തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സി.പി.എം നേതൃത്വത്തിലുള്ള മുൻ ഭരണസമിതിയിലെ മൂന്ന് അംഗങ്ങൾ കൂടി ക്രൈം ബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി. സി.പി.എം പ്രാദേശിക നേതാക്കൾ കൂടിയായ എൻ. നാരായണൻ, എം.എ. അസ്ലം, എം.ബി. ദിനേഷ് എന്നിവരാണ് കീഴടങ്ങിയത്.
ആകെ അറസ്റ്റിലായ ഭരണസമിതി അംഗങ്ങളുടെ എണ്ണം ഇതോടെ ഏഴായി. ആകെ 12 അംഗ ഭരണസമിതിയിൽ നാലുപേർ ഇപ്പോഴും ഒളിവിലാണ്. ശേഷിക്കുന്നയാൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു. മുൻ പ്രസിഡന്റ് കെ.കെ. ദിവാകരൻ അടക്കം നാല് ഭരണസമിതി അംഗങ്ങളെ ഒരു മാസം മുമ്പ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. മറ്റ് ഭരണസമിതി അംഗങ്ങൾ ഒളിവിൽ പോയതോടെ പിന്നീട് അറസ്റ്റ് നടന്നില്ല. അന്വേഷണ സംഘം തെരഞ്ഞ എട്ടു പേരിൽ മൂന്നുപേർ സ്ത്രീകളാണ്. ഇതിലൊരാൾക്ക് ദേഹാസ്വാസ്ഥ്യം പരിഗണിച്ച് കോടതി മുൻകൂർ ജാമ്യം നൽകി.
ശേഷിക്കുന്ന ഏഴ് പേരിൽ മൂന്ന് പേരാണ് ഇന്നലെ കീഴടങ്ങിയത്. ഇവരെ റിമാൻഡ് ചെയ്തു. രണ്ട് വനിതകളടക്കം മറ്റ് മൂന്നു പേരും ഉടൻ കീഴടങ്ങിയേക്കും. ബാങ്ക് തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഉടൻ പരിഗണിക്കും. സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് സർക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |