കിഴക്കമ്പലം: ഇതൊരു ബാറല്ല, ആക്രിക്കടയോ, വഴിയോരവിശ്രമ കേന്ദ്രമോ, പകൽവീടോ അല്ല. പട്ടിമറ്റം ടൗണിന്റെ ഹൃദയഭാഗത്തുള്ള കാത്തിരിപ്പ് കേന്ദ്രമാണ്. കുന്നത്തുനാട് പഞ്ചായത്തിന്റെ ഓപ്പണെയർ സ്റ്റേജുമാണ്. പക്ഷെ ഇവിടെ കൈയ്യേറി മദ്യപാനവും മയക്കുമരുന്നടിയും ആക്രിശേഖരണവും കുടിയേറിപാർത്തവരുടെ തുണികളും അലക്കിയിട്ട് പുറമെ നിന്ന് ഒരാൾക്ക് പോലും അടുത്തേക്ക് എത്താൻ കഴിയാത്ത വിധം മലമൂത്ര വിസർജനമടക്കം ചെയ്ത് ഒരു പറ്റം സാമൂഹ്യവിരുദ്ധർ ഇവിടെ കൈയ്യേറിയിരിക്കുകയാണ്. പകൽ സമയങ്ങളിൽ തെണ്ടിത്തിരിഞ്ഞ ശേഷം അന്തിമയങ്ങുമ്പോൾ ഒരു പറ്റം മദ്യപന്മാർ സ്റ്റേജും, പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളെക്സിലെ മുറികളുടെ മുൻ ഭാഗവും കൈയ്യടക്കുകയാണ്. ഇവരിൽ പലരും പട്ടിമറ്റത്തും സമീപ പ്രദേശവാസികളുമാണ്. വിവിധ കാരണങ്ങൾ കൊണ്ട് വീട്ടിൽ നിന്നറങ്ങേണ്ടി വന്നതോടെ കുടികിടപ്പവകാശം കിട്ടിയ പോലെയാണ് ഇവിടെ തങ്ങുന്നത്. ഒഴിഞ്ഞ മദ്യക്കുപ്പികളും മുഷിഞ്ഞ് ഉപേക്ഷിച്ച തുണികളും ആക്രിപെറുക്കിയ സാധനങ്ങളും കൊണ്ട് പരിസരമാകെ നിറഞ്ഞു. കുന്നത്തുനാട് പഞ്ചായത്ത് 2012 ൽ ടൗണിൽ പണി പൂർത്തിയാക്കിയ ഷോപ്പിംഗ് കോംപ്ളക്സിന്റെ ഇന്നത്തെ ദുരിതാവസ്ഥയുടെ നേർചിത്രമാണിത്. നേരത്തെ ഇവിടെ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പട്ടിമറ്റം ശാഖ ഇവിടെയായിരുന്നു. പിന്നീട് അസൗകര്യത്തെ തുടർന്ന് മാറ്റി. മുകളിൽ പോസ്റ്റ് ഓഫീസും, പബ്ലിക് ലൈബ്രറിയുമുണ്ട്. അവിടേക്ക് കയറുന്ന വഴികളും മദ്യപ സംഘം കൈയ്യടക്കിയിരിക്കുകയാണ്. നാട്ടുകാർ നിരവധി പ്രാവശ്യം പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഷോപ്പിംഗ് കോപ്ളക്സ് സംരക്ഷിക്കുന്നതിന് വേണ്ട ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വിവിധ രാഷ്ട്രീയ സാംസ്കാരിക പരിപാടികൾക്ക് വേദിയാകേണ്ട ടൗണിലെ പ്രധാന ഇടം സംരക്ഷിക്കാൻ കഴിയാതെ വൈകാതെ നാശോന്മുഖമായി മാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |