സുഭദ്രാഹരണം
കുറച്ചുസമയത്തിനുശേഷം കൃഷ്ണൻ അർജുനൻ തങ്ങിയിരുന്ന സ്ഥലത്തെത്തിയ വിഷയം ചർച്ചചെയ്തു. സുഭദ്രയെ അർജുനന് വിവാഹം ചെയ്തു കൊടുക്കുന്നതിനു തനിക്ക് പൂർണ സമ്മതമാണെന്ന് കൃഷ്ണൻ വെളിപ്പെടുത്തി. എന്നാൽ അവളുടെ മനസിൽ ആരെയാണ് കണ്ടുവച്ചിട്ടുള്ളതെന്ന് തനിക്കറിയില്ലെന്നും സ്വയംവരത്തിൽ അവൾ ആരെ വരിക്കുമെന്ന് അറിയില്ലെന്നും കൃഷ്ണൻ പറഞ്ഞു. അതിനാൽ അവളുടെ മനസിലിരുപ്പ് പിടിച്ചെടുക്കാൻ അവസരം ഒരുക്കാമെന്ന് കൃഷ്ണൻ അർജുനനെ സമാധാനപ്പെടുത്തി. ഇതിൻപ്രകാരം സുഭദ്രയുടെ വീട്ടിൽ നിന്നും ഭിക്ഷ സ്വീകരിക്കുന്നതിനുള്ള ഏർപ്പാട് കൃഷ്ണൻ തരപ്പെടുത്തിക്കൊടുത്തു.
ഭിക്ഷു നിത്യേന സുഭദ്രയുടെ വസതിയിലെ സന്ദർശകനായി. ഏതാനും ദിവസത്തെ ഭിക്ഷ നൽകലും ഭിക്ഷ സ്വീകരിക്കലും കഴിഞ്ഞതോടെ ഭിക്ഷുവിനോട് സുഭദ്രയ്ക്കും സാമാന്യത്തിലധികം താത്പര്യമായി. ഒരുദിവസം അർജുനനെ അറിയുമോ എന്നായി സുഭദ്ര. ഇതിൽപ്പരം ഭിക്ഷുവിനെന്തുവേണം? അർജുനൻ തന്നെയാണ് ഈ ഭിക്ഷു എന്ന സത്യം ഭിക്ഷു തുറന്നു പറഞ്ഞു. സുഭദ്ര ലജ്ജകൊണ്ട് കോരിത്തരിച്ചുപോയി.
സുഭദ്രയുടെ മനസിൽ താനുണ്ടെന്ന വിവരം അർജുനൻ കൃഷ്ണനെ അറിയിച്ചു. ഇതോടെ കൃഷ്ണനും സമാധാനമായി. ഇനിയുള്ള കാര്യങ്ങൾക്കെല്ലാം തന്റെ സഹായമുണ്ടെന്ന ഉറപ്പ് കൃഷ്ണൻ അർജുനന് നൽകി. എന്നാൽ യാദവർക്കിടയിൽ ചില പ്രശ്നങ്ങളുണ്ടെന്നും അതൊക്കെ തരണം ചെയ്താൽ മാത്രമേ സംഗതി വിജയപ്രദമാക്കാൻ കഴിയൂ എന്നും കൃഷ്ണൻ പറഞ്ഞു. ജ്യേഷ്ഠനായ ബലരാമന് സുഭദ്രയെ പ്രധാന ശിക്ഷ്യനായ ദുര്യോധനന് വിവാഹം ചെയ്തുകൊടുക്കണമെന്നാണ് ആഗ്രഹം എന്നതും കൃഷ്ണൻ തുറന്നുപറഞ്ഞു. എന്നാൽ സുഭദ്രയുടെ മനസിൽ അർജുനൻ കടന്നുകയറിയതിനാൽ ജ്യേഷ്ഠന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും കൃഷ്ണൻ വെളിപ്പെടുത്തി. ഓരോ ദിവസം കഴിയുന്തോറും അർജുനന്റെ ഉള്ള് നീറുകയായിരുന്നു. അയാൾക്ക് സുഭദ്രയേയും കൊണ്ട് എങ്ങനെയെങ്കിലും കടന്നാൽമതി എന്ന അവസ്ഥയിലായി. ക്ഷമ നശിച്ച അർജുനൻ അതിനുള്ള മാർഗം കൃഷ്ണനോട് ആരാഞ്ഞു. കൃഷ്ണൻ പറഞ്ഞു.
''അർജുനാ, സ്വയംവരമാണ് ക്ഷത്രിയരുടെ ശരിയായ മാർഗം. എന്നാൽ ഇവിടെ ഇപ്പോൾ സ്വയംവരത്തിനൊന്നും പറ്റിയ സമയമല്ല. പിന്നെയുള്ള മാർഗം നീ ബലാൽക്കരേണ അവളെ കൊണ്ടുപോവുക എന്നതാണ്. അതിനുള്ള സഹായമൊക്കെ ഞാൻ ചെയ്തുതരാം.""
ഇതിൻപ്രകാരം ഒരു രഥം കൃഷ്ണൻ അർജുനന്റെ താവളത്തിൽ എത്തിച്ചുകൊടുത്തു. അടുത്തദിവസം ഭിക്ഷ സ്വീകരിക്കാനെത്തിയ ഭിക്ഷു ബലാത്ക്കാരമായി സുഭദ്രയെ പിടിച്ച് കൊണ്ട് രഥത്തിൽ കയറ്റി അതിവേഗം രഥം ഓടിച്ചുപോയി. കപട ഭിക്ഷു സുഭദ്രയേയും കൊണ്ടു പായുന്നതുകണ്ട് യാദവർ ബലരാമന്റെ നേതൃത്വത്തിൽ സന്നാഹങ്ങളുമായി അർജുനന്റെ രഥത്തെ പിന്തുടരാൻ തയ്യാറായി. ഉടനെ കൃഷ്ണൻ ബലരാമനെ തടഞ്ഞുനിറുത്തി. സംഭവങ്ങളുടെ സത്യാവസ്ഥ ജ്യേഷ്ഠനെ ബോദ്ധ്യപ്പെടുത്തി. ഇതോടുകൂടി ബലരാമൻ മനസില്ലാ മനസോടെ പിന്മാറി. ആശയക്കുഴപ്പത്തിലായ യാദവരെ കൃഷ്ണൻ കാര്യങ്ങൾ പറഞ്ഞ് പിന്തിരിപ്പിച്ചു. ഭിക്ഷു സുഭദ്രയേയും കൊണ്ട് ഹസ്തിന പുരിയിലെത്തിച്ചേർന്നു. കൗരവർ ചില മുറുമുറുപ്പൊക്കെ പ്രകടിപ്പിച്ചെങ്കിലും അർജുന സോദരർ യുധിഷ്ഠിരന്റെ നേതൃത്വത്തിൽ വധൂവരന്മാരെ ഹാർദ്ദമായി സ്വാഗതം ചെയ്യുകയും ആചാരപ്രകാരം അവരുടെ വിവാഹം നടത്തി അവരെ ആശിർവദിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ദ്വാരകയിൽ നിന്നും വിലയേറിയ സമ്മാനങ്ങളും മറ്റും സാരണന്റെ നേതൃത്വത്തിൽ എത്തിക്കുകയും ചെയ്തതോടെ സുഭദ്രാഹരണം പൂർത്തിയായി.
(തുടരും )
(ലേഖകന്റെ ഫോൺ: 9447750159)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |