തിരുവനന്തപുരം: സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കൗൺസലിംഗ് നൽകുന്നതിന് നടപടികൾ കൈക്കൊള്ളാൻ കൊവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കൊവിഡ് കാലത്ത് കുട്ടികൾക്ക് ക്ലാസുകളും കൂട്ടുകാരെയും നഷ്ടപ്പെട്ടു. പ്രത്യേക മാനസികാവസ്ഥയിലുള്ളവർക്ക് കൃത്യമായ കൗൺസലിംഗ് ആവശ്യമാണ്. ഇതിന് സ്‌കൂളുകളിലും കോളേജുകളിലും കൗൺസലർമാരുണ്ടാവണം.
18 വയസ് തികയാത്തതിനാൽ കൊവിഡ് വാക്‌സിനെടുക്കാൻ പറ്റാത്ത ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളെ വാക്‌സിനേഷൻ നിബന്ധനയിൽ നിന്നൊഴിവാക്കും. രണ്ട് ഡോസ്
വാക്‌സിനെടുത്ത വിദ്യാർത്ഥികൾക്കു മാത്രമാണ് കോളേജുകളിലെത്താൻ അനുമതിയുള്ളത്. രണ്ടാം ഡോസ് വാക്‌സിനെടുക്കാൻ സമയമാകാത്ത വിദ്യാർത്ഥികളെയും പ്രവേശിപ്പിക്കും.
വാക്‌സിനെടുക്കാൻ വിമുഖത കാട്ടുന്ന അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ബോധവത്കരിക്കും. സ്‌കൂൾ കെട്ടിടങ്ങളുടെയും വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെയും ഫിറ്റ്‌നസ് ഉറപ്പാക്കും. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ബസ് സർവീസുകൾ വർദ്ധിപ്പിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
മ്യൂസിയങ്ങൾ തുറക്കും
സംസ്ഥാന സർക്കാരിന്റെ പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ കീഴിലുള്ള മ്യൂസിയങ്ങളും സ്മാരകങ്ങളും അനുബന്ധ സ്ഥാപനങ്ങളും 25 മുതൽ തുറക്കും. സംസ്ഥാനതലത്തിൽ നെഹ്രു ഹോക്കി സെലക്ഷൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് അനുമതി നൽകും.
കർണ്ണാടകയിൽ ചികിത്സതേടി മരണപ്പെട്ട കാസർകോട്ടുകാർക്ക് മരണ സർട്ടിഫിക്കറ്റ് ലഭിക്കാത്ത പ്രശ്‌നത്തിൽ കർണ്ണാടക ചീഫ് സെക്രട്ടറിയുമായി ചർച്ചചെയ്യാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
48 ദുരിതാശ്വാസ ക്യാമ്പുകൾ
മഴ കനത്തതിനെത്തുടർന്ന് സംസ്ഥാനത്ത് 48 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും നല്ല ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
#പൊതുപരിപാടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തുടരും.
#ഇളവ് ലഭിക്കേണ്ട പരിപാടികൾക്ക് പ്രത്യേക അനുമതി വാങ്ങണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |