തളിപ്പറമ്പ്: തളിപ്പറമ്പിൽ കോൺഗ്രസിലെയും മുസ്ലിം ലീഗിലെയും ഭിന്നത സൂക്ഷ്മമായി നിരീക്ഷിച്ച് സി.പി.എം. കഴിഞ്ഞ ദിവസം നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭനെ കോൺഗ്രസ് സസ് പെൻഡ് ചെയ്തതും മുസ്ലിം ലീഗിൽ അള്ളാംകുളം മഹമൂദ് വിഭാഗം പി.കെ.സുബൈർ വിഭാഗത്തോടെ കടുത്ത വിയോജിപ്പുമായി സമാന്തരനീക്കങ്ങളുമായി സജീവമായതുമടക്കമുള്ള നീക്കങ്ങളെയാണ് സി.പി.എം നിരീക്ഷിക്കുന്നത്.
മുസ്ലിംലീഗിലെ അള്ളാംകുളം വിഭാഗത്തെയും കല്ലിങ്കിൽ പത്മനാഭനെയും കൂടെ നിർത്തി നഗരസഭ ഭരണം അട്ടിമറിക്കാനാകുമോയെന്ന ആലോചന സി.പി.എം നേതൃത്വത്തിൽ സജീവമായിരിക്കുകയാണ്. കൂറുമാറ്റ നിയമത്തെ മറികടക്കാൻ കഴിയുമോയെന്നതിനെക്കുറിച്ചും ഇവരുടെ ആലോചനയിലുണ്ട്. കല്ലിങ്കിൽ പത്മനാഭനെ നഗരസഭ വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ കോൺഗ്രസ് നേതൃത്വം നടപടി തുടങ്ങിയതിന് പിന്നാലെയാണ് സി.പി.എം ഇതുസംബന്ധിച്ച ആലോചനയിലേക്ക് തിരിഞ്ഞത്.
വൈസ് ചെയർമാനെതിരെ അവിശ്വസാപ്രമേയം കൊണ്ടുവരാനുള്ള ആലോചനയിലാണ് യു. ഡി.എഫ് . പത്മനാഭനെ സസ്പെന്റ് ചെയ്ത വിവരം കോൺഗ്രസ് മുസ്ലിംലീഗ് ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ അവിശ്വാസപ്രമേയം കൊണ്ടു വരാൻ കോൺഗ്രസ് ലീഗിന്റെ പിന്തുണ തേടിയിട്ടുണ്ട്.
മുസ്ലിം ലീഗിൽ ഏഴുപേർ അള്ളാംകുളം വിഭാഗത്തിനോടൊപ്പമാണ്. മുസ്ലിംലീഗിനെ ഒന്നിച്ചു നിർത്താനും വിപ്പിലൂടെ സാദ്ധ്യമാകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. എന്നാൽ പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ അവിശ്വാസപ്രമേയത്തെ പിന്തുണക്കില്ലെന്ന് ലീഗിലെ ഇടഞ്ഞുനിൽക്കുന്നവർ നിലപാടെടുത്താൽ യു.ഡി.എഫ് വെട്ടിലാകും. കല്ലിങ്കൽ പത്മനാഭനെ മാറ്റിയാൽ പൂക്കോത്ത് തെരുവിലെ കൗൺസിലർ കെ. രമേശനെ വൈസ്ചെയർമാനാക്കാനാണ് കോൺഗ്രസ് നീക്കം.
തളിപ്പറമ്പ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തു നിന്നും ഡയറക്ടർ സ്ഥാനത്തു നിന്നും രാജിവെക്കാനുള്ള ഡി.സി.സിയുടെ നിർദ്ദേശം അംഗീകരിക്കാത്തതിനെ തുടർന്നാണ് കല്ലിങ്കീലിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തത്.
തളിപ്പറമ്പ് നഗരസഭ കൗൺസിൽ
ആകെ -34
മുസ്ലിംലീഗ്-15
കോൺഗ്രസ് -4
സി.പി.എം 12
ബി.ജെ.പി 3
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |