ചിറ്റൂർ: താലൂക്ക് ആശുപത്രിയിൽ കൊവിഡ് വാക്സിനേഷൻ നടക്കുന്നില്ലെന്ന് പരാതി. കൊവിഡിനോടനുബന്ധിച്ച് എൻ.ആർ.എച്ച്.എമ്മിന്റെ കീഴിൽ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ മാത്രം നിയമിച്ച താത്കാലിക ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടതാണ് വാക്സിസിനേഷൻ പ്രതിസന്ധിയിലായത്. താലൂക്ക് ആശുപത്രിയിൽ മാത്രം 39 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇതിൽ പത്തുപേർ വാക്സിനേഷൻ എടുക്കേണ്ട നേഴ്സുമാരാണ്. വാക്സിനേഷൻ കംപ്യൂട്ടറിൽ ഓൺലൈനായി ചേർക്കേണ്ട മൂന്ന് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെയും പിരിച്ചുവിട്ടതിനാൽ വാക്സിനേഷന് വരുന്നവരുടെ എൻട്രി ചെയ്യുവാൻ പോലും ആളില്ലാത്ത അവസ്ഥയാണുള്ളത്.
ജീവനക്കാരുടെ കുറവ് കാരണം വാക്സിൻ നൽകാൻ കഴിയാത്ത സ്ഥിതിയാണ്. മറ്റ് പ്രൈമറി ഹെൽത്ത് സെന്ററുകളിലെല്ലാം വാക്സിനേഷൻ നടക്കുബോൾ താലൂക്ക് ആശുപത്രിയിൽ ആഴ്ചയിൽ ഒന്നോ, രണ്ടോ ദിവസം മാത്രമാണ് വാക്സിൻ ലഭിക്കുന്നതെന്ന പരാതിയും ഉണ്ട്. കിടപ്പുരോഗികൾക്ക് വീടുകളിൽ ചെന്ന് പാലിയേറ്റീവ് കെയർ യൂണിറ്റ് ഒന്നാംഡോസ് വാക്സിനേഷൻ നടത്തിയെങ്കിലും പിന്നീട് രണ്ടാംഡോസ് വാക്സിനേഷൻ നൽകാൻ കഴിഞ്ഞിട്ടില്ല. രണ്ടാംഡോസ് വാക്സിനേഷന് തിയതിയായവർക്കും വാക്സിൻ എടുക്കുവാൻ കഴിയാത്ത സ്ഥിതിയാണ്. ആവശ്യമായവർക്ക് കൃത്യമായി വാക്സിനേഷൻ ലഭ്യമാക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ.സി.പ്രീത് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |