മുംബയ്: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടൻ ഷാരൂഖ്ഖാന്റെ മകൻ ആര്യന്‍ഖാന്റെ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റി. ഇന്നലെ കോടതിയിൽ നടന്ന വാദത്തിനിടെ ആര്യൻ മയക്കുമരുന്ന് കടത്തിയെന്ന ആരോപണം അസംബന്ധമാണെന്നും നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ ആര്യൻഖാൻ കപ്പലിൽ പോലും ഉണ്ടായിരുന്നില്ലെന്നും ആര്യന്റെ അഭിഭാഷകൻ അഡ്വ. അമിത് ദേശായി കോടതിയിൽ പറഞ്ഞു.
' പരിശോധന നടക്കുമ്പോൾ ആര്യൻ ഖാൻ കപ്പലിൽ ചെക്ഇൻ ചെയ്തിട്ടുപോലും ഉണ്ടായിരുന്നില്ല. മയക്കുമരുന്ന് ഉപയോഗിക്കുകയോ ആര്യൻഖാന്റെ കൈയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയോ ചെയ്തിട്ടില്ല. തീർത്തും തെറ്റായ ആരോപണങ്ങളാണ് പ്രതിക്കെതിരെ ഉയർത്തുന്നത്. ആര്യൻഖാൻ കൈയിൽ പണം കരുതിയിരുന്നില്ല. അതിനാൽ തന്നെ ലഹരിമരുന്ന് വാങ്ങാൻ കഴിയുമായിരുന്നില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എന്നാൽ, സുഹൃത്തായ അർബാസ് മർച്ചന്റിൽ നിന്ന് പിടികൂടിയ ചരസ് ഉപയോഗിക്കുമായിരുന്നെന്ന് ആര്യൻ ഖാൻ സമ്മതിച്ചതായി നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കോടതിയെ അറിയിച്ചു. എന്നാൽ, ബലപ്രയോഗത്തിലൂടെയാണ് ഇത്തരമൊരു കുറ്റസമ്മതം നടത്തിയതെന്ന് ആര്യന്റെ അഭിഭാഷകൻ പറഞ്ഞു.
എന്നാൽ ആര്യന്റെ വാട്സാപ്പ് ചാറ്റുകളിൽ നിന്ന് വിദേശ ബന്ധം കണ്ടെത്തിയെന്നും മയക്കുമരുന്നുകൾ വലിയ തോതിൽ കടത്തുന്നതിനെക്കുറിച്ചുള്ള ഗൂഢാലോചന സംശയിക്കുന്നുവെന്നും എൻ.സി.ബി അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും സുഹൃത്തുക്കളും ഉൾപ്പെടെ 16 പേരാണ് മുംബൈ ആഡംബരക്കപ്പൽ ലഹരിക്കേസിൽ അറസ്റ്റിലായത്. ആര്യൻ ഖാനിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നേരത്തെ കോടതിയിൽ പറഞ്ഞിരുന്നു. ആര്യന്റെ സുഹൃത്തുക്കളായ അർബാസ് സേത് മർച്ചന്റിൽ നിന്ന് ആറ് ഗ്രാം ചരസും മുൺമുൺ ധമേച്ചയിൽ നിന്ന് അഞ്ച് ഗ്രാം ചരസുമാണ് പിടികൂടിയതെന്നും എൻ.സി.ബി അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |