ചാലക്കുടി: ചാലക്കുടിപ്പുഴയിൽ നിന്നും വെള്ളം കയറി ദുരിതമുണ്ടായ സ്ഥലങ്ങളിൽ ജില്ലാ കളക്ടർ ഹരിത വി. കുമാർ സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി. ജനപ്രതിനിധികൾ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി. ഏതുരാത്രിയിലും ആവശ്യമായി വന്നാൽ വിവിധ ഉദ്യോഗസ്ഥർ സജ്ജരായിരിക്കണമെന്ന് കളക്ടർ യോഗത്തിൽ നിർദ്ദേശിച്ചു. ദുരന്ത നിവാരണ അതോറിറ്റി കമ്മിഷണർ ഡോ. കൗശികൻ, റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ട് ജി. പൂങ്കുഴലി, നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, തഹസിൽദാർ ഇ.എൻ. രാജു എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
പിന്നീട് ദുരിതാശ്വാസ ക്യാമ്പുകളും വെള്ളം കയറിയ പ്രദേശങ്ങളും കളക്ടർ സന്ദർശിച്ചു. ബെന്നി ബെഹന്നാൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് എന്നിവർക്കൊപ്പമാണ് പുഴക്കടവുകളും മറ്റും നിരീക്ഷിക്കാനെത്തിയത്. ക്യാമ്പുകളിൽ കൃത്യമായി ഭക്ഷണവും സുരക്ഷയും ഒരുക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
കൂടുതൽ ഡാമുകളിൽ നിന്നും വെള്ളമെത്തുന്ന ഒന്നായതിനാൽ ചാലക്കുടിപ്പുഴയെ പ്രത്യേകം പരിഗണിക്കുന്നുണ്ട്. പറമ്പിക്കുളത്ത് നിന്നും അനിയന്ത്രിതമായി വെള്ളം വിട്ടതാണ് പുലർച്ചെ മുതൽ പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരാനിടയാക്കിയത്. ഇപ്പോൾ വെള്ളം താഴ്ന്നു. കാലാവസ്ഥ മുന്നറിയിപ്പുള്ളതിനാൽ അടുത്ത മൂന്നു ദിവസവും എല്ലാ വകുപ്പുകളും ജാഗ്രത പാലിക്കും.
- ഹരിത വി. കുമാർ, ജില്ലാ കളക്ടർ
തമിഴ്‌നാടിന്റെ മുന്നറിയിപ്പില്ലാത്ത ഡാം തുറക്കലാണ് പെട്ടന്ന് പുഴയിൽ വെള്ളം ഉയരുന്നതിന് ഇടയാക്കിയത്. തുടർന്നുണ്ടായ ദുരിതങ്ങൾ നേരിടുന്നതിന് തദ്ദേശ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും വിശ്രമമില്ലാത്ത പ്രവർത്തനങ്ങളിലാണ്.
- ബെന്നി ബെഹ്നാൻ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |