ചെർപ്പുളശ്ശേരി: പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പരിമിതമായ പങ്കാളിത്തത്തോട് കൂടിയാണ് സംഗീതോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. തിങ്കളാഴ്ച വൈകീട്ട് നവരാത്രി മണ്ഡപത്തിൽ നടന്ന പരിപാടി ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ പി.ശ്രീകുമാർ, ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി മോഴിക്കുന്നത്ത് ദാമോദരൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി അഷ്ടമൂർത്തി നമ്പൂതിരി, ട്രസ്റ്റി ബോർഡ് അംഗങ്ങളായ കെ.ബി.രാജേന്ദ്രൻ, ഹരിദാസ് പതിയടിയിൽ, കൃഷ്ണദാസ്, സംഗീതോത്സവ കമ്മറ്റി ഭാരവാഹികളായ പ്രസിഡന്റ് പി.പ്രേംകുമാർ, സെക്രട്ടറി സി.എം.ഹർഷൻ എന്നിവർ ചേർന്ന് തിരിതെളിയിച്ചതോടെ സംഗീതോത്സവത്തിന് അരങ്ങുണർന്നു. ആലിപറമ്പ് അനിൽകുമാറിന്റേതായിരുന്നു ആദ്യകച്ചേരി. അനന്തകൃഷ്ണൻ അങ്ങാടിപ്പുറം വയലിനിലും, മേശൻ വെള്ളിനേഴി മൃദംഗത്തിലും പക്കമേളമൊരുക്കി.
ഇന്നലെ വൈകീട്ട് ഭരധ്വാജ് സുബ്രഹ്മണ്യന്റേതായിരുന്നു കച്ചേരി. ഇന്ന് വെള്ളിനേഴി സുബ്രഹ്മണ്യൻ കച്ചേരി അവതരിപ്പിക്കും. 15ന് ദശമിനാളിൽ രാവിലെ 8.30ന് ശുകപുരം ദിലീപും, മിഥുൻ കൃഷ്ണൻ എന്നിവരുടെ സ്‌പെഷ്യൽ കേളിയും ഉണ്ടാകും. 15ന് രാവിലെ ഏഴു മുതൽ വാഹനപൂജയും ഒമ്പതു മുതൽ വിദ്യാരംഭവും തുടങ്ങും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |