കബന്ധന്റെ സഹായവാക്കുകൾ
കബന്ധൻ ശത്രുവല്ല മിത്രവും ഉപകാരിയുമാണെന്ന് തിരിച്ചറിഞ്ഞ രാമലക്ഷ്മണന്മാർ കബന്ധന്റെ ശരീരഭാഗങ്ങൾ സംസ്കരിക്കാനായി പർവതഗുഹാമുഖത്തിന് തുല്യമായ ഒരു ചിത ഒരുക്കി.വിറക് കഷണങ്ങളിട്ട് അഗ്നിജ്വലിപ്പിച്ചു. കബന്ധന്റെ ഓരോ യോജന നീളമുള്ള കൈകളും ശരീരഭാഗങ്ങളും ചിതയിൽ വച്ചു. ലക്ഷ്മണനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. അഗ്നിജ്വാലകൾ മലയോളം പൊക്കത്തിലുയർന്നു. ദിക്കുകൾ ആ പ്രകാശത്തിൽ തിളങ്ങി. ആയുധധാരികളായി അതിനരികിൽ നിൽക്കുകയായിരുന്ന ദശരഥപുത്രന്മാർ കബന്ധനെക്കുറിച്ച് സംസാരിച്ചു. അഗ്നിനാളങ്ങളെ വിസ്മയനേത്രനായി നോക്കി നിന്ന ലക്ഷ്മണൻ രാമനോട് ഇപ്രകാരം പറഞ്ഞു:
അല്ലയോ ജ്യേഷ്ഠാ, സീതാദേവിയെ അന്വേഷിച്ചിറങ്ങിയതാണ് നമ്മൾ. അതിനിടയിൽ ജടായുവിന്റെ ശരീരം ദഹിപ്പിക്കേണ്ടിവന്നു. ഇപ്പോഴിതാ രാക്ഷസവീരനായ കബന്ധന്റെ ശരീരത്തെയും ഇനി ആരുടെ ദേഹമാകും ദഹിപ്പിക്കേണ്ടിവരിക. അനുജന്റെ വാക്കുകൾ കേട്ട് രാമൻ ചെറുതായി മന്ദഹസിച്ചു. അപ്പോൾ കബന്ധന്റെ ചിതയിൽ നിന്നുയർന്ന അഗ്നി ആകാശം തൊടാനൊരുങ്ങി. അഗ്നിദേവൻ കബന്ധജഡത്തെ നിമിഷങ്ങൾക്കുള്ളിൽ വെണ്ണപോലെ ഉരുക്കി. ആ ചിതാമദ്ധ്യത്തിൽ നിന്ന് ഇരുവരെയും വിസ്മയിപ്പിച്ചുകൊണ്ട് ദിവ്യവസ്ത്രവും മാലയും ധരിച്ച ഒരു രൂപം ഉയർന്നുവന്നു. രാമലക്ഷ്മണന്മാർ ആ രൂപത്തെ കൗതുകത്തോടെ നോക്കി.
പട്ടുവസ്ത്രങ്ങൾ, വിലയേറിയ ആഭരണങ്ങൾ, മനോഹരമായതും ഹംസങ്ങൾ ചേർന്നതുമായ വിമാനത്തിൽ സകലദിക്കുകളും പ്രകാശിപ്പിച്ചുകൊണ്ട് കബന്ധൻ പറഞ്ഞു: പ്രിയരാമകുമാര! സീതാദേവിയെ എങ്ങനെ തിരികെ കിട്ടുമെന്ന് ഞാൻ പറഞ്ഞുതരാം. ആറു യുക്തികളും വഴികളുമാണ് അതിനുള്ളത്. ഭാര്യാവിയോഗം മൂലം അങ്ങ് ദുഃഖിതനാണ്. ദശാന്തമേറ്റവനോട് ദശാഭാഗസ്ഥൻ യോജിക്കുമെന്ന് കേട്ടിട്ടില്ലേ. ഉറ്റ സുഹൃത്ത് അങ്ങയ്ക്ക് തുണയാകും. അദ്ദേഹത്തോട് സഖ്യമുണ്ടാക്കണം. സുഗ്രീവൻ എന്നു പേരുള്ള ഒരു വാനരശ്രേഷ്ഠനുണ്ട്. സൂര്യന്റെ പുത്രനാണ്. അവന്റെ ജ്യേഷ്ഠനാണ് ഇന്ദ്രപുത്രനായ ബാലി. ജ്യേഷ്ഠനായ ബാലി കോപിച്ച് സുഗ്രീവനെ നാടുകടത്തിയിരിക്കുന്നു.
പമ്പയുടെ തീരത്തുള്ള ഋശ്യമൂകാചലത്തിലാണ് സുഗ്രീവന്റെ വാസം. നാലു മന്ത്രിമാരും അവനൊപ്പമുണ്ട്. അവൻ പണ്ഡിതനും യോഗ്യനും സത്യസന്ധനുമാണ്. വിനയവും ബുദ്ധിയും സൗന്ദര്യവും ഒത്തിണങ്ങിയ സുഗ്രീവൻ മഹാബലവാനും പരാക്രമശാലിയുമാണ്. രാജ്യം കൈയടക്കാൻ വേണ്ടി ബാലി സുഗ്രീവനെ ആട്ടിപ്പായിച്ചു. അങ്ങയുടെ സുഹൃത്തായിരിക്കാൻ എന്തുകൊണ്ടും യോഗ്യനാണവൻ. അവൻ മുഖാന്തരം സീതാന്വേഷണം വിജയിക്കും. അങ്ങ് ദുഃഖിക്കരുത്. വരാനുള്ളതെല്ലാം വരുമെന്ന് അങ്ങയ്ക്ക് അറിയാമല്ലോ.
അതിനെ തടുക്കാനും കാലത്തെ ജയിക്കാനും ഒരു ജീവിക്കും കഴിയില്ല. സാധിക്കുമെങ്കിൽപോലും അങ്ങനെ ചെയ്യുന്നത് പ്രകൃതി നിയമത്തിന് വിരുദ്ധമാണ്. അങ്ങ് ലക്ഷ്മണനൊപ്പം കാനനയാത്ര തുടരുക. സുഗ്രീവനെ കണ്ടുപിടിച്ച് സഖ്യമുണ്ടാക്കുക. ആ വാനരശ്രേഷ്ഠൻ നിസാരനാണെന്ന് ധരിക്കരുത്. തനിക്കിണങ്ങുന്ന ഒരു ആത്മസുഹൃത്തിനെ അന്വേഷിച്ചുനടക്കുകയാണ് അവനും. അദ്ദേഹത്തിന്റെ ഇംഗിതം സാധിച്ചുകൊടുക്കാൻ നിങ്ങൾക്ക് കഴിയും. നന്ദിയുള്ള കപിവരനാണ് സുഗ്രീവൻ. നിങ്ങളുടെ കാര്യം അവൻ സാധിച്ചുതരും. ശക്തനായ ജ്യേഷ്ഠൻ ബാലിയെ ഭയന്നാണ് അവൻ പമ്പാതീരത്ത് നടക്കുന്നത്. അന്യോന്യം ദ്റോഹം ചെയ്യാതിരിക്കാൻ സാധാരണ മനുഷ്യരെപ്പോലെ അഗ്നിസാക്ഷിയായി സഖ്യം ചെയ്യണം. ആയുധങ്ങൾ മുന്നിൽ വച്ചായിരിക്കണം ആ പ്രതിജ്ഞ. ഋശ്യമൂകാചലത്തിൽ നിരാശനായി നടക്കുന്ന സുഗ്രീവനെ ധൈര്യമായി വിശ്വസിച്ചോളൂ.
മനുഷ്യരുടെ മാത്രമല്ല രാക്ഷസന്മാരുടെ നാടുകളും സ്വന്തം സാമർത്ഥ്യത്താൽ നന്നായി അറിയുന്നവനാണ് സുഗ്രീവൻ. സൂര്യഭഗവാൻ വെളിച്ചമേകുന്ന എല്ലാസ്ഥലങ്ങളും അവനറിയാം. മലകളും നദികളും ഘോരവനങ്ങളും അവൻ വാനരസേനയുമായി അന്വേഷിക്കും. അങ്ങയുടെ ധർമ്മപത്നിയെ കണ്ടെത്തുകയും ചെയ്യും.
പതിയെ പിരിഞ്ഞ് ദുഃഖിതയായി കഴിയുന്ന സീതാദേവിയെ രാവണന്റെ രാജധാനിയിൽ ചെന്ന് വാനരന്മാർ കാണും. അതിനുള്ള പ്രാപ്തരെ സുഗ്രീവൻ അയക്കും. സുമേരുവിലോ പർവ്വതാഗ്രത്തിലോ രസാതലത്തിലോ എവിടായായാലും ജാനകിയെ കണ്ടെത്തും. രാക്ഷസന്മാരെ നിഗ്രഹിച്ച് ദേവിയെ സുഗ്രീവൻ അങ്ങയുടെ അടുത്തെത്തിക്കും. കബന്ധന്റെ വാക്കുകൾ ശ്രീരാമനും ലക്ഷ്മണനും ആശ്വാസവും സന്തോഷവും പകർന്നു.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |