രാമഭദ്രൻ സന്ധ്യയ്ക്ക് വീട്ടിൽ വരുമ്പോൾ റോഡിലേക്ക് കണ്ണുംനട്ട് ജാനകി നിൽക്കുന്നത് ദൂരെ നിന്നേ കണ്ടു. എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന ആശങ്കയാണ് ആദ്യം തോന്നിയത്. എന്നാൽ അവൾ വളരെ ആഹ്ലാദവതിയാണെന്ന് അടുത്തേക്കെത്തിയപ്പോൾ മനസിലായി.
രാമഭദ്രനെക്കണ്ട് അവൾ മുന്നോട്ടോടിവന്നു.
''അറിഞ്ഞില്ലേ, മുക്തിപഥങ്ങൾക്ക് സാഹിത്യ അക്കാഡമി അവാർഡ്...""
അടുത്തെത്തുംമുൻപേ അവൾ വിളിച്ചുപറഞ്ഞു.ആദ്യം രാമഭദ്രന് ഒന്നും പിടി കിട്ടിയില്ല.
''റേഡിയോയിലുണ്ടായിരുന്നു ഈ വർഷത്തെ സാഹിത്യ അക്കാഡമി അവാർഡുകളുടെ വാർത്ത. മികച്ച യാത്രാവിവരണത്തിനുള്ള അവാർഡ് മുക്തിപഥങ്ങൾക്കാണ്.""
നടന്നുകൊണ്ട് അവൾ തുടർന്നു .
''കേട്ടപ്പോത്തന്നെ ഞാൻ പ്രസിലോട്ട് ഫോൺ ചെയ്തിരുന്നു.അപ്പഴേക്കടച്ചുകാണും. ആരുമെടുത്തില്ല.""
നാലുവർഷം മുമ്പ് ഒരു ഫോണിനുവേണ്ടി ബുക്ക് ചെയ്തിരുന്നതാണ്. കിട്ടിയിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ. അതുകിട്ടിയപ്പോൾ ജാനകിക്ക് വലിയ ആഹ്ലാദമായിരുന്നു. ഓഫീസിൽ പോയിക്കഴിഞ്ഞാലും രാമഭദ്രനോട് സംസാരിക്കാമല്ലോ.
''ചില വിദേശരാജ്യങ്ങളിലൊക്കെ ഫോൺ ബുക്ക് ചെയ്താൽ അന്നുതന്നെ കിട്ടുമെന്നാ പറയുന്നത്.നമ്മുടെ നാട്ടിലും നാളെ അങ്ങനെ സംഭവിച്ചേക്കാം.""
അന്ന് രാമഭദ്രൻ ജാനകിയോട് പറഞ്ഞിരുന്നു.
അവാർഡ് വാർത്ത കേട്ട മാത്രയിൽത്തന്നെ ഫോണിലറിയിക്കാൻ കഴിയാഞ്ഞതിൽ അൽപ്പം ഇച്ഛാഭംഗം അവൾക്കുണ്ടെന്നു തോന്നി.
''എങ്കിലെന്ത്? നീ തന്നെയല്ലേ എന്നോടാദ്യമത് പറഞ്ഞത്?""
ജാനകിയ്ക്ക് അന്നുത്സവമായിരുന്നു.അവൾ ഒരു പായസവും തയ്യാറാക്കി. അതൊക്കെക്കണ്ട് രാമഭദ്രന് ചിരി വന്നു. അവാർഡ് ലബ്ധിയിൽ കവിഞ്ഞ സംതൃപ്തി അവൾക്കു തോന്നാൻ ഒരു കാരണമുണ്ടായിരുന്നു. രാമഭദ്രന്റെ ലേഖനങ്ങളൊക്കെ വളരെ താത്പര്യത്തോടെ അവൾ വായിക്കാറുണ്ടായിരുന്നു.ബി.എഡിനു ചേരുന്നതിനുമുൻപ് അയാളുടെ ലേഖനങ്ങൾ പലതും ഭംഗിയായി പകർത്തിയെഴുതുകയും ചെയ്തിരുന്നു.അർഹിക്കുന്ന അംഗീകാരങ്ങളൊന്നും രാമഭദ്രനു കിട്ടുന്നില്ലെന്ന പരാതിയായിരുന്നു അവൾക്ക്. പ്രചാരം കുറഞ്ഞ പ്രസിദ്ധീകരണങ്ങളിലാണ് മിക്കതും അച്ചടിച്ച് വന്നത്.അതുകൊണ്ടുതന്നെ,ആദ്യമായി തന്റെ ഭർത്താവിന് യഥായോഗ്യം ഒരംഗീകാരം കിട്ടുന്നുവെന്ന തോന്നലായിരുന്നു അവൾക്ക്.
അച്ഛനെത്തേടി നടത്തിയ ആ യാത്രയായിരുന്നു 'മുക്തിപഥങ്ങളിൽ" എന്ന കൃതിയുടെ ഉള്ളടക്കം.അന്ന് കൊങ്കളം സുധാകരന്റെ പ്രേരണയ്ക്കു വഴങ്ങി 'ആർഷസാഹിതി" യിൽ ഖണ്ഡശ്ശ പ്രസിദ്ധം ചെയ്ത ലേഖനപരമ്പര. കാശിയും ഗയയുമാണ് നാട്ടിൽ നിന്ന് പോകുമ്പോൾ താൻ ലക്ഷ്യമിട്ടിരുന്നതെങ്കിലും ഹരിദ്വാർ, ഋഷികേശം, മഥുര, ദക്ഷിണേശ്വരം, അയോദ്ധ്യ, സോമനാഥ ക്ഷേത്രം എന്നിവിടങ്ങളിലൊക്കെ പോയി. ആക്രമണചിഹ്നങ്ങൾ പേറുന്ന അയോദ്ധ്യയും കാശിയും മഥുരയും പ്രഭാസപട്ടണവും പ്രത്യേക പഠനത്തിന് വിധേയമാക്കിയിട്ടുണ്ട്. സെമിറ്റിക് മതങ്ങളുടെയും ഹിന്ദുമതത്തിന്റെയും പ്രയോഗക്രമങ്ങളെക്കുറിച്ചുള്ള വിശദമായ വിശകലനങ്ങളിലേക്കയാൾ കടന്നിരുന്നു. ആത്മജ്ഞാനത്തിന്റെ ദുർഘടരഥ്യയിലൂടെ ചലിക്കുന്ന ഒരു പിതാവിനെത്തേടി മുമുക്ഷുവായ മകൻ നടത്തുന്ന ഒരു യാത്രയായിട്ടായിരുന്നു ആഖ്യാനം. ഒപ്പം, സന്ദർശിക്കുന്ന സ്ഥലങ്ങളുടെ ചരിത്രവും വർത്തമാനകാലഘട്ടത്തിലെ പ്രതിസന്ധികളും വിശദീകരിക്കുകയും ചെയ്തു.
പരമ്പരയുടെ പ്രസിദ്ധീകരണം അവസാനിച്ചപ്പോൾത്തന്നെ പുസ്തകരൂപത്തിലാക്കാൻ രാമഭദ്രൻ ആഗ്രഹിച്ചു. ധർമ്മപരിഷത്തിലെ ചില പ്രവർത്തകരും അയാളെ ഉത്സാഹിപ്പിച്ചു. രണ്ടുമൂന്നു പ്രസാധകർക്ക് അയാൾ കൈയെഴുത്തുപ്രതി അയച്ചുകൊടുത്തു. സമകാലീനസമൂഹത്തിന് യാതൊരു താത്പര്യവുമുണ്ടാവാനിടയില്ലാത്ത പുസ്തകമെന്നാണ് ഒരുകൂട്ടർ അഭിപ്രായപ്പെട്ടത്. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിനും അയച്ചിരുന്നു. നാഷണൽ ബുക്ക് സ്റ്റാൾ വഴി വിതരണത്തിനെടുക്കാൻ തയ്യാറാണെന്നും അത് സ്വീകാര്യമാണെങ്കിൽ അച്ചടിച്ചെലവ് അടയ്ക്കണമെന്നുമാണ് അവരറിയിച്ചത്. മാറ്റർ അച്ചടിപ്പിച്ചുതരികയാണെങ്കിൽ കവറും ടൈറ്റിൽ പേജുകളും അവരുടെ പ്രസ്സിൽത്തന്നെ അച്ചടിക്കണമെന്നും അതിനുള്ള പണം മാത്രമടച്ചാൽ മതിയെന്നുമുള്ള മറ്റൊരു മാർഗം കൂടി അവരറിയിച്ചിരുന്നു.അതാണ് രാമഭദ്രന് സ്വീകാര്യമായത്. അങ്ങനെ ദർശന പ്രിന്റേഴ്സിൽ മാറ്റർ അച്ചടിച്ചു. അച്ചടിക്കൂലി വാങ്ങാൻ കർത്താ വിസമ്മതിച്ചു.
''അത് പുസ്തകമായിക്കാണുക എന്റെ കൂടി ആഗ്രഹമാണ്. അതിന്റെ അച്ചടിച്ചെലവ് ഞാൻ വാങ്ങിയാൽ ദൈവം എന്നോടു പൊറുക്കില്ല.""
എന്നാണ് കർത്താ പറഞ്ഞത്. കടലാസിന്റെ പണം മാത്രമേ രാമഭദ്രൻ ചെലവാക്കേണ്ടതായി വന്നുള്ളൂ.
ആ ദിവസം ഭാവിയെക്കുറിച്ചു അവർ വളരെനേരം ചർച്ച ചെയ്തു. ജാനകിയുടെ ബിരുദപഠനം കഴിഞ്ഞ അവസരത്തിലാണ് അവരുടെ വിവാഹം നടന്നത്.എന്ത് ജോലിയാണ് അവൾക്ക് താത്പര്യം എന്ന ചോദ്യത്തിന് അവൾക്കൊരു മറുപടിയേ ഉണ്ടായിരുന്നുള്ളൂ. അദ്ധ്യാപികയാവണം. ഒരു വർഷത്തെ ഇടവേള കഴിഞ്ഞപ്പോൾ അവളെ ബി.എഡിനു ചേർത്തു.
രാമഭദ്രന്റെ കാര്യത്തിലായിരുന്നു കൂടുതൽ അനിശ്ചിതത്വം. 'ആർഷസാഹിതി" പ്രസിദ്ധീകരണം നിലച്ചുകഴിഞ്ഞു. പ്രസ്സാണെങ്കിൽ വിൽപ്പനയ്ക്കുള്ള ഏർപ്പാടെല്ലാം പൂർത്തിയായിരിക്കുന്നു.ഇനിയെങ്ങോട്ട്? എം.എ.കഴിഞ്ഞപ്പോൾത്തന്നെ രാമഭദ്രൻ അതേപ്പറ്റി ചിന്തിക്കാതിരുന്നില്ല. അദ്ധ്യാപനവും പത്രപ്രവർത്തനവുമായിരുന്നു അയാൾ പ്രവർത്തിക്കാനാഗ്രഹിച്ച മേഖലകൾ. ജേർണലിസം ഡിപ്ലോമയ്ക്ക് ചേർന്നിരുന്നു. ഐച്ഛികവിഷയം സംസ്കൃതമായതുകൊണ്ട് ട്രെയിനിംഗ് കൂടാതെതന്നെ സ്കൂളിലോ കോളേജിലോ ജോലി കിട്ടാനുള്ള സാദ്ധ്യതയുമുണ്ടായിരുന്നു. പുസ്തകത്തിന് സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചതോടെ മുന്നോട്ടുള്ള വഴി കൂടുതൽ സുഗമമാവുന്നതായി രാമഭദ്രന് തോന്നി.
വാമദേവൻ ഹോട്ടലിൽ നിന്ന് വന്നപ്പോൾ ജാനകി അയാൾക്ക് പായസം കൊടുത്തു. അവാർഡുവാർത്തയറിയിച്ചു. അതേപ്പറ്റിയൊന്നും അയാൾക്കറിയില്ലെങ്കിലും നല്ല കാര്യമാണല്ലോ എന്ന സന്തോഷമുണ്ടായി. വിവാഹശേഷം വാമദേവൻ തങ്ങളോടൊപ്പം താമസിക്കണമെന്നത് രാമഭദ്രന്റെ നിർബന്ധമായിരുന്നു.വീട് തത്ക്കാലം വാടകയ്ക്ക് കൊടുക്കാനാണ് അവർ തീരുമാനിച്ചത്.സാമ്പത്തികം ഒത്തുവരുമ്പോൾ അവിടെത്തന്നെ പുതിയ വീടു വയ്ക്കാമെന്ന് രാമഭദ്രൻ ഉറപ്പു കൊടുത്തു.
എന്നാൽ, വാമദേവൻ ജോലിക്കു പോകുന്നതിനെപ്പറ്റി രാമഭദ്രൻ ഒരു നിയന്ത്രണവും വച്ചില്ല. ഏതു തൊഴിലിനും മാന്യതയുണ്ടെന്നു വിശ്വസിക്കുന്നതുകൊണ്ട് ഭാര്യാപിതാവ് ചെയ്യുന്ന ജോലി അന്തസ് കുറഞ്ഞതാണെന്ന ചിന്ത അയാൾക്കുണ്ടായതേയില്ല. ആരോഗ്യം അനുവദിക്കുന്നേടത്തോളം, അല്ലെങ്കിൽ സ്വയം വേണ്ടെന്നുവയ്ക്കുന്നിടത്തോളം അയാൾ ജോലിയിൽ തുടരട്ടെ എന്നായിരുന്നു രാമഭദ്രന്റെ ചിന്ത.
''ആ പോയ സ്ഥലങ്ങളിലൊക്കെ എന്നെയും കൂടെ കൊണ്ടുപോകുമോ?""
ജാനകി ചോദിച്ചു.
''പിന്നെന്താ? പക്ഷേ, ഇപ്പോൾ നമുക്കുവേണ്ടത് തീർത്ഥയാത്രയല്ല, വിനോദയാത്രയാണ്.""
രാമഭദ്രൻ അഭിപ്രായപ്പെട്ടു.
പിന്നെ അയാൾ താൻ പോയ വഴികളെക്കുറിച്ച് അവളോടു പറഞ്ഞു. അച്ഛനെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയാണ് തന്നെ യാത്രയിൽ നയിച്ചതെന്നും പറഞ്ഞു.
''അദ്ദേഹം ഇപ്പോൾ എവിടെയായിരിക്കും?""
ആലോചനയിലമർന്ന ജാനകി ചോദിച്ചു.
''ആർക്കറിയാം?""
''എവിടെയെങ്കിലുമിരുന്ന് നമ്മുടെ വിവാഹം കണ്ടിരുന്നെങ്കിൽ അച്ഛനെന്തു തോന്നുമായിരുന്നു?""
''ഒരുപക്ഷേ, നടന്നത് അച്ഛന്റെ ഇച്ഛയാണെങ്കിലോ?""
''ആയിരിക്കും. തീർച്ചയായും ആയിരിക്കും.""
ജാനകി സന്തോഷത്തോടെ പറഞ്ഞു. അവൾ തുടർന്നു:
''വിശ്വാസിയായ ചേട്ടന് വിശ്വാസിയായ എന്നെ കിട്ടി. അവിശ്വാസിയായ അനുജന് അവിശ്വാസിയായ മാധവിയെ കിട്ടി. എല്ലാം ചേരേണ്ടതുപോലെ ചേരുന്നു, അല്ലേ?""
''അല്ല ജാനൂ... എപ്പോഴുമങ്ങനെയല്ല. ഏറ്റവും വലിയ ഉദാഹരണമാണ് എന്റെ അച്ഛനും അമ്മയും.""
അതുകേട്ട് അവളുടെ മുഖം മങ്ങി.അവൾ എന്തോ ഓർത്തുകൊണ്ടിരുന്നു.
''അന്ന് അനിയന്റെ കല്യാണദിവസം പെണ്ണിനെ വീട്ടിലേക്കു കയറ്റുമ്പോൾ അമ്മ വിളിച്ചിരുന്നെങ്കിൽ ഞാൻ തീർച്ചയായും പോകുമായിരുന്നു.""
അവൾ ഒരു നെടുവീർപ്പിട്ടു. രാമഭദ്രൻ അവളെ തന്റെ മാറോടു ചേർത്തു. ശിരസിൽ തലോടി.
സാഹിത്യ അക്കാഡമി അവാർഡ് നേടിയ രാമഭദ്രന് ഗ്രന്ഥശാലാ ഹാളിൽ വച്ച് നാട്ടുകാർ ഒരു സ്വീകരണം നൽകി. ആ നാട്ടിലൊരാൾക്ക് ആദ്യമായിട്ടായിരുന്നു അങ്ങനെയൊരവാർഡ് ലഭിക്കുന്നത്. ഹാൾ നിറഞ്ഞുകവിഞ്ഞു ആൾക്കാരുണ്ടായിരുന്നു.സ്കൂളിൽ തന്നോടൊപ്പം പഠിച്ച പലരെയും രാമഭദ്രൻ അവിടെ കണ്ടു. അതയാളെ ഏറെ സന്തോഷിപ്പിച്ചു.
ചടങ്ങിൽ സംബന്ധിക്കാനുള്ള വിശിഷ്ടാതിഥികളെയൊക്കെ സംഘാടകർ തന്നെയാണ് ക്ഷണിച്ചിരുന്നത്. കൊങ്കളം സുധാകരനെയും കർത്തായെയും മാത്രമാണ് രാമഭദ്രൻ നിർദേശിച്ചത്.അസുഖം മൂലം കർത്തായ്ക്കെത്താൻ കഴിഞ്ഞില്ല.സുധാകരൻ സമയത്ത് വന്നെത്തുകയും ഹൃദയസ്പർശിയായ ഒരു പ്രസംഗം നടത്തുകയും ചെയ്തു. മറ്റു പ്രസംഗകരിൽ ഏറ്റവും ശ്രദ്ധേയമായി സംസാരിച്ചത് വയലാ വാസുദേവൻ പിള്ളയായിരുന്നു. മുമ്പൊരിക്കൽ പ്രസ്സിൽ ഒരാവശ്യത്തിനു വന്നപ്പോൾ കണ്ട പരിചയമേ രാമഭദ്രന് അദ്ദേഹവുമായി ഉണ്ടായിരുന്നുള്ളൂ.അദ്ദേഹം പ്രസംഗം തുടങ്ങിയത് ഇങ്ങനെയാണ്:
''ഈ പരിപാടിക്ക് കാർത്തികേയൻ എന്നെ ക്ഷണിച്ചപ്പോൾ ഉടനെ ഞാൻ വരാമെന്ന് സമ്മതിച്ചത് രാമഭദ്രൻ ഗോവിന്ദൻ നായരുടെ പുത്രനായതുകൊണ്ടാണ്. ഗോവിന്ദൻ നായരെ ഞാൻ പരിചയപ്പെടുന്നത് ഒരു തീവണ്ടിയാത്രയിലാണ്. ഒരു പകൽ മുഴുവൻ ഞങ്ങൾ ആദ്ധ്യാത്മിക കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ടിക്കറ്റ് കൺഫേമായിരുന്നില്ല.കൺഫേമാകുമെന്ന് ടി.ടി.ഇ അതുവഴി പോകുമ്പോഴെല്ലാം അദ്ദേഹത്തോടു പറയുന്നുണ്ടായിരുന്നു.രാത്രിയായപ്പോൾ ബർത്ത് നൽകാനായി ടി.ടി.ഇ എന്തോ അദ്ദേഹത്തോടു പറഞ്ഞു.അദ്ദേഹം എന്തോ തിരിച്ചും പറഞ്ഞു. കുറേക്കഴിഞ്ഞപ്പോൾ അദ്ദേഹം ഒരു ഷീറ്റുമെടുത്ത് അവിടെ നിന്ന് പോയി.യാത്രയ്ക്കിടെ ടോയ്ലറ്റിലേക്ക് ഞാൻ പോയപ്പോൾ ടോയ്ലറ്റിനടുത്തുള്ള ഇത്തിരി വട്ടത്തിൽ ഷീറ്റ് വിരിച്ച് ചുരുണ്ടുകൂടിക്കിടക്കുന്ന ഗോവിന്ദൻ നായരെ കണ്ടു.എന്തുപറ്റി, ബർത്ത് കിട്ടിയില്ലേ എന്ന് ഞാനദ്ദേഹത്തോടു ചോദിച്ചു. ടി.ടി.ഇ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും അതുകൊടുക്കാൻ താൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. പണമില്ലേ എന്ന് ഞാൻ ചോദിച്ചപ്പോൾ പണമുണ്ട്, പക്ഷേ കൈക്കൂലി കൊടുത്ത് ബർത്തിൽ കിടക്കുന്നതിനെക്കാൾ തനിക്ക് സമാധാനം ലഭിക്കുന്നത് നിലത്തുകിടക്കുന്നതിലാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ വളരെക്കാലം ഞങ്ങൾ തമ്മിൽ എഴുത്തുകുത്തുകൾ നടന്നു. പുരാണേതിഹാസങ്ങളിൽ അഗാധമായ അവഗാഹമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.രാമഭദ്രന്റെ പുസ്തകത്തിന്റെ പേര്കേട്ടപ്പോൾത്തന്നെ അച്ഛന്റെ സ്വാധീനമുണ്ടാവുമെന്നെനിക്കു തോന്നി.ഇവർ ക്ഷണിക്കാൻ വരുമ്പോൾ ഞാനാ പുസ്തകം വായിച്ചിരുന്നില്ല.പിന്നീട് ഞാനത് വാങ്ങി വായിച്ചു.ഞാൻ പ്രതീക്ഷിച്ചത് തന്നെയാണ് പുസ്തകത്തിൽ ഞാൻ കണ്ടത്...""
യോഗം നടന്നുകൊണ്ടിരിക്കുമ്പോൾ ലക്ഷ്മണൻ അകത്തേക്ക് കയറിവരുന്നത് രാമഭദ്രൻ കണ്ടു. മുൻവരിയിൽ ഒഴിഞ്ഞ കസേരയില്ലാതിരുന്നതുകൊണ്ട് പിന്നിലേക്കു നടന്ന് അയാൾ ഒരിടത്തിരുന്നു. സഹോദരൻ അവിടെ വന്നതിൽ രാമഭദ്രന് അത്യധികം ആഹ്ലാദമനുഭവപ്പെട്ടു.
പിറ്റേമാസം പുറത്തിറങ്ങിയ 'യുക്തിപഥ" ത്തിൽ ആ വർഷത്തെ സാഹിത്യ അക്കാഡമി അവാർഡുകളെ നഖശിഖാന്തം എതിർത്തുകൊണ്ടുള്ള ഒരു ലേഖനം പ്രത്യക്ഷപ്പെട്ടു. കൂട്ടത്തിൽ 'മുക്തിപഥങ്ങളി" നെയും പരാമർശിക്കുന്ന ഒരു ഭാഗമുണ്ടായിരുന്നു.' മനുഷ്യനു വേണ്ടത് സാങ്കല്പികമായ മുക്തിയുടെ പഥമല്ല. കണിശമായ യുക്തിയുടെ പഥമാണ്. ഈ പ്രാഥമികപാഠം അറിയാമായിരുന്നുവെങ്കിൽ മനുഷ്യനെ വഴി തെറ്റിക്കുന്ന ഒരു തീർത്ഥാടന പുസ്തകത്തിന് മികച്ച യാത്രാവിവരണഗ്രന്ഥത്തിനുള്ള അവാർഡ് സാഹിത്യ അക്കാഡമി നൽകുമായിരുന്നില്ല.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |