തിരുവനന്തപുരം: കേരളം നടപ്പാക്കുന്ന പങ്കാളിത്ത സൗഹൃദ കാരവൻ ടൂറിസം പദ്ധതിയായ 'കാരവൻ കേരള'യുമായി കൈകോർത്ത് വാഹന നിർമ്മാതാക്കളായ ഭാരത് ബെൻസ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കാരവൻ സംസ്ഥാനത്ത് പുറത്തിറക്കി. സുഗമമായ യാത്രയ്ക്കും സുഖപ്രദമായ താമസത്തിനുമുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ടൂറിസ്റ്റ് കാരവൻ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും ആന്റണി രാജുവും ചേർന്നാണ് പുറത്തിറക്കിയത്.
പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി പ്രയോജനപ്പെടുത്താനുള്ള കേരള ടൂറിസത്തിന്റെ ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് കാരവൻ ടൂറിസമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കാരവൻ മാതൃക വരുംദിവസങ്ങളിൽ പുതിയ തരംഗമായി മാറും. കാരവൻ പാർക്കുകൾ ഒന്നിൽ കൂടുതൽ പഞ്ചായത്തുകളുടെ സാംസ്‌കാരിക കേന്ദ്രമായി മാറുന്നതിനൊപ്പം ഗ്രാമീണ മേഖലയിലുള്ളവർക്ക് തൊഴിലവസരവും നൽമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ടൂറിസം, ഗതാഗത വകുപ്പുകൾ ചേർന്നുള്ള മെഗാ പദ്ധതിയായ കാരവൻ കേരള ടൂറിസം മേഖലയിൽ പുതിയ അദ്ധ്യായത്തിന് തുടക്കം കുറിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. രജിസ്റ്റർ ചെയ്ത കാരവനുകൾക്ക് പ്രത്യേക ലോഗോ അനുവദിക്കും. അനാവശ്യ പരിശോധനകളിൽ നിന്ന് ടൂറിസം കാരവനുകളെ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.
ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണതേജ, ട്രാൻസ്‌പോർട്ട് കമ്മീഷണർ എം.ആർ. അജിത്കുമാർ, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചെയർമാനും എം.ഡി യുമായ കെ.ജി. മോഹൻലാൽ, ഡയംലർ കൊമേർഷ്യൽ വെഹിക്കിൾസ് വൈസ് പ്രസിഡന്റ് രാജാറാം കൃഷ്ണമൂർത്തി, ഓട്ടോബാൻ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് അരുൺ വി.കെ എന്നിവർ പങ്കെടുത്തു.
ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എല്ലാ അവശ്യ ഉപകരണങ്ങളോടും കൂടി സജ്ജീകരിച്ച അടുക്കള, ഷവർ സൗകര്യമുള്ള കുളിമുറി, വിശാലമായ കിടപ്പുമുറി എന്നിങ്ങനെയുള്ള സൗകര്യങ്ങളാണ് കാരവനിലുള്ളത്. സുഖകരമായ യാത്ര ഉറപ്പാക്കുന്നതോടൊപ്പം മികച്ച സുരക്ഷാ സംവിധാനങ്ങളും മലിനീകരണ മാനദണ്ഡങ്ങളും പാലിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |