിട്ട് പോലും മോള് പോകണ്ട എന്ന് അമ്മ പറഞ്ഞു.
അമ്മയ്ക്ക് അത് നശിച്ച നാട് ആയിരിക്കാം പക്ഷേ ഞാൻ ജനിച്ചുവളർന്നത് എന്റെ കൂട്ടുകാരി ഉള്ളതും നാലാംക്ലാസ് വരെ ഞാൻ പഠിച്ചതും വളർന്നതും ആയ എനിക്ക് അത് പ്രിയപ്പെട്ടതായിരുന്നു.
ഞാൻ പോകാൻ തന്നെ തീരുമാനിച്ചു. ആദ്യമായി ഇന്റർവ്യൂവിന് പങ്കെടുക്കാനായി വന്ന ദിവസം ബസ് ഇറങ്ങിയപ്പോൾ തന്നെ എന്റെ മുൻപിലൂടെ ഒരു ഹീറോ ഹോണ്ട ബൈക്ക് കടന്നുപോയി. ആ ബൈക്കിന് പിന്നിലിരുന്ന് ഒരു ചേട്ടായി എന്നെ ഒന്ന് സ്ലോമോഷനിൽ തിരിഞ്ഞു നോക്കി.
ആ കണ്ണുകൾ എന്റെ കണ്ണുകളിൽ ഉടക്കി. ഒരു കൊള്ളിയാൻ എന്റെ ഇടനെഞ്ചിൽ പതിച്ചത് പോലെ, എന്താണെന്നറിയില്ല ഇതുവരെ ഇല്ലാത്ത ഒരു ഫീൽ... ആരായിരിക്കും ആ ചേട്ടായി, എന്തായിരിക്കും ആ ചേട്ടായി യുടെ പേര്, എനിക്ക് അന്ന് രാത്രി ഉറക്കം ഇല്ലായിരുന്നു.എന്റെ ജീവിതത്തിലേക്ക് കടന്നു വരാനുള്ള ഒരു പ്രധാന വ്യക്തി ആയിരിക്കുമോ അത്..? ഇതുപോലുള്ള പല ചോദ്യങ്ങളും ആ മുഖവും എന്റെ മനസിൽ തെളിഞ്ഞു. വഴിയിൽ എവിടെയെങ്കിലും കാണും എന്ന പ്രതീക്ഷയിൽ തന്നെ മുടങ്ങാതെ ജോലിക്ക് പോകാൻ തുടങ്ങി. ചില ദിവസങ്ങൾ ബസിൽ നിന്നും ഞാൻ ചേട്ടായിയെ കാണാറുണ്ടായിരുന്നു.
ഓരോ ദിവസവും കാണുന്തോറും അദ്ദേഹത്തോടുള്ള ഇഷ്ടം ഓരോ ദിവസവും ഞാൻ അറിയാതെ തന്നെ എന്റെ ഉള്ളിൽ കൂടി കൂടി വന്നു. എന്റെ ഉള്ളിലെ പ്രണയം തുറന്നു പറയാൻ ഞാൻ തന്നെ തീരുമാനിച്ചു.
അതിനായി ഞാൻ അടുത്ത ദിവസം തിരഞ്ഞെടുത്തു.
പക്ഷേ അമ്മ പറയാറുള്ളതുപോലെ ആ നാട്, മനസുകൊണ്ട് വെറുത്തു പോയത് അന്നാണ്.
അന്നൊരു ഫെബ്രുവരി പതിനാലാം തീയതി ആയിരുന്നു. പതിവിലും നേരത്തെ ഞാൻ ഉറക്കം എഴുന്നേറ്റു അദ്ദേഹത്തെ കാണാനും എന്റെ ഇഷ്ടം അറിയിക്കാനും ഞാൻ കാത്തിരുന്നു.
വരുന്ന വഴി ബസിൽ ഇരുന്നു കൊണ്ട് ഞാൻ ചുറ്റും നോക്കി അദ്ദേഹത്തെ കണ്ടില്ല.
ബസ് ഇറങ്ങിയതിനു ശേഷം ചുറ്റും നോക്കി അവിടെയും കണ്ടില്ല. ഞാൻ ഷോപ്പിൽ ഉള്ളിലേക്ക് പോയി സ്റ്റാഫുകൾ ആരും വന്നിട്ടില്ല. അപ്പോഴാണ് എനിക്ക് മനസിലായത് ഞാൻ പതിവിലും നേരത്തെയാണ് വന്നത്. അദ്ദേഹത്തെ കാണാനുള്ള ധൃതിയിൽ പെട്ടെന്ന് ഇറങ്ങിയതാണ്.
മുകളിലത്തെ നിലയിൽ നിന്നും ചില്ലിലൂടെ താഴേക്ക് നോക്കി നിന്നു ഞാൻ, അമ്മ ഇഷ്ടമല്ല എന്ന് പറയുന്ന ആ നാട് ഏറെ സന്തോഷത്തോടെ ഞാൻ ആസ്വദിച്ചു നിന്ന നേരം ജോലിത്തിരക്കിൽ ഇതൊന്നും എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല. കൂടാതെ പ്രണയം ഉള്ളിൽ നിറഞ്ഞു നിൽക്കുന്നത് കൊണ്ടായിരിക്കാം എല്ലാ കാഴ്ചകളും വളരെ ഭംഗിയുള്ളതായി തീർന്നത്.
താഴേക്ക് നോക്കി നിന്ന ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു അപ്പോഴാണ് അവിടെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരി മഞ്ജു...
എനിക്ക് കിട്ടിയ കാഴ്ചകളിൽ ഏറ്റവും മനോഹരമായിരുന്ന ഒന്നാണ് താഴെ നിൽക്കുന്ന മഞ്ജു. മധുരത്തിന് ഇരട്ടിമധുരം എന്ന പോലെയായിരുന്നു അത്. അവളെ കണ്ട പാടേ വളരെ സന്തോഷത്തിൽ ഞാൻ താഴേക്ക് ഇറങ്ങി ഓടി ചെന്നു.
ഞാൻ താഴെ എത്തിയപ്പോൾ കണ്ടത് ഞാൻ കാത്തിരുന്ന ചേട്ടായി അതാ മഞ്ജുവിന്റെ മുൻപിൽ നിൽക്കുന്നു.
അദ്ദേഹം എന്തൊ മഞ്ജുവിന് കൈ മാറുന്നു. ആ സമയം ഞാൻ അവരുടെ മുമ്പിലേക്ക് ചെല്ലണോ എന്ന ആശങ്കയിലായി.
കുറച്ചു സമയത്തിനു ശേഷം സ്റ്റാഫുകൾ എല്ലാ ജോലിയിൽ പ്രവേശിച്ചു. അന്നത്തെ ദിവസം അടുത്തു കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു. ഞങ്ങളുടെ ഷോപ്പിൽ മഞ്ജു ഒരു വസ്ത്രം തിരയുകയാണ്, അദ്ദേഹത്തിന് ഗിഫ്റ്റ് കൊടുക്കാൻ ഒരു ഷർട്ട് വാങ്ങാൻ. അവളുടെ കൈയിൽ ഒരു വാലന്റൈൻസ് കാർഡും ഉണ്ട്. അവൾ അത് വീണ്ടും വീണ്ടും മറിച്ചും തിരിച്ചും വായിച്ചു നോക്കുന്നു.
അവൾക്ക് ഒരു ഷർട്ട് ഞാൻ സെലക്ട് ചെയ്തുകൊടുത്തു.
പക്ഷേ വർഷങ്ങൾക്കിപ്പുറം കണ്ടതു കൊണ്ടായിരിക്കാം മഞ്ജുവിന്റെ ഓർമയിൽ ഞാൻ തീരെ ഇല്ലായിരുന്നു.
എന്നെ നേരിൽ കണ്ടിട്ട് അവൾക്ക് മനസിലായില്ല. അവളോട് ഞാൻ ആരാണെന്ന് തുറന്നു പറഞ്ഞതുമില്ല.
ആദ്യമായി പ്രണയം തോന്നിയ ചേട്ടായിയുടെ പേര് എങ്കിലും അറിയണം എന്നുള്ള ആഗ്രഹവും ...
എന്റെ ഉള്ളിലെ പ്രണയവും എന്റെ പ്രിയ കൂട്ടുകാരിയും എനിക്ക് അന്ന് അവിടെ നഷ്ടപ്പെട്ടതായി മനസിലായി...
വളരെ വിഷമത്തോടെ ഞാൻ അന്ന് അവിടെ നിന്നിറങ്ങി. അമ്മ പറയാറുള്ളതുപോലെ ആ നാട് ഞാൻ ഇപ്പോൾ മറന്നു തുടങ്ങുകയാണ്.
o
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |