മലപ്പുറം : രണ്ട് പിഞ്ചോമനകളെയും ചേർത്തുപിടിച്ച് പുതിയ വീട്ടിൽ കിടന്നുറങ്ങും മുമ്പേ പേമാരി അവരുടെ ജീവൻ കവർന്നതിന്റെ ആഘാതത്തിലാണ് മാതാവ് സുമയ്യയും കുടുംബവും. പള്ളിക്കൽ മാതംകുളത്തെ അബൂബക്കർ സിദ്ധിഖ് -സുമയ്യ ദമ്പതികളുടെ മക്കളായ ദിയാന ഫാത്തിമയുടെയും (7) ആറുമാസം പ്രായമുള്ള ലുബാന ഫാത്തിമയുടെയും മരണം നാടിനും നൊമ്പരമായി.
30 വർഷത്തോളം പഴക്കമുള്ളതാണ് സുമയ്യയുടെ പിതാവായ ചോനിക്കര മുഹമ്മദ് കുട്ടിയുടെ വീട്. സുമയ്യക്കും കുടുംബത്തിനുമായി പുതിയ വീടിന്റെ നിർമ്മാണം നടന്നുവരികയായിരുന്നു. പണിയുന്ന വീട് തറനിരപ്പിൽ നിന്ന് ഉയർന്ന ഭാഗത്തായതിനാൽ ബലത്തിനായി കെട്ടിയ മതിൽ പതിച്ചാണ്
വീടിന്റെ ഭിത്തി തകർന്നത്.
നാട്ടുകാരുടെ രക്ഷാപ്രവർത്തനമാണ് സുമയ്യയുടെ ജീവൻ രക്ഷിച്ചത്. ശബ്ദം കേട്ടുണർന്ന, സുമയ്യയുടെ സഹോദരി ഹഫ്സത്ത് അയൽവാസിയായ മുസമ്മിലിനെ വിവരമറിയിക്കുകയായിരുന്നു. മുസമ്മിൽ നാട്ടുകാരെ വിളിച്ചുകൂട്ടി. മുറിയുടെ വാതിലിനു മേൽ മണ്ണ് തള്ളിനിന്നതു കാരണം വാതിൽ തുറക്കാനായില്ല. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി. മാതാവും മക്കളും മണ്ണിനടിയിലായിരുന്നു. സുമയ്യയെയാണ് ആദ്യം പുറത്തെടുത്തത്. പിന്നാലെ കുട്ടികളെയും പുറത്തെടുത്തു. മൂന്നുപേരെയുംആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുമയ്യയുടെ പിതാവ് മുഹമ്മദ് കുട്ടി, മാതാവ് ഫാത്തിമ, സഹോദരി ഹഫ്സത്ത് എന്നിവരാണ് മറ്റു മുറികളിൽ കിടന്നിരുന്നത്. കുട്ടികളുടെ പിതാവ് അബൂബക്കർ സിദ്ധിഖിന് കാസർകോട്ടെ ബേക്കറിയിലാണ് ജോലി. കുട്ടികളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വൈകിട്ട് അഞ്ചോടെ പുന്നത്ത് ജുമാ മസ്ജിദിൽ കബറടക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |